ശക്തന്റെ തട്ടകം വിറപ്പിക്കാന്‍;പുലിയിറക്കം ശനിയാഴ്ച

TCR-PULIസ്വന്തം ലേഖകന്‍
തൃശൂര്‍: നാലോണനാളില്‍ നഗരത്തില്‍ അരങ്ങേറുന്ന പുലിക്കളിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മേയര്‍ അജിത ജയരാജന്‍ അറിയിച്ചു. 10 ടീമുകളാണ് ഇത്തവണ പുലിക്കളിക്കെത്തുന്നത്. അയ്യന്തോള്‍, വിയ്യൂര്‍, നായ്ക്കനാല്‍, തൃക്കുമാരംകുടും ശ്രീഭദ്ര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്, കുട്ടന്‍കുളങ്ങര, മൈലിപ്പാടം, വടക്കേ അങ്ങാടി, പാട്ടുരായ്ക്കല്‍ വാരിയം ലെയിന്‍, കൊക്കാല സാന്റോസ് ക്ലബ്, വിവേകാനന്ദ സേവാസമിതി പൂങ്കുന്നം ദേശങ്ങളാണ് ഇത്തവണ പുലിക്കളിക്കെത്തുന്നത്. വൈകീട്ട് നാലു മുതല്‍ എട്ടുവരെയാണു സ്വരാജ് റൗണ്ടിലെ പുലിക്കളി.

മികച്ച പുലിക്കളി ടീമിനു 35,000 രൂപയും ട്രോഫിയുമാണു സമ്മാനം. രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവര്‍ക്കു യഥാക്രമം 30,000, 20,000 രൂപ വീതവും നല്‍കും. നിശ്ചലദൃശ്യങ്ങള്‍ക്കു യഥാക്രമം 30,000, 25,000, 20,000 രൂപയും ട്രോഫിയും ലഭിക്കും. മികച്ച അച്ചടക്കമുള്ള സംഘത്തിന് 10,000 രൂപയുടേയും മികച്ച പുലിക്കൊട്ട്, പുലിവേഷം എന്നിവയ്ക്ക് 5,000 രൂപയുടെയും സമ്മാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു മേയര്‍ അജിത ജയരാജന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 8.30നാണ് സമ്മാനദാന ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് സമ്മാനദാനം നിര്‍വഹിക്കും.

700 ഓളം പോലീസുകാരെ സുരക്ഷയ്ക്കായി വിന്യസിക്കും. ഓരോ ടീമിനുമൊപ്പം ഒരു എസ്‌ഐയുടെ നേതൃത്വത്തില്‍ പത്തു പോലീസുകാര്‍ ഉണ്ടായിരിക്കും. ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി, പുലിക്കളി ആഘോഷ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കൗണ്‍സിലര്‍ അനൂപ് ഡേവീസ് കാട, കൗണ്‍സിലര്‍മാരും സംഘാടക സമിതി ഭാരവാഹികളുമായ ടി.ആര്‍. സന്തോഷ്, വി. രാവുണ്ണി, പി. കൃഷ്ണ്‍കുട്ടി, പ്രേംകുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related posts