ബാഴ്‌സയും ബയേണും കളത്തില്‍

SP-KALATHILമ്യൂണിക്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ബാഴ്‌സ ഇന്നിറങ്ങും. ആഴ്‌സണലാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി 1.15നാണ് മത്സരം. മറ്റൊരു ക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂണിക് ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസിനോടു കൊമ്പുകോര്‍ക്കും. ടെന്‍ ആക്ഷനിലും ടെന്‍ സ്‌പോര്‍ട്‌സിലുമാണ് തത്സമയം.

സ്വന്തം തട്ടകത്തില്‍ ഏകപക്ഷീയമായ രണ്ടു ഗോളിന്റെ തോല്‍വി ഏറ്റുവാങ്ങിയ ഗണ്ണേഴ്‌സിന് ന്യൂകാമ്പില്‍ ബാഴ്‌സയെ തോല്‍പ്പിച്ചേ മതിയാവൂ. പുലിയെ അതിന്റെ മടയില്‍ ചെന്നു നേരിടുന്നതുപോലെയാണത്. സ്പാനിഷ് ലീഗില്‍ 36 തുടര്‍വിജയങ്ങളുമായി അപരാജിത കുതിപ്പു തുടരുന്ന ബാഴ്‌സയെ പിടിച്ചുകെട്ടാന്‍ ആഴ്‌സണലിനാവുമെന്നു കടുത്ത ആരാധകര്‍പോലും വിശ്വസിക്കുന്നില്ല. മെസി- നെയ്മര്‍- സുവാരസ് ത്രയത്തെ സ്വന്തം മൈതാനത്ത് തടഞ്ഞു നിര്‍ത്താന്‍ ആഴ്‌സണല്‍ വിയര്‍ക്കേണ്ടിവരും. സാഞ്ചസും ഡാനിവെല്‍ബാക്കും അടങ്ങുന്ന മുന്നേറ്റനിര ബാഴ്‌സ പ്രതിരോധത്തില്‍ വിള്ളലുകള്‍ വീഴ്ത്താന്‍ കെല്‍പ്പുള്ളവരാണ്. പ്രീക്വാര്‍ട്ടറിലെ ഇതിനു മുമ്പേ രണ്ടു തവണ ഇംഗ്ലീഷ് ടീമുകളുമായി ഏറ്റുമുട്ടിയപ്പോഴും ബാഴ്‌സ തോല്‍വി രുചിച്ചിരുന്നു. 2005ല്‍ മൗറീഞ്ഞോയുടെ ചെല്‍സിയും 2007ല്‍ ലിവര്‍പൂളും ബാഴ്‌സയുടെ വഴിമുടക്കി. ഇനി ചരിത്രത്തില്‍ മാത്രമാണ് ആര്‍സണലിനു പ്രതീക്ഷ.

അലൈന്‍സ് അരീനയില്‍ നടക്കുന്ന രണ്ടാം മത്സരത്തില്‍ ബയേണ്‍- യുവന്റസ് ടീമുകള്‍ ജയം മാത്രം ലക്ഷ്യംവച്ചാണ് കളത്തിലിറങ്ങുക. യുവന്റസിന്റെ ഗ്രൗണ്ടില്‍ നടന്ന ആദ്യപാദത്തില്‍ രണ്ടുഗോള്‍ വീതമടിച്ച് ഇരുടീമും സമനിലയില്‍ പിരിഞ്ഞിരുന്നു. ജയിക്കാമായിരുന്ന മത്സരത്തില്‍ സമനില വഴങ്ങേണ്ടി വന്നതിന്റെ നിരാശ സ്വന്തം ഗ്രൗണ്ടില്‍ തീര്‍ക്കാമെന്ന പ്രതീക്ഷയിലാണ് ബയേണ്‍ ഇറങ്ങുക.

മുന്നേറ്റ നിരയില്‍ ലെവന്‍ഡോസ്കിയും തോമസ് മ്യൂളറും മികച്ച ഫോമിലാണ്. മാത്രമല്ല, യുവന്റസ് നിരയില്‍ പൗളോ ഡയബാളയും ക്ലോഡിയോ മര്‍ച്ചിസോയും കളിക്കില്ലെന്നതും ബയേണിന് ആശ്വാസം പകരുന്നു.

Related posts