സിപിഎമ്മില്‍ ഞെട്ടല്‍ തീര്‍ത്ത് കെ.കെ. ലതികയുടെ തോല്‍വി

ekm CPIMവടകര: കുറ്റിയാടി മണ്ഡലത്തില്‍ മൂന്നാം അങ്കത്തിനിറങ്ങിയ  കെ.കെ.ലതികയുടെ തോല്‍വി സിപിഎമ്മിനു കനത്ത ആഘാതമായി. ആറു മാസം മുമ്പ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മേഖലയില്‍ നല്ല മേല്‍ക്കോയ്മ നേടിയ സിപിഎമ്മിന് കനത്ത പ്രഹരമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവിടെ ലഭിച്ചത്. 2006 മുതല്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലതികയുടെ പരാജയം ഉള്‍ക്കൊള്ളാനാവാത്ത മാനസികാവസ്ഥയിലാണ് സിപിഎം പ്രവര്‍ത്തകര്‍. പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ ഭാര്യ എന്ന നിലയില്‍ മാത്രമല്ല നിയുക്ത മന്ത്രി എന്ന നിലയില്‍ പോലും വിശേഷിപ്പിച്ചാണ് സിപിഎം ലതികക്ക് വേണ്ടി വോട്ടഭ്യര്‍ഥിച്ചത്.

പ്രചാരണത്തില്‍ സിപിഎമ്മിന്റെ പ്രമുഖ നേതാക്കള്‍ കേന്ദ്രീകരിച്ച മണ്ഡലമായിരുന്നു കുറ്റിയാടി. വിഎസിനു പുറമെ സീതാറാം യച്ചൂരി പോലും പ്രചാരണത്തിനെത്തി. വിജയം സുനിശ്ചിതമെന്ന കണക്കു കൂട്ടലിലാണ് ലതികക്ക് മൂന്നാം തവണയും കുറ്റിയാടിയില്‍ മത്സരിക്കാന്‍ പാര്‍ട്ടി അനുമതി നല്‍കിയത്. തിരഞ്ഞെടുപ്പിന്റെ മാസങ്ങള്‍ക്ക് മുമ്പെ തന്നെ സിപിഎം ലതിക്കക് വേണ്ടിയുള്ള അണിയറ പ്രചാരണങ്ങള്‍ ആരംഭിക്കുകയും ചെയ്തു. കുറ്റിയാടിയില്‍ സിപിഎം തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നുവെങ്കിലും പ്രചാരണത്തില്‍ യുഡിഎഫ് ഏറെ മുന്നേറിയതോടെ സിപിഎം അപകടം മണത്തിരുന്നു.

ഇടതുകോട്ടയായി വിശേഷിപ്പിക്കുന്ന കുറ്റിയാടിയില്‍ ലീഗ് നേതാവ് നടത്തിയ മുന്നേറ്റത്തിന്റെ ഞെട്ടലില്‍ നിന്നു മുക്തമാകാന്‍ കാലമേറെ പിടിക്കുമെന്ന അവസ്ഥ. എട്ട് പഞ്ചായത്തുകളില്‍ വേളം, ആയഞ്ചേരി എന്നിവ മാത്രമേ യുഡിഎഫ് പക്ഷത്തുള്ളൂ. എല്‍ഡിഎഫ് ഭരിക്കുന്ന കുറ്റിയാടി, കുന്നുമ്മല്‍, വില്യാപ്പള്ളി, തിരുവള്ളൂര്‍, മണിയൂര്‍, പുറമേരി പഞ്ചായത്തുകളില്‍ നിന്നുള്ള വോട്ടുകളുടെ പിന്‍ബലത്തില്‍ ഇടതുമുന്നണി നിഷ്പ്രയാസം ജയിക്കുമെന്ന പ്രതീക്ഷ വോട്ടെണ്ണിയപ്പോള്‍ അസ്ഥാനത്തായി.

യുഡിഎഫ് സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുല്ല പരമ്പരാഗത ഇടതു പഞ്ചായത്തുകളില്‍ പോലും വന്‍ മുന്നേറ്റം നടത്തി. എല്‍ഡിഎഫ് ഭരിക്കുന്ന തിരുവള്ളൂര്‍, കുറ്റിയാടി പഞ്ചായത്തുകളില്‍ പാറക്കല്‍ അബ്ദുല്ല ലീഡ് നേടി. യഥാക്രമം 680, 250 വോട്ടുകളുടെ ലീഡാണ് പാറക്കല്‍ അബ്ദുല്ല ഇവിടങ്ങളില്‍ കരസ്ഥമാക്കിയത്. യുഡിഎഫ് ഭരിക്കുന്ന വേളത്താണ് പാറക്കല്‍ കൂടുതല്‍ ലീഡ് നേടിയത്. വേളത്ത് 2103 വോട്ടിന്റെ മേല്‍ക്കൈ കരസ്ഥമാക്കിയപ്പോള്‍ ആയഞ്ചേരിയില്‍ 1609 വോട്ടുകളുടെ ലീഡും പാറക്കല്‍ നേടി.

എല്‍ഡിഎഫ് ഭരിക്കുന്ന വില്യാപ്പള്ളി പഞ്ചായത്തില്‍ 173 വോട്ടിന്റെ  നേരിയ ലീഡ് മാത്രമാണ് ഇടതിന് നേടാനായത്. പുറമേരി പഞ്ചായത്തിലെ ഇടതു ലീഡ് 371 ല്‍ പിടിച്ചു നിര്‍ത്താന്‍ യുഡിഎഫിനായി. പരാമ്പരാഗത ഇടതു പഞ്ചായത്തുകളായ കുന്നുമ്മലിലും മണിയൂരിലും  ലീഡ് കുറക്കാനായത് യുഡിഎഫിന് ഗുണം ചെയ്തു. കുന്നുമ്മലില്‍ 1869 വോട്ടിന്റെ മേല്‍ക്കൈ ലഭിച്ചപ്പോള്‍ 569 വോട്ടിന്റെ കുതിപ്പു മാത്രമാണ് മണിയൂരില്‍ എല്‍ഡിഎഫിനുണ്ടായത്.

വേളം, ആയഞ്ചേരി പഞ്ചായത്തുകളില്‍ വലിയ മു്‌ന്നേറ്റം നേടിയതിനോടൊപ്പം തിരുവള്ളൂര്‍, കുറ്റിയാടി പഞ്ചായത്തുകളിലെ മേല്‍ക്കൈ വിജയത്തിനു സഹായിച്ചു. ഇടതു സ്ഥാനാര്‍ഥിയുടെ സ്വന്തം തട്ടകമായ കുന്നുമ്മലില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞതും മണിയൂരിലുണ്ടായിരുന്ന മേല്‍ക്കൈ നാലി ലൊന്നായി കുറക്കാന്‍ കഴിഞ്ഞതും യുഡിഎഫിന്റെ വിജയത്തിനു വഴിയൊരുക്കി.

Related posts