അങ്ങനെ മുത്തശി അമ്മയായി! പ്രായം 72, യാഥാര്‍ഥ്യമായിരിക്കുന്നത് വിവാഹം കഴിഞ്ഞു 46 വര്‍ഷം താലോലിച്ച സ്വപ്നം

AMMAഅമൃത്സര്‍: മൊഹിന്ദര്‍ സിംഗ് ഗില്ലിനും ഭാര്യ ദാല്‍ജിന്തര്‍ കൗറിനും ഇനിയും വിശ്വസിക്കാനായിട്ടില്ല. ഇവര്‍ക്കു മാത്രമല്ല, നാട്ടുകാര്‍ക്കും അറിഞ്ഞവര്‍ക്കൊന്നും ആദ്യം വിശ്വാസം വന്നില്ല. മറ്റൊന്നുമല്ല, ദാല്‍ജിന്തര്‍ കൗര്‍ അമ്മയായിരിക്കുന്നു. അതിലെന്താണ് ഇത്ര അവിശ്വസിക്കാന്‍ എന്നു ചോദിക്കാന്‍ വരട്ടെ, ആളിന്റെ പ്രായം 72! വിവാഹം കഴിഞ്ഞു 46 വര്‍ഷം താലോലിച്ച സ്വപ്നമാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നത്.

കഴിഞ്ഞ 19ന് ദാല്‍ജിന്തര്‍ ഒരു ആണ്‍കുഞ്ഞിനു ജന്മം നല്‍കി. അര്‍മാന്‍ (പ്രതീക്ഷ) എന്നാണ് ഇവനു പേരിട്ടിരിക്കുന്നത്. ഒരു കുഞ്ഞു വേണമെന്ന അടങ്ങാത്ത ആഗ്രഹമാണ് മുത്തശി എന്നു വിളിക്കപ്പെടുന്ന പ്രായത്തിലും ഐവിഎഫ് ട്രീറ്റ്‌മെന്റിനു വിധേയയാകാന്‍ ദാല്‍ജിന്തറിനെ പ്രേരിപ്പിച്ചത്.
എല്ലാവരും എന്നോടു പറഞ്ഞു ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍. എന്നാല്‍, എനിക്ക് ഒരു കുഞ്ഞ് ഉണ്ടാകണമെന്നായിരുന്നു ആഗ്രഹം. അവസാനം എന്റെ പ്രാര്‍ഥന ഈശ്വരന്‍ കേട്ടു. 1970 ഒക്ടോബറിലായിരുന്നു ദാല്‍ജിന്തര്‍ മൊഹിന്ദര്‍ സിംഗിനെ വിവാഹം ചെയ്തത്. ഗര്‍ഭിണിയാകാനുള്ള ചികിത്സ രണ്ടു തവണ പരാജയപ്പെട്ടു. മൂന്നാം പ്രാവശ്യമാണ് കുഞ്ഞ് ജനിച്ചത്. രണ്ടു കിലോഗ്രാമായിരുന്നു കുഞ്ഞിന്റെ ഭാരം.

മാതാപിതാക്കള്‍ക്ക് ഇത്രയും പ്രായമായ സ്ഥിതിക്ക് കുഞ്ഞിനെ എങ്ങനെ വളര്‍ത്തുമെന്ന ചോദ്യത്തിനും അവര്‍ ഈശ്വരനില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നു. ഇന്ത്യയില്‍ ഇത്രയും പ്രായമായ സ്ത്രീക്ക് കുഞ്ഞുണ്ടായത് റിക്കാര്‍ഡ് ആണെന്നു കരുതപ്പെടുന്നു. 2008ല്‍ ഹരിയാനയില്‍ രാജോ ദേവി എന്ന എഴുപതുകാരി ഒരു പെണ്‍കുഞ്ഞിനു ജന്മം നല്‍കിയിരുന്നു.
കുഞ്ഞ് വേണമെന്ന ആഗ്രഹത്തിനു നീതികരണമുണ്ടെങ്കിലും ഇത്രയും പ്രായമായ മാതാപിതാക്കള്‍ കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കുന്നതു കുട്ടിയുടെ ശരിയായ പരിപാലനത്തെയും വളര്‍ച്ചെയെയും ബാധിക്കില്ലേ എന്ന സംശയമാണ് പലരും ഉയര്‍ത്തുന്നത്. ബ്രിട്ടീഷ് നിയമം 45 കഴിഞ്ഞവര്‍ കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍, അമേരിക്കയില്‍ ഇത്തരമൊരു നിയമം നിലവില്‍ ഇല്ല.

Related posts