അത്ര ഹ്രസ്വമല്ല ഈ കൃഷി പാഠം

ekm-krishiവൈപ്പിന്‍: സിനിമയുടെ കാര്യത്തില്‍ കഥയും സംവിധാനവും ക്യാമറയും മാത്രം കൈകാര്യം ചെയ്യുന്ന ഹ്രസ്വചലചിത്രകാരന്‍ സുഭാഷ് കൃഷിയുടെ കാര്യത്തില്‍ അങ്ങിനെയല്ല. ഇതില്‍ എ ടു ഇസഡ് വരെയുള്ള കാര്യങ്ങള്‍ സ്വയം ചെയ്യും. ഭാര്യ സുനേനയും ഏക മകള്‍ മാലിപ്പുറം ഐഐവിയുപി സ്ക്കൂള്‍ ആറാംക്ലാസ് വിദ്യാര്‍ഥിയായ ഗൗരിയും കൃഷികാര്യങ്ങളില്‍ സഹായത്തിനുണ്ട്. കാന്‍ സിനിമാ ഫെസ്റ്റിലൊക്കെ അറിയപ്പെടുന്ന കാമറാമാനും ഹ്രസ്വചലചിത്രകാരനുമായ മാലിപ്പുറം സ്വദേശി വി.കെ. സുഭാഷ് മാലിപ്പുറം വളപ്പ് പടിഞ്ഞാറുള്ള വീടിന്റെ ടെറസിലും മുറ്റത്തുമെല്ലാം പലയിനം പച്ചക്കറികള്‍ കൃഷിചെയ്യുകയാണ്.

ചുരക്ക, വഴുതന, പാവല്‍, പച്ചമുളക്, ചേന തുടങ്ങിയ  19 ഇനം പച്ചക്കറികള്‍ ഇവിടെ വിളവെടുപ്പിനു തയ്യാറായി നില്‍ക്കുന്നുണ്ട്.  പൂര്‍ണമായും ജൈവവളമുപയോഹിച്ചാണ് കൃഷി ചെയ്യുന്നത്. കീടങ്ങളെ അകറ്റാനും രാസകീടനാശിനി  ഉപയോഗിക്കുന്നില്ല. ഉപയോഗം കഴിഞ്ഞ ഫഌക്‌സ് കൊണ്ടാണു ഗ്രോബാഗ് തയ്യാറാക്കുന്നത്.

ഉപയോഗ ശൂന്യമായ ഫ്രിഡ്ജും ടിവിയും കലങ്ങളുമെല്ലാം ഗ്രോബാഗിനു പകരമായി ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ ഒന്നര വര്‍ഷമായി വീട്ടില്‍ പച്ചക്കറി വാങ്ങാറില്ലെന്ന് സുഭാഷ് പറയുന്നു. അടുത്ത സുഹൃത്തുക്കള്‍ക്കും പച്ചക്കറികള്‍  സമ്മാനിക്കാറുണ്ട്.  കഴിഞ്ഞ വര്‍ഷം എളങ്കുന്നപ്പുഴ പഞ്ചായത്തിലെ മികച്ച പച്ചക്കറി കര്‍ഷകനായിരുന്നു സുഭാഷ്.

Related posts