എടപ്പാൾ: കോവിഡ് പ്രോട്ടോകോൾ പ്രകാരം ഒരു യാത്രക്കാരനെ പോലും നിർത്തി കൊണ്ടുപോകാൻ കഴിയില്ലെന്ന് വാശിപിടിച്ചു കെഎസ്ആർടിസി ഡ്രൈവർ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാരെ പെരുവഴിയിലിറക്കി വിട്ടു.
കോഴിക്കോട്ടു നിന്നു എറണാകുളത്തേക്കു പോകുന്ന ആർപികെ 538 സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരനാണ് കോവിഡിന്റെ മറവിൽ യാത്രക്കാരെ ദ്രോഹിച്ചത്.
എടപ്പാളിൽ നിന്നു ബസ് പുറപ്പെട്ടു നടുവട്ടം എത്തിയപ്പോഴാണ് ബസിൽ അഞ്ചുപേർ നിൽക്കുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപെട്ടത്.
തുടർന്നു നടുറോഡിൽ ബസ് നിർത്തിയ ഡ്രൈവർ, നിൽക്കുന്ന യാത്രക്കാർ ഇറങ്ങാതെ ബസ് മുന്നോട്ടെടുക്കില്ലെന്ന നിലപാടെടുക്കുകയായിരുന്നു.
ഇതിനെ തുടർന്നു നിന്നു യാത്ര ചെയ്തവരിൽ പുരുഷൻമാരെ മാത്രം ഇറക്കി ബസ് എടുക്കാൻ കണ്ടക്ടർ ഡ്രൈവറോട് ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ വഴങ്ങിയില്ല.
പിന്നീടു നിന്നു യാത്ര ചെയ്ത സ്ത്രീകളെ കൂടി ഇറക്കി വിട്ട ശേഷം മാത്രമാണ് ബസ് എടുക്കാൻ ഡ്രൈവർ തയാറായത്.
ബസിൽ കയറുന്പോൾ തന്നെ നിന്നു യാത്ര ചെയ്യാൻ അനുവദിക്കുകയില്ലെന്നു പറയാതെ പെരുവഴിയിൽ യാത്രക്കാരെ ഇറക്കി വിട്ടതിനു എതിരെ ബസിലുണ്ടായിരുന്ന പല യാത്രക്കാരും പ്രതിഷേധിച്ചെങ്കിലും ബസ് ജീവനക്കാർ അതൊന്നും ചെവികൊണ്ടില്ല.