വാഗ്ദാനങ്ങള്‍ പാലിക്കുന്നതാണ് എല്‍ഡിഎഫ് നയം: വിഎസ്

knr-vsകുമ്പള(കാസര്‍ഗോഡ്): പറയുന്ന വാഗ്ദാനങ്ങള്‍ അന്തസായി പാലിക്കുന്നതാണ് എല്‍ഡിഎഫിന്റെ നയമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍. മഞ്ചേശ്വരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി കുമ്പള ടൗണില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അഞ്ചുകൊല്ലത്തേയ്ക്ക് സംസ്ഥാനത്തു യാതൊരു തരത്തിലുമുള്ള വിലക്കയറ്റവുമുണ്ടാവില്ല എന്നുള്ളതാണ് എല്‍ഡിഎഫിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം.

പ്രഥമ ഇഎംഎസ് സര്‍ക്കാര്‍ 1957 ഏപ്രില്‍ അഞ്ചിന് ഭൂപരിഷ്കരണനിയമവും വിദ്യാഭ്യാസനിയമവും കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു. വെറും ആറു ദിവസത്തിനുള്ളില്‍ ഓര്‍ഡിനന്‍സ് ഇറക്കി ഇതു നടപ്പിലാക്കി. ഇങ്ങനെ എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോഴെല്ലാം ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങളെല്ലാം പാലിച്ചിരുന്നുവെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസിലാകും.

അധികാരത്തിന്റെ ഗര്‍വുപയോഗിച്ച് വന്‍കിടക്കാരുടെ താല്‍പര്യം സംരക്ഷിക്കുകയാണ് കേന്ദ്രത്തില്‍ ബിജെപിയും കേരളത്തില്‍ യുഡിഎഫും. ഉമ്മന്‍ചാണ്ടി ഭരണം അഴിമതിയുടെ ഘോഷയാത്രയാണ്. സോളാര്‍, ബാര്‍, പാറ്റൂര്‍ തുടങ്ങിയ കോഴകളുടെ കഥകള്‍ മാത്രമാണ് ഇന്നു കേള്‍ക്കാനുള്ളത്. തെരഞ്ഞെടുപ്പില്‍ ജനം ഇതിനു മറുപടി നല്‍കുമെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.

ബി.വി. രാജന്‍ അധ്യക്ഷത വഹിച്ചു. പി. കരുണാകരന്‍ എംപി, കെ.പി. സതീഷ്ചന്ദ്രന്‍, സ്ഥാനാര്‍ഥി സി.എച്ച്. കുഞ്ഞമ്പു, കെ.എസ്. ഫക്രുദ്ദീന്‍ ഹാജി, ഗോവിന്ദജന്‍ പള്ളിക്കാപ്പില്‍, രാജേഷ് പിള്ള, പി.ബി. അഹമ്മദ്, ടിംബര്‍ അബ്ദുള്ള, വി.പി.പി. മുസ്തഫ, വി.വി. രമേശന്‍ എന്നിവര്‍ സംബന്ധിച്ചു.

Related posts