ത്രിരാഷ്ട്ര ഏകദിനത്തിലും വാര്‍ണര്‍ ഷോ

sp-varnorഗയാന: വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയയ്ക്ക് ആറ് വിക്കറ്റിന്റെ വിജയം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മിന്നുംപ്രകടനം ദേശീയ ടീമിലും തുടര്‍ന്ന ഡേവിഡ് വാര്‍ണറുടെ അര്‍ധസെഞ്ചുറിയും സ്പിന്നര്‍മാരായ നഥാന്‍ ലിയോണും ആദം സാംപയും ചേര്‍ന്നുള്ള ഇരട്ട ആക്രമണവുമാണ് വിന്‍ഡീസിന്റെ കഥകഴിച്ചത്. കീറോണ്‍ പൊള്ളാര്‍ഡിനെ പൂജ്യത്തിന് പറഞ്ഞയച്ചതുള്‍പ്പെടെ പത്ത് ഓവറില്‍ 39 റണ്‍സിന് രണ്ടുവിക്കറ്റുകള്‍ ലിയോണ്‍ സ്വന്തമാക്കി. മൂന്നാം ഏകദിനം കളിക്കുന്ന സാംപ 5.3 ഓവറില്‍ വെറും 16 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. ചെറിയ സ്‌കോര്‍ പ്രതിരോധിക്കാന്‍ അവസരം കൊടുക്കാതെ വാര്‍ണര്‍ അതിവേഗം അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കുകയും ചെയ്തു.

സ്‌കോര്‍: വിന്‍ഡീസ് 32.3 ഓവറില്‍ 116 ന് ഓള്‍ഔട്ട്. ഓസ്‌ട്രേലിയ 25.4 ഓവറില്‍ നാല് വിക്കറ്റിന് 117.ഓസ്‌ട്രേലിയയ്ക്കുവേണ്ടി ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കും കത്തിക്കയറി. വേഗംകുറഞ്ഞ പിച്ചില്‍ 37 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റുകളാണ് സ്റ്റാര്‍ക്ക് സ്വന്തമാക്കിയത്. പരിക്കിനെത്തുടര്‍ന്ന് ആറുമാസമായി വിശ്രമത്തിലായിരുന്ന സ്റ്റാര്‍ക്ക് ഓപ്പണര്‍മാരായ ആന്‍ഡ്രു ഫ്‌ളെച്ചറെയും (നാല്) ജോണ്‍സണ്‍ ചാള്‍സിനെയും (22) പറഞ്ഞയച്ച് സന്ദര്‍ശകര്‍ക്ക് തുടക്കത്തിലേ മേധാവിത്വം നല്‍കി. 66 റണ്‍സ് നേടുമ്പോഴേക്കും ഒമ്പതു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയ ആതിഥേയര്‍ 32.3 ഓവറില്‍ 116 റണ്‍സിന് ഓള്‍ഔട്ടായി.

വാര്‍ണറുടെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പരീക്ഷിക്കാന്‍ വിന്‍ഡീസ് ബൗളര്‍മാര്‍ക്ക് ഒരു ഘട്ടത്തില്‍പ്പോലും കഴിഞ്ഞതുമില്ല. 55 റണ്‍സുമായി വാര്‍ണര്‍ കളംനിറഞ്ഞതോടെ 25.4 ഓവറില്‍ ഓസ്‌ട്രേലിയ ലക്ഷ്യംകണ്ടു.

Related posts