വാട്ടര്‍ സ്കൂട്ടര്‍ മുങ്ങി കായലില്‍ കാണാതായ യുവാവിനായി തെരച്ചില്‍ വ്യാപിപ്പിച്ചു

ekm-waterboatകൊച്ചി: എറണാകുളം കായലില്‍ വാട്ടര്‍ സ്കൂട്ടര്‍ മുങ്ങി കാണാതായ യുവാവിനായുള്ള തെരച്ചില്‍ തുടരുന്നു. വൈറ്റില ആര്‍എസ്എസി റോഡില്‍ ഫുള്‍മൂണ്‍ ഡെയിലിനു സമീപം വാടകയ്ക്കു താമസിക്കുന്ന പാലക്കാട് പട്ടാമ്പി പള്ളിപ്പുറം കൈതം പറമ്പത്ത് വിശ്വനാഥന്റെ മകന്‍  വിനീഷിനെ (24) ആണ് കാണാതായത്. ശക്തമായ അടിയൊഴുക്കുള്ളതിനാല്‍ അപകടം നടന്ന സ്ഥലത്ത് മാത്രം തെരച്ചില്‍ നടത്തുന്നതിനൊപ്പം മറ്റിടങ്ങളിലും കൂടി തെരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. വൈപ്പിന്‍, വല്ലാര്‍പാടം, ഹാര്‍ബര്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് രാവിലെ തെരച്ചില്‍ നടത്തുന്നത്. ഇന്നലെ ഉച്ചമുതല്‍ ആരംഭിച്ച തെരച്ചിലിനെ ശക്തമായ അടിയൊഴുക്ക് ബാധിച്ചിട്ടുണ്ട്. കോസ്റ്റല്‍ പോലീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഫയര്‍ഫോഴ്‌സ്, നാട്ടുകാര്‍ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.

നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ എത്താന്‍ സാധ്യതയുണ്ട്. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ ബോള്‍ഗാട്ടിക്കും എറണാകുളം മറൈന്‍ഡ്രൈവിനും മധ്യേ കായലിലാണ് അപകടമുണ്ടായത്. കണ്ണൂര്‍ ആലക്കോട് നാരോലിക്കുന്നേല്‍ ജോമോന്‍ കുര്യന്‍ (36), തമിഴ്‌നാട് നൈനാര്‍പാളയം സ്വദേശി ഗോവിന്ദ് രാജ് (26) എന്നിവരാണ് അപകടത്തില്‍ നിന്ന് രക്ഷപെട്ടത്. വിനീഷിനെ കണെ്ടത്താനായി ഇന്നലെ സന്ധ്യ വരെ കായലില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. രക്ഷപ്പെട്ട രണ്ടുപേരും എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ സാധാരണ നില വീണെ്ടടുത്തു.

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ (ഡിടിപിസി) മറൈന്‍ഡ്രൈവ് ബോട്ടിംഗ് ടെര്‍മിനലിന്റെ നടത്തിപ്പുകാരായ ഭാമാ അഡ്വര്‍ടൈസേഴ്‌സിലെ ജീവനക്കാരാണ് അപകടത്തില്‍പെട്ടവര്‍. കായലില്‍ ഉല്ലാസയാത്രയ്ക്ക് മൂന്നുപേര്‍ക്കു കയറാവുന്ന വേവ്‌റൈഡര്‍ മറൈന്‍ ജെറ്റ് കേടുപാടു തീര്‍ത്ത് പരീക്ഷണ ഓട്ടം നടത്തുന്നതിനിടെ തലകീഴായി മറിയുകയായിരുന്നു. ഭാമാ അഡ്വര്‍ടൈസേഴ്‌സിലെ സൂപ്പര്‍വൈസറായ ജോമോനാണ് വാട്ടര്‍സ്കൂട്ടര്‍ ഓടിച്ചിരുന്നത്. തീരത്തു നിന്ന് നൂറുമീറ്റര്‍ വരെ ഓടിച്ച് തിരിച്ചുവരാനൊരുങ്ങുമ്പോഴായിരുന്നു അപകടം. മുങ്ങിയ ഉടന്‍ ജോമോനും ഗോവിന്ദരാജും നീന്തി സ്കൂട്ടറില്‍ പിടിച്ചുകിടന്നു.  എന്നാല്‍, അകലെ തെറിച്ചുവീണ വിനീഷ് മുങ്ങിത്താഴുകയായിരുന്നു.

അപകടം നടന്നയുടന്‍ മറൈന്‍ഡ്രൈവിലെ സ്വകാര്യ ബോട്ട് ജീവനക്കാര്‍ ജോമോനെയും ഗോവിന്ദരാജിനെയും കരയ്ക്കുകയറ്റി.  അപ്പോഴേക്കും വിനീഷ് മുങ്ങിപ്പോയിരുന്നു. മൂവരും ലൈഫ്ജാക്കറ്റോ മറ്റു സുരക്ഷാ സാമഗ്രികളോ ധരിച്ചിരുന്നില്ല. ഡിസൈനറായ വിനീഷ് രണ്ടാഴ്ച്ച മുമ്പാണ് ഭാമാ അഡ്വര്‍ടൈസേഴ്‌സില്‍ ജോലിക്കു പ്രവേശിച്ചത്. ഡിടിപിസിയുടെ ബോട്ടിംഗ് ടെര്‍മിനല്‍ ലീസിനെടുത്ത് പ്രവര്‍ത്തിപ്പിച്ചുവരികയാണ് ഭാമാ അഡ്വര്‍ടൈസേഴ്‌സ്. ഇവിടെ സര്‍വീസ് ആരംഭിക്കാനായി ഒന്നര മാസം മുമ്പാണ് കിന്‍കോയുടെ പക്കല്‍ നിന്ന് മറൈന്‍ ജെറ്റ് സ്കൂട്ടര്‍ വാടകയ്‌ക്കെടുത്ത് എത്തിച്ചത്. തുടക്കം മുതല്‍ യന്ത്രത്തകരാര്‍ കണ്ടതിനാല്‍ വാണിജ്യാടിസ്ഥാനത്തില്‍ സേവനം ആരംഭിച്ചിരുന്നില്ല.

ഇന്നലെ ഇതിന്റെ അറ്റകുറ്റപ്പണിക്ക് കിന്‍കോയില്‍ നിന്ന് വിദഗ്ധര്‍ എത്തിയിരുന്നു. അറ്റകുറ്റപണി നടത്തി മറൈന്‍ ജെറ്റ് സ്കൂട്ടര്‍ ഓടിച്ചുനോക്കാന്‍ ജോമോനൊപ്പം വിനീഷും ഗോവിന്ദരാജും കൂടുകയായിരുന്നു. ആദ്യ റൗണ്ടില്‍ തന്നെ അപകടമുണ്ടായി. ഇന്ത്യന്‍ നാവികസേനയുടെ അതിവേഗ നിരീക്ഷണ യാനം രക്ഷാപ്രവര്‍ത്തനത്തിനായി എത്തിച്ചെങ്കിലും കായല്‍ ഭാഗത്ത് വേണ്ടത്ര ആഴം ഇല്ലാതിരുന്നതിനാല്‍ അപകടസ്ഥലത്തേക്ക് എത്താന്‍ സാധിച്ചില്ല. പിന്നീട് നാവികസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി മണിക്കൂറുകളോളം തെരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. അംബികയാണ് വിനീഷിന്റെ ഭാര്യ. ഒരു മകളുണ്ട്. പാലക്കാട് നിന്ന് വിനീഷിന്റെ കുടുംബാംഗങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

Related posts