കാട്ടാക്കട:അഗസ്ത്യ വനത്തില്‍ കാട്ടാനകള്‍ പരിക്കുകള്‍ പറ്റി ചികിത്സ കിട്ടാതെ ചരിയുന്നത് നിത്യമാകുന്നു. അടുത്തിടെ ബോണക്കാട്ടും നടന്നതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 10 ആനകളാണ് ചരിഞ്ഞത്. ഉള്‍ വനത്തില്‍ ആനകള്‍ ചരിഞ്ഞാല്‍ വിവരം പുറം ലോകം അറിയാറില്ല. വനപാലകര്‍ തങ്ങളുടെ ജോലിയെ ബാധിക്കുമെന്നതിനാല്‍ മൂടി വയ്ക്കുകയും ചെയ്യും. അതിനാല്‍ തന്നെ കൃത്യമായ കണക്ക് ഇതിലും കൂടുതല്‍ വരുമെന്നാണ് ചൂണ്ടികാട്ടപ്പെടുന്നത്. പരുത്തിപ്പള്ളി റെയ്ഞ്ചിലെ ഭാഗത്ത് വച്ചാണ് ആന പടക്കം പൊട്ടി പരിക്കേറ്റ് ചികിത്സ സമയത്തിന് കിട്ടാതെ ചരിഞ്ഞത്. കൃഷിയിടത്തില്‍ വച്ചിരുന്ന പടക്കം കടിച്ചെടുത്തണ് ആനയ്ക്ക് പരിക്ക് പറ്റിയതെന്നാണ് പറയുന്നത്. കഴിഞ്ഞ വര്‍ഷം നാട്ടില്‍ നിന്നും 14 കിലോ മീറ്റര്‍ അകലെ നെയ്യാര്‍ ആമലയിലാണ് 40 വയസുള്ള പിടിയാന ചരിഞ്ഞതായി ആദിവാസികള്‍ കാണുന്നത്.
അത് വനപാലകരെ അറിയിച്ചു. മരണം നടന്ന് നാല് ദിവസം കഴിഞ്ഞാണ് വനപാലകര്‍ പോലും അറിയുന്നത്. എന്നാല്‍ മുറിവേറ്റ ആന കാട്ടില്‍ അലഞ്ഞു തിരിയുന്നതായി സംഭവത്തിന് ഒരാഴ്ച മുന്‍പ് ആദിവാസികള്‍ വിവരം വനത്തിലെ താല്‍ക്കാലിക വാച്ചര്‍മാരെ അറിയിച്ചിരുന്നു.എന്നാല്‍ ആനയെ കണ്ടെത്താനോ ചികില്‍സിക്കാനോ വകുപ്പ് തയ്യാറായില്ല. ഏതു തരത്തിലാണ് മുറിവ് പറ്റിയതെന്ന് കണ്ടുപിടിക്കാനോ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. നാട്ടില്‍ നിന്നും ഉള്ളിലായതിനാല്‍ ഉള്ള സൗകര്യ കുറവാണ് വനപാലകരെ അതില്‍ നിന്നും മാറ്റി നിറുത്താന്‍ ഇടയാക്കിയതെന്ന് ആക്ഷേപം അന്ന് ഉയര്‍ന്നിരുന്നു.
ഈ സംഭവത്തിനും ഒന്നര ആഴ്ച മുന്‍പാണ് പുറം നാടുമായി അടുത്തു കിടക്കുന്ന ഭാഗങ്ങളില്‍ രണ്ട് കാട്ടാനകള്‍ ചരിഞ്ഞിരുന്നു. അതും ആദിവാസികള്‍ നല്‍കിയ വിവരമനുസരിച്ചാണ് വനം വകുപ്പ് കണ്ടെത്തിയതും ചരിഞ്ഞവയെ കണ്ടെത്തിയതും. പടക്കം പൊട്ടി മുറിവേറ്റാണ് ആനകള്‍ ചരിഞ്ഞതെന്ന് കണ്ടെത്തിയിരുന്നു. വനത്തിലെ വാറ്റുകാര്‍ നിര്‍മിച്ച കേന്ദ്രത്തിലെ കോട കുടിക്കാന്‍ വന്ന ആനകളെ തുരത്താന്‍ വച്ച പടക്കം പൊട്ടിയാണ് മുറിവ് സംഭവിച്ചതെന്ന് വനം വകുപ്പ് തന്നെ പറഞ്ഞിരുന്നു. എന്നാല്‍ ആ തരത്തില്‍ തുടര്‍ അന്വേഷണം നടത്താന്‍ വകുപ്പ് തയ്യാറായിട്ടില്ല.
വനത്തിലെ നദിതീരത്തോട് ചേര്‍ന്നുള്ള ഭാഗത്ത് തമ്പടിക്കുന്ന വാറ്റുകാര്‍ കോട കലക്കിയിടും. ഇത് അറിയാവുന്ന കാട്ടാനകള്‍ അത് തേടി എത്തും. കോട കുടിച്ച് മടങ്ങും. ഇത് മനസിലാക്കിയ വാറ്റുകാര്‍ കോട ഇടുന്ന ഭാഗത്ത് നാടന്‍ പടക്കം ഇട്ടിരിക്കും. ഇത് കടിക്കുന്ന ആനകള്‍ അത് വായിലിടുമ്പോള്‍ തന്നെ പൊട്ടും. മുറിവേറ്റ് അലയുന്ന ആനകള്‍ ഒടുവില്‍ മരണപ്പെടുകയും ചെയ്യും. അലയുന്ന ആനകള്‍ ചരിഞ്ഞതിനുശേഷമാണ് വനപാലകര്‍ വിവരം അറിയുന്നത് പോലും.
ഇങ്ങനെ കണ്ടെത്തിയാല്‍ തന്നെ അത് ക്യഷിയിടത്തില്‍ ഒളിപ്പിച്ച പടക്കമെന്ന് പറഞ്ഞ് കുറ്റം ആദിവാസികളില്‍ ചാരും. അതോടെ വകുപ്പ് കൈകഴുകും. കരമന, നെയ്യാര്‍ എന്നീ നദികള്‍ ഒഴുകിയെത്തുന്ന ഭാഗത്താണ് വാറ്റുകാര്‍ തമ്പടിക്കുന്നത്. ഇവിടെ കുളിക്കാനും വെള്ളം കുടിക്കാനും എത്തുന്ന ആനകള്‍ കോടയ്ക്ക് പകരം അകത്താക്കുന്നത് പടക്കമാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇവിടെ ചരിഞ്ഞത് 28 ആനകളാണ്. വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന കൊലകൊല്ലി എന്ന ആന ചരിഞ്ഞതും പടക്കം കടിച്ചാണ്. 2006 ല്‍ നടന്ന സംഭവത്തിനുശേഷം വനത്തില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലും പിന്നെ അതൊക്കെ നിര്‍ദ്ദേശമായി തന്നെ നിന്നു. വനത്തില്‍ നാടന്‍ പടക്കുകള്‍ സുലഭമാണ്. വനത്തില്‍ ആദിവാസികള്‍ തമ്മില്‍ തല്ലിയതും പടക്കമെറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്പറ്റിയതും അടുത്തിടെയാണ്.