പട്ടാപ്പകല്‍ 9.65 ലക്ഷം തട്ടിപ്പറിച്ചെന്ന വീട്ടമ്മയുടെ പരാതി വ്യാജമെന്ന് പോലീസ്

ALP-PARTATHI-LADYപത്തനംതിട്ട: ബാങ്കില്‍ നിന്നും വായ്പ എടുത്ത 9.65 ലക്ഷം രൂപ ബൈക്കിലെത്തിയ സംഘം തട്ടിയെടുത്തെന്ന വീട്ടമ്മയുടെ പരാതി വ്യാജമെന്നു പോലീസ്. പണവുമായി പട്ടാപ്പകല്‍ പത്തനംതിട്ട നഗരത്തിലെ ഇടറോഡിലൂടെ നടന്നുപോയ വീട്ടമ്മയെ ആക്രമിച്ച് ബൈക്കില്‍ എത്തിയ മുഖംമൂടി സംഘം 9.65 ലക്ഷം കവര്‍ന്നതായി തിങ്കളാഴ്ചയാണ് പരാതി ഉണ്ടായത്. വീടുപണിക്ക് വായ്പ എടുത്ത പണമാണ് നഷ്ടമായതെന്നാണ് പത്തനംതിട്ട മുണ്ടുകോട്ടയ്ക്കല്‍ സ്വദേശിനി സുശീല ജില്ലാ പോലീസ് മേധാവിക്കു നല്‍കിയ പരാതിയില്‍ ആരോപിച്ചത്.

പത്തനംതിട്ട നഗരത്തിലെ ഡോക്ടേഴ്‌സ് ലെയ്‌നിലെ ഇടറോഡില്‍ തിങ്കളാഴ്ച രാവിലെ 10.30നു   സംഭവം നടന്നതായാണ് പരാതിയില്‍ പറഞ്ഞിരുന്നത്. നഗരത്തിലെ കേരള സ്‌റ്റേറ്റ് കോഓപ്പറേറ്റിവ് ബാങ്ക് ശാഖയില്‍ നിന്നും  പണമെടുത്ത് ഇറങ്ങിയ സുശീലയുടെ ബാഗും  പണവും നഷ്ടപ്പെട്ടതായാണ് പരാതി.  സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയതില്‍ പരാതിക്ക് അടിസ്ഥാനമില്ലെന്ന നിഗമനത്തിലാണ് പോലീസ് എത്തിയിരിക്കുന്നത്. മറ്റൊരു 25 ലക്ഷം രൂപ ഉള്‍പ്പെടെ വന്‍ സാമ്പത്തിക ബാധ്യത പരാതിക്കാരിക്ക് ഉള്ളതായി പോലീസിനു വിവരം ലഭിച്ചു.

ഇത്തരം പ്രശ്‌നങ്ങള്‍ മറച്ചുവയ്ക്കാന്‍ തന്റെ പണം നഷ്ടമായെന്നു പ്രചരിപ്പിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പോലീസ് സംശയിക്കുന്നു. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും തട്ടിപ്പു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇന്നു വെളിപ്പെടുത്തുമെന്നും പത്തനംതിട്ട സിഐ പറഞ്ഞു. ഇവര്‍ പറയുന്ന ബാങ്കില്‍ നിന്ന് സംഭവദിവസം 10.10ന് പണം പിന്‍വലിച്ചതായി സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ സുശീല പറയുന്ന സമയത്ത് ഡോക്ടേഴ്‌സ് ലെയ്ന്‍ റോഡിലെ സ്ഥാപനങ്ങളിലും വീടുകളിലും ഉണ്ടായിരുന്നവരോടു ചോദിച്ചപ്പോള്‍ സംഭവ ത്തെക്കുറിച്ച് യാതൊരു വിവരവുമില്ല.

Related posts