പിതൃസ്മരണ പുതുക്കാന്‍ ഗാനഗന്ധര്‍വന്‍ അധികാരിവളപ്പില്‍ എത്തി

kjഫോര്‍ട്ട്‌കൊച്ചി: പിതൃസ്മരണ പുതുക്കി ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസ് പത്‌നി പ്രഭയ്‌ക്കൊപ്പം അധികാരി വളപ്പിലെ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുസന്നിധിയിലെത്തി നേര്‍ച്ചസദ്യ വിളമ്പി. മനോഹരമായ മുല്ലമാല വിശുദ്ധന് ചാര്‍ത്തി തൊഴുതു വണങ്ങിയാണ് അദ്ദേഹം നേര്‍ച്ചസദ്യ വിളമ്പാനെത്തിയത്. നേര്‍ച്ച വിഭവങ്ങള്‍ ഫാ. അനീഷ് വെഞ്ചരിച്ചു. തുടര്‍ന്നാണ് ഒരു കുടുംബത്തിനു നേര്‍ച്ചസദ്യ വിളമ്പിയത്.

പന്ത്രണ്ടാം വയസില്‍ തന്റെ പിതാവിനൊപ്പം ആരംഭിച്ച നേര്‍ച്ച 76-ാം വയസിലും തുടരാന്‍ കഴിയുന്നതു യൗസേപ്പിതാവിന്റെ കൃപ ഒന്നു കൊണ്ട് മാത്രമാണെന്നു യേശുദാസ് അനുസ്മരിച്ചു. വണക്കമാസ സമാപനചടങ്ങില്‍ പങ്കെടുക്കാനും യേശുദാസിനെ ഒരു നോക്കു കാണാനും നിരവധിയാളുകളാണ് രാവിലെ മുതല്‍ തടിച്ചുകൂടിയത്. ഇരിങ്ങാലക്കുട സ്വദേശിയും ചിത്രകാരനുമായ അജിന്‍ അച്ചുതന്‍ മുടങ്ങാതെ ഇക്കുറിയും കപ്പേളയിലെത്തി. താന്‍ വരച്ച ദാസേട്ടന്റെ ചിത്രം സമ്മാനിക്കാനും മറന്നില്ല.

നൂറ്റിപതിനൊന്ന് ഭക്തിഗാനങ്ങളുടെ സമാഹാരവുമായിട്ടാണ് നമ്പ്രത്ത് കല്ലൂപുരയ്ക്കല്‍ കെ.ജെ. അഗസ്റ്റിന്‍ ദാസുമായി സൗഹൃദം പങ്കുവച്ചത്. ഉച്ചയോടെ മടങ്ങിയ ഗാന ഗന്ധര്‍വന്‍ രാത്രി ഒമ്പതോടെ തിരിച്ചു കപ്പേളയിലെത്തി സംഗീതാര്‍ച്ചനയും നടത്തി. ഭക്തിനിര്‍ഭരമായ സംഗീതാര്‍ച്ചന ആസ്വദിക്കാന്‍ പതിവില്‍ കവിഞ്ഞ തിരക്കാണ് അനുഭവപ്പെട്ടത്.

Related posts