വീട്ടുകാരെ ആക്രമിച്ച് കവര്‍ച്ച അറസ്റ്റിലായ കൊടുംകുറ്റവാളിയെ റിമാന്‍ഡ് ചെയ്തു

TCR-ARRESTAKRAMAMചാലക്കുടി: അര്‍ധരാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി ഉറങ്ങിക്കിടക്കുന്നവരെ അതിക്രൂരമായി ആക്രമിച്ച് കവര്‍ച്ച നടത്തുന്ന സംഘത്തിലെ അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇടുക്കി നെടുങ്കണ്ടം മൈനര്‍ സിറ്റിയില്‍ താമസിക്കുന്ന തമിഴ്‌നാട് തേനി സ്വദേശി പുത്തന്‍പറമ്പില്‍ നാഗരാജ് എന്ന വീരപ്പന്‍ നാഗരാജി(34) നെയാണ് ചാലക്കുടി സിഐ ക്രിസ്പിന്‍ സാം അറസ്റ്റ് ചെയ്തത്.

ഇടുക്കി ചിന്നക്കനാലില്‍നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊരട്ടി പൈങ്കാവില്‍ പത്തങ്ങാടിവീട്ടില്‍ സ്കറിയയുടെ വീട്ടില്‍ അര്‍ധരാത്രിയില്‍ ജനല്‍ തകര്‍ത്ത് അകത്ത് കയറി ഉറങ്ങിക്കിടക്കുകയായിരുന്ന സ്കറിയയുടെ ഭാര്യ മറിയാമ്മയുടെയും ജോലിക്കാരിയുടെയും മാല കവര്‍ന്ന കേസില്‍ ചാലക്കുടി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഈ കേസിലാണ് അറസ്റ്റ്.

തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലെത്തി വന്‍ കവര്‍ച്ച നടത്തിയിരുന്ന സംഘത്തിലെ സൂത്രധാരന്‍ കൂടിയായിരുന്നു ഇയാളെന്നു പോലീസ് പറഞ്ഞു. ആലുവ പോലീസ് സ്റ്റേഷനില്‍ മൂന്നു കവര്‍ച്ചക്കേസുകളില്‍ പ്രതിയാണ്. വരാപ്പുഴ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ രാത്രിയില്‍ മുന്‍വാതില്‍ തകര്‍ത്ത് അകത്തുകയറി വീട്ടുകാരെ അതിക്രൂരമായി ആക്രമിച്ച് നാലരലക്ഷം രൂപയുടെ സ്വര്‍ണവും പണവും മോഷണം നടത്തിയ കേസിലും പ്രതിയാണ്.

കൂടാതെ തമിഴ്‌നാട് തേനിയില്‍ പെരിയകുളം എന്ന സ്ഥലത്തു വീട്ടില്‍ കയറി കവര്‍ച്ച നടത്തുന്നതിനിടെ ഉണര്‍ന്ന വീട്ടമ്മയെ കഴുത്തറുത്തുകൊന്ന് 20 പവന്‍ സ്വര്‍ണക്കവര്‍ച്ച നടത്തിയ കേസിലും തേനി കൊബെ സ്റ്റേഷന്‍ പരിധിയില്‍ രണ്ടു കവര്‍ച്ചക്കേസുകളിലും പ്രതിയാണ്. അടിമാലിയില്‍ വച്ച് കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ പിടിയിലായിട്ടുണ്ട്.

തമിഴ്‌നാട് പോലീസിന്റെ അപകടകാരികളായ കുറ്റവാളികളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനെതുടര്‍ന്ന് തേനിയില്‍ നിന്നും മുങ്ങിയ ഇയാള്‍ ഇടുക്കി ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. തമിഴ്‌നാട് പോലീസ് ഇയാളെ അന്വേഷിച്ചുവരികയായിരുന്നു. കൊരട്ടി എസ്‌ഐ ടി.രാജേഷ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എം.സതീശന്‍, സി.സി.ഷെറില്‍, വി.യു. സില്‍ജോ, കെ.വി.സുനീഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

Related posts