കണ്ണൂര്‍: അംഗപരിമിതരുടെ വാഹനങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ നല്‍കിവന്ന നികുതി ആനുകൂല്യം ഭാഗികമായി നിര്‍ത്തി. അംഗപരിമിതര്‍ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ റോഡ് ടാക്‌സ് നല്‍കേണ്ടെന്ന ഉത്തരവ് 1998 മുതലാണു നടപ്പിലാക്കിയത്. റോഡ് ടാക്‌സ് ഒഴിവാക്കുന്നതിലൂടെ ഇന്‍ഷ്വറന്‍സ് തുകയുടെ പകുതി മാത്രമേ അംഗപരിമിതര്‍ക്ക് അടയ്‌ക്കേണ്ടിയിരുന്നുള്ളൂ. ഇനിമുതല്‍ അഞ്ചുലക്ഷത്തില്‍ മേലുള്ള വാഹനങ്ങള്‍ക്ക് ആനുകൂല്യം നല്‍കേണ്ടന്നാണു ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഉത്തരവിറക്കിയിരിക്കുന്നത്.
കഴിഞ്ഞ 18ന് ഇതു സംബന്ധിച്ച ഉത്തരവ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അതാത് ആര്‍ടിഒ ഓഫീസര്‍മാര്‍ക്കു നല്‍കി. അഞ്ചു ലക്ഷത്തോളം രൂപയ്ക്കു മുകളിലുള്ള വാഹനങ്ങളുടെ ആനുകൂല്യങ്ങളാണു നിര്‍ത്തലാക്കിയതെങ്കിലും ഓട്ടോഗിയര്‍ സംവിധാനങ്ങളുള്ള വാഹനങ്ങള്‍ അഞ്ചുലക്ഷത്തില്‍ താഴെയുള്ളതു രണ്ടെണ്ണം മാത്രമാണ്. ഇവയില്‍ വീല്‍ചെയര്‍ അടക്കമുള്ള സംവിധാനങ്ങള്‍ കൊണ്ടുപോകാന്‍ സാധിക്കില്ലെന്നാണ് അംഗപരിമിതര്‍ പറയുന്നത്. കൂടാതെ യാത്ര ചെയ്യുന്നതില്‍ ബുദ്ധിമുട്ടുകളും അനുഭവപ്പെടുന്നുണ്ട്.
അഞ്ചു ലക്ഷത്തിനും പത്തു ലക്ഷത്തിനും ഇടയിലുള്ള വാഹനങ്ങളില്‍ മാത്രമേ അംഗപരിമിതര്‍ക്ക് ആവശ്യമായ സഞ്ചാര സൗകര്യം ഉള്ളുവെന്ന് അംഗപരിമിതരുടെ സംഘടനാ ഭാരവാഹികള്‍ പറയുന്നു. അതിനാല്‍ വാഹനങ്ങള്‍ക്കുള്ള ആനുകൂല്യം പത്തു ലക്ഷം പരിധിയായി ഉയര്‍ത്തണമെന്നാണ് ഇവരുടെ ആവശ്യം. സര്‍ക്കാരിന്റെ ഉത്തരവിനെതിരേ അംഗപരിമിതരുടെ സംഘടനയായ തണല്‍ കാസര്‍ഗോഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സന്തോഷ് മാളിയേക്കല്‍ നിയമനടപടിക്കൊരുങ്ങുകയാണ്.
അംഗപരിമിതരുടെ ആനുകൂല്യം ഉപയോഗിച്ചു ലക്ഷങ്ങളുടെ ആഡംബര വാഹനങ്ങള്‍ വാങ്ങുന്നതു വ്യാപകമായിരുന്നെന്നും അതാണ് അഞ്ചു ലക്ഷത്തിനുമുകളിലുള്ള വാഹനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കാന്‍ കാരണമെന്നാണ് ആര്‍ടിഒ അധികൃതരുടെ വിശദീകരണം.