പഴികേള്‍ക്കാത്ത നേരമില്ല; പരിഹാരം വേണം ഈ റെയില്‍വേ നടപ്പാലത്തിന്

pkd-railwayപാലക്കാട്: തിരക്കും ബഹളമയവുമായി  റെയില്‍വേ നടപ്പാലത്തില്‍ ഒരു വേനല്‍ക്കാലംകൂടി കടന്നുപോയി.  മഴക്കാലം പടികടന്നെത്തി യിട്ടും ദുരിതത്തിന് ശമനമായില്ല. എംഎല്‍എ ഉള്‍പ്പെടെയുള്ള  നഗരസഭാ അധികൃതര്‍ ഇനിയും കനിഞ്ഞില്ലെങ്കില്‍ കാല്‍നടയാ ത്രക്കാര്‍ക്ക് ആശ്വാസമാകേണ്ട മേല്‍പ്പാലം തീരാദുരിതം സൃഷ്ടിക്കും. തിക്കുംതിരക്കുമായി കയറിയും ഇറങ്ങിയുംനട്ടംതിരിയുകയാണ് കാല്‍നടയാത്രക്കാര്‍ ഇവിടെ. പറഞ്ഞുവരുന്നത് ശകുന്തള ജംഗ്ഷനും മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡിനും ഇടയ്ക്കുള്ള റെയില്‍വേ നടപ്പാലത്തിന്റെ കാര്യമാണ്.  നടപ്പാക്കാത്ത സുന്ദരമായ വാഗ്ദാനങ്ങളുടെ പ്രതീകംകൂടിയാണ് ഈ നടപ്പാലം.

നഗരസഭയും റെയില്‍വേയും തമ്മിലുള്ള ഗേറ്റുവിവാദത്തിനുശേഷം തുറന്നുകൊടുത്ത റെയില്‍വേ നടപ്പാലമാണിത്.യാത്രക്കാര്‍ക്ക് ഇവിടെ യാതൊരുവിധ സുരക്ഷിതത്വവും സൗകര്യപ്രദവുമായ യാത്രാസംവിധാനവുമില്ല. സുഗമമായ യാത്രയ്ക്ക് നടപ്പാലത്തില്‍ എസ്ക്യുലേറ്ററും റാമ്പും സ്ഥാപിക്കുമെന്നുവരെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പതിവുപോലെ എല്ലാം വാക്കിലൊതുങ്ങുന്ന അവസ്ഥയാണുണ്ടായത്. പാലക്കാട് നഗരത്തെ രണ്ടാക്കി വിഭജിച്ചുകൊണ്ട് ശകുന്തള ജംഗ്ഷനിലെ റെയില്‍വെ ഗേറ്റടച്ച് ഒരു വര്‍ഷം കഴിഞ്ഞു. അപ്പോഴും  കാല്‍നടയാത്രക്കാരുടെ ഈ ദുരിതത്തിനുമാത്രം അറുതി വന്നില്ല. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ ഗേറ്റിനു മുകളില്‍ എസ്ക്യുലേറ്ററും റാമ്പുമൊക്കെ സ്ഥാപിക്കുമെന്ന് കൊട്ടിഘോഷിച്ചവര്‍ കാലാവധി കഴിഞ്ഞപ്പോള്‍ ഇറങ്ങിപ്പോയി.  പിന്നീട് അധികാരമേറ്റവര്‍ ഇതിനെപ്പറ്റി ചിന്തിക്കാനും മിനക്കെട്ടില്ല. ഫലമോ ശാരീരിക വൈകല്യങ്ങളും അസുഖങ്ങളുമുള്ളവരും വയോധികരുമൊക്കെ പാളം കടക്കാന്‍ നടപ്പാലം താണ്ടുകയാണ്.

രാപകലെന്യേ പിടിച്ചുപറിക്കാരുടെയും ഭിക്ഷക്കാരുടെയും താവളമാണ് മേല്‍പാലം.   എസ്കലേറ്റര്‍, റാമ്പ് എന്നിവ സ്ഥാപിക്കാനായി ബജറ്റില്‍ നീക്കിവെച്ച തുകയെപ്പറ്റിയോ കാല്‍നടയാത്രക്കാരന്റെ വിലാപമോ   അധികാരമേറ്റവരോ അറിഞ്ഞ മട്ടില്ല. ഇരുഭാഗത്തുമായി പത്തുവീതം പടികളുള്ള മേല്‍പാലം കയറിയിറങ്ങല്‍ പ്രയാസകരമാണ്. ശകുന്തള ജംഗ്ഷനിലെ ഗേറ്റടച്ചതിനു പിന്നാലെ  രാഷ്ട്രീയപാര്‍ട്ടികളും പോഷകസംഘടനകളുമൊക്കെ നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് നടപ്പാലം തുറന്നുകൊടുത്തതുതന്നെ. പാളത്തിനു കുറുകെ സമീപത്തെ സ്വകാര്യ  ജ്വല്ലറിക്കുമുന്നില്‍നിന്നും മറുഭാഗത്തെ ഹോട്ടല്‍വരെയുള്ള ഭാഗംവരെ ഉയരം കുറഞ്ഞ മേല്‍പാലം നിര്‍മ്മിക്കുകയാണെങ്കിലും യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യമാകുമായിരുന്നു.

രാപകലെന്യേ ആള്‍ത്തിരക്കുള്ളതിനാല്‍ സുരക്ഷിതമായി ഇതിലൂടെ സഞ്ചരിക്കാനുമാവും. അടുത്തകാലത്തായി റെയില്‍വേ ഗേറ്റിനു സമീപം മുനിസിപ്പല്‍ സ്റ്റാന്‍ഡിലേക്കുള്ള റോഡില്‍ റെയില്‍വേ റെസ്പിന്നും അടച്ചു കഴിഞ്ഞു. ജില്ലയിലെ എം.പി, എം.എല്‍.എ വരെ പ്രസ്തുത വിഷയത്തില്‍ ഇടപെട്ടിട്ടും ഗേറ്റ് തുറക്കാനോ ഇവിടം കാല്‍നടയാത്രസുഗമമാക്കാന്‍ എസ്ക്യുലേറ്റര്‍ റാമ്പ് സ്ഥാപിക്കുവാനോ നാളിതുവരെ കഴിഞ്ഞിട്ടില്ല. രാത്രിസമയങ്ങളില്‍ യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിപ്പറിക്കുന്നവര്‍ നടപ്പാലത്തില്‍ ഏറിവരികയാണ്. ഇതിനകം പലരുടെയും പണം, മൊബൈല്‍,സ്വര്‍ണം എന്നിവ നഷ്ടപ്പെട്ടുകഴിഞ്ഞു. പ്രദേശത്ത് പോലീസ് കാവലില്ലാത്തതും തട്ടിപ്പുകാര്‍ക്ക് അനുഗ്രഹമാകുന്നു.

മഴപെയ്യുന്നതോടെ നടപ്പാലത്തിന്റെ രണ്ടറ്റത്തും റോഡില്‍ വെള്ളക്കെട്ടുള്ള അവസ്ഥയാണ്. ഈ ചെളിയിലൂടെ കടന്നുവേണം നടപ്പാലംകയറാനും ഇറങ്ങാനും. ഇത് ഒട്ടൊന്നുമല്ല യാത്രക്കാരെ വലയ്ക്കുന്നത്. നടപ്പാലത്തില്‍ മദ്യപരുടെ ശല്യം ഏറെയാണ്. സ്്ത്രീകളുള്‍പ്പടെയുള്ള യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഗേറ്റിലെ ഡ്യൂട്ടിക്കായുള്ള ഗേറ്റ് കീപ്പര്‍മാര്‍, ഗേറ്റ് അടയ്ക്കല്‍ തുറക്കല്‍ പ്രവൃത്തിക്കായുള്ള വൈദ്യുതി, മറ്റിതര ചിലവുകള്‍ കണക്കാക്കിയാണ് റെയില്‍വേ അധികൃതര്‍  ആവശ്യപ്പെട്ട തുക നഗരസഭക്ക് നല്‍കാന്‍ കഴിയാതിരുന്നതോടെയാണ് റെയില്‍വേഗേറ്റ് പൊളിച്ച് മതില്‍കെട്ടിയത്.

ഈ ഭാഗത്താണ് റെയില്‍വേയുടെ ഷണ്ടിംഗ്‌യാര്‍ഡ് സ്ഥാപിച്ചിരിക്കുന്നതെന്നതിനാല്‍ ഇവിടം ഇനി എക്കാലത്തും തുറക്കാനാവില്ലെന്നാണ് പറയുന്നത്.  നിലവിലുള്ള നടപ്പാലത്തില്‍ അത്യാധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍തന്നെ യാത്രക്കാര്‍ക്ക് ഏറെ ഗുണപ്രദമാകുമെന്നിരിക്കെയാണ് ഇതിനായി അധികൃതര്‍ മിനക്കെടാത്തത് യാത്രക്കാരെ വലയ്ക്കുന്നത്.

Related posts