പ്രചാരണത്തിനു നീണ്ടകാലം; ചിലര്‍ക്കൊക്കെ നല്ലകാലം

ktm-flexകോട്ടയം: തെരഞ്ഞെടുപ്പുകളെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്ഥാപനങ്ങളും സംരംഭങ്ങളും പലതാണ്. കൈനിറയെ കാശുകിട്ടുന്ന കാലമാണ് ചിലര്‍ക്കൊക്കെ തെരഞ്ഞെടുപ്പുകാലം. മൈക്ക്, ഡിടിപി, അച്ചടി, ടാക്‌സി, ബാനര്‍, കൈയെഴുത്ത് തൊഴിലുമായി ബന്ധപ്പെട്ടവര്‍ക്കൊക്കെ ജോലിയും കാശും ഓവര്‍ടൈമുമൊക്കെ കിട്ടുന്ന ദിനങ്ങളാണ് വരാനിരിക്കുന്നത്. ഇത്തവണ പ്രചാരണത്തിന് രണ്ടര മാസത്തോളം ലഭിക്കുന്നതിനാല്‍ ഇവര്‍ക്ക് മുന്‍ ഇലക്ഷനുകളെക്കാള്‍ സാമ്പത്തിക നേട്ടം കൂടും.

പ്രസുകളില്‍ പോസ്റ്ററുകളുടെയും ഫ്‌ളക്‌സ് പ്രിന്റിംഗിന്റെയും തിരക്ക് വര്‍ധിക്കും. പ്രചാരണ കാലാവധി നീളുന്നതിനാല്‍ സ്ഥാനാര്‍ഥികള്‍ക്ക് രണ്ടും മൂന്നും തവണയെങ്കിലും പോസ്റ്റര്‍ അടിച്ച് ഒട്ടിക്കേണ്ടിവരും. ഒന്നാം ഘട്ടത്തില്‍ ഒട്ടിക്കുന്നവ കീറിയും മുഷിഞ്ഞും പോകുമ്പോള്‍ പിന്നാലെ വേറെ ഒട്ടിച്ചേ പറ്റു. അടുത്തയാഴ്ച മതിലുകള്‍ ബുക്കു ചെയ്യേണ്ട വാരമാണ്. ചില സ്വകാര്യമതിലുകളില്‍ പേരും ചിഹ്നവും എഴുതാന്‍ ഉടമയ്ക്ക് പണം കൊടുക്കണം.

പോസ്റ്റര്‍ ഒട്ടിക്കാനും ഫ്‌ളക്‌സുകള്‍ വയ്ക്കാനും ജോലി കരാറെടുക്കുന്നവരുണ്ട്. പൊതുവെ ഓട്ടം കുറവുള്ള ജീപ്പുകാര്‍ക്കും ഇനി നല്ല കാലമാണ്. മൈക്ക് കെട്ടി പ്രചാരണം, കവല പ്രസംഗം എന്നിവയ്ക്ക് ജീപ്പുകള്‍ വേണം. മലയും കാടും കയറാന്‍ ജീപ്പേ പറ്റൂ. മൈക്ക് അനൗണ്‍സുമെന്റുകാര്‍ക്കും മണിക്കൂര്‍ നിരക്കില്‍ വരുമാനം കിട്ടും. പെട്രോള്‍ ബങ്കുകളില്‍ ഇന്ധനവില്‍പന കൂടും. ബിവറേജ് ഷോപ്പുകളിലും കൂള്‍ബാറുകളിലും ഹോട്ടലുകളിലും ചായക്കടകളിലും തട്ടുകടകളിലും വില്‍പന വര്‍ധിക്കും.

ഫ്‌ളക്‌സ് അടിക്കുന്ന പ്രസുകള്‍ക്ക് തിരക്കു കാലമാണ്. പ്രിന്റിംഗ് ജോലികള്‍ കരാറെടുത്ത് കുറഞ്ഞ ചെലവില്‍ ശിവകാശിയിലും പൊള്ളാച്ചിയിലും പ്രിന്റുചെയ്തുകൊടുക്കുന്ന ഏജന്‍സികളും പലതാണ്. മതിലെഴുതുന്ന ആര്‍ട്ടിസ്റ്റുകള്‍ക്ക് ഇനി രാവും പകലും ജോലിയാണ്. ദിവസം 5000 രൂപ വരെ എഴുത്തിലൂടെ വരുമാനമുണ്ടാക്കുന്ന ആര്‍ട്ടിസ്റ്റുകള്‍ പലരാണ്. കംപ്യൂട്ടര്‍ പ്രിന്റിംഗ് സാധാരണമായതോടെ കൈയെഴുത്തുകാര്‍ക്ക് ജോലി കുറഞ്ഞു. ഫ്‌ളക്‌സ് വന്നതോടെ തുണിയിലുള്ള കൈയെഴുത്ത് അപൂര്‍വമായി.

നോട്ടീസും പ്രസ്താവനയും അച്ചടിക്കാന്‍ പ്രസുകള്‍ക്ക് രാവും പകലും ജോലിയായി. വോട്ടര്‍ പട്ടികയുടെ അച്ചടി സ്വകാര്യ പ്രസുകള്‍ കരാറെടുക്കും. ഇലക്ട്രോണിക് യന്ത്രം വന്നതോടെ വോട്ടിംഗ് സ്ലിപ്പുകളുടെ അച്ചടി ഇല്ലാതായി. പ്രചാരണകാലം ദീര്‍ഘിച്ചതോടെ സ്ഥാനാര്‍ഥികള്‍ക്കും പാര്‍ട്ടികള്‍ക്കും ചെലവേറും. പ്രവര്‍ത്തകര്‍ക്കും ജോലിക്കാര്‍ക്കും ഭക്ഷണത്തിനും മറ്റും ചെലവു കൂടും.

വേനല്‍മഴയുണ്ടാകുന്നില്ലെങ്കില്‍ 38 ഡിഗ്രി ചൂടിനെ അതിജീവിച്ചു വിയര്‍ത്തുവേണം സ്ഥാനാര്‍ഥികള്‍ക്ക് പകല്‍പ്രചാരണം നടത്താന്‍. സ്ഥാനാര്‍ഥിയും പ്രവര്‍ത്തകരും വിയര്‍ത്തും വെള്ളംകുടിച്ചും മടുക്കും. മുന്‍കാലങ്ങളിലേതുപോലെ ഓട്ടപ്രദക്ഷിണമല്ല, നന്നായി വീടു കയറാനും കവലപ്രചാരണം നടത്താനും സമയമുണ്ട്. പ്രാദേശിക നേതാക്കള്‍ക്കു വരെ പ്രസംഗിക്കാന്‍ അവസരമേറെയുണ്ടാകും.

Related posts