അങ്കച്ചുവടുവച്ച് വായ്ത്താരി മുഴക്കി പടയാളികള്‍ അങ്കം കുറിച്ചതോടെ യുദ്ധ സ്മരണയില്‍ ഓച്ചിറക്കളി തുടങ്ങി

alp-ochiraകായംകുളം: അങ്കച്ചുവടുവച്ച് വായ്ത്താരി മുഴക്കി ആവേശത്തിമിര്‍പ്പില്‍ പടയാളികള്‍ അങ്കം കുറിച്ചതോടെ യുദ്ധസ്മരണയില്‍ ചരിത്ര പ്രസിദ്ധമായ ഓച്ചിറക്കളിക്ക് തുടക്കമായി. ഓച്ചിറ പരബ്രഹ്മസന്നിധിയിലെ എട്ടുകണ്ടത്തെ പോര്‍ക്കളമാക്കി വടിയും പരിചയുമായി ആയോധന കലാഭ്യാസികള്‍ പ്രതീകാത്മകമായി ഏറ്റുമുട്ടിയപ്പോള്‍ കളി കാണാനെത്തിയ ആയിരങ്ങള്‍ ആവേശത്തോടെ ആര്‍പ്പു വിളിച്ചു.

ഓണാട്ടുകരയുടെ ആയോധനപാരമ്പര്യവും കാര്‍ഷികപാരമ്പര്യവും പ്രകടമാക്കുന്നു എന്നതാണ് ഓച്ചിറക്കളിയുടെ പ്രത്യേകത. ഇന്നലെ കളരിപൂജയ്ക്ക് ശേഷം പടയാളികള്‍ സംഘങ്ങളായി എത്തി ക്ഷേത്രദര്‍ശനത്തിനു ശേഷം കരകളില്‍ അഭ്യാസപ്രദര്‍ശനം നടത്തി.   തുടര്‍ന്നു അന്നദാന മന്ദിരത്തിനു മുന്നിലെത്തി ക്ഷേത്രഭാരവാഹികളുമായി ചേര്‍ന്ന് ഋഷഭ ഘോഷയാത്രയായി കിഴക്കേ ആല്‍ത്തറയും പടിഞ്ഞാറെ ആല്‍ത്തറയും മീനാക്ഷി ക്ഷേത്രവും ഒണ്ടിക്കാവും വലം വച്ചു.

തുടര്‍ന്ന് ഋഷഭ ഘോഷയാത്രയ്ക്ക് ശേഷം ഇരുകരളില്‍ നിന്നും കരപ്രതിനിധികള്‍ എട്ടുകണ്ടത്തിലെത്തി കര പറഞ്ഞു പരസ്പരം ഹസ്തദാനം നടത്തിയതോടെ ഇരുകരകളില്‍നിന്നും പടയാളികള്‍ ആര്‍ത്തിരമ്പി എട്ടുകണ്ടത്തിലിറങ്ങി പ്രതീകാത്മക അങ്കം കുറിക്കുകയായിരുന്നു.ഓണാട്ടുകരയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ആയിരങ്ങളാണ് ഓച്ചിറക്കളി ദര്‍ശിക്കാന്‍ എത്തിയത്.

Related posts