സംസ്ഥാന തെരഞ്ഞെടുപ്പ്: മെര്‍ക്കലിന് അഗ്‌നി പരീക്ഷ

electionബെര്‍ലിന്‍: ജര്‍മനിയിലെ സംസ്ഥാനങ്ങളായ സാക്‌സണ്‍ അന്‍ഹാള്‍ട്ട്, ബാഡന്‍ വുര്‍ട്ടംബര്‍ഗ്, റൈന്‍ലാന്‍ഡ് പ്‌ളാറ്റ്‌സ് എന്നിവിടങ്ങളില്‍ മാര്‍ച്ച് പതിമൂന്നിനു നടക്കുന്ന തെരഞ്ഞെടുപ്പില്‍ അഭയാര്‍ഥി പ്രശ്‌നം ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ പാര്‍ട്ടിയായ സിഡിയുവിനെ കാര്യമായി ബാധിക്കുമെന്ന് വിലയിരുത്തല്‍.

മെര്‍ക്കലിന്റെ അഭയാര്‍ഥി നയത്തിന്റെ ആദ്യ ജനകീയ വിലയിരുത്തലായിട്ടാണ് തെരഞ്ഞെടുപ്പിനെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. ദേശീയ തെരഞ്ഞെടുപ്പിന്റെ ടെസ്റ്റ് ഡോസായും ഇവയെ കരുതാം.

ഹെസെയില്‍ സിഡിയുവും ഗ്രീന്‍ പാര്‍ട്ടിയും സഖ്യത്തിലാണ്. ബാഡന്‍ വുര്‍ട്ടംബര്‍ഗില്‍ എസ്പിഡിയും ഗ്രീന്‍ പാര്‍ട്ടിയും ഒരുമിച്ചു നില്‍ക്കുന്നു. ഇത്തരത്തിലുള്ള പുതിയ രാഷ്ട്രീയ ധ്രുവീകരണങ്ങളുടെ പരീക്ഷണ വേദി കൂടിയയി മാറി ജര്‍മനിയിലെ സംസ്ഥാന തെരഞ്ഞെടുപ്പുകള്‍.

പാര്‍ലമെന്റിന്റെ ഉപരിസഭയായ ബുണ്ടസ്സ്റ്റാറ്റിന്റെ രാഷ്ട്രീയ ഘടന നിര്‍ണയിക്കുന്നതും സംസ്ഥാന ഇലക്ഷനുകള്‍ തന്നെ. ഫെഡറല്‍ സര്‍ക്കാരിന്റെ നയ രൂപീകരണങ്ങളിലും സംസ്ഥാന ഇലക്ഷനുകള്‍ക്ക് സ്വാധീനം ചെലുത്താനാകുമെന്നു ചുരുക്കം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Related posts