അനധികൃത ഇറച്ചിവില്‍പ്പന വ്യാപകം ; നടപടിയില്ലാത്തത് പ്രതിഷേധത്തിനിടയാക്കുന്നു

klm-meetപത്തനാപുരം: അനധികൃത ഇറച്ചി വില്‍പന കേന്ദ്രങ്ങള്‍ വ്യാപകമായിട്ടും നടപടികളില്ല .ലേല നടപടികളില്ലാത്തതിനാല്‍ പഞ്ചായത്തുകള്‍ക്ക് ലക്ഷങ്ങളുടെ വരുമാനമാണ് നഷ്ടമാകുന്നത്.  നിയോജക മണ്ഡലത്തിലെ പത്തനാപുരം , വിളക്കുടി, പട്ടാഴി ,പട്ടാഴി വടക്കേകര, പിറവന്തൂര്‍,തലവൂര്‍ പഞ്ചായത്തുകളിലാണ് അനധികൃതമായി മൃഗങ്ങളെ കശാപ്പ് ചെയ്ത് ഇറച്ചി വില്‍പന വ്യാപകമായത്. ഇറച്ചി സ്റ്റാളുകള്‍ ലേലം ചെയ്ത് നല്‍കാത്തതിനാല്‍ പഞ്ചായത്തുകള്‍ക്ക് വര്‍ഷം തോറും ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപ നഷ്ടമാകുമ്പോഴും ഭരണാധികാരികള്‍ മൗനം പാലിക്കുകയാണ്.

പത്തനാപുരം പഞ്ചായത്തില്‍ മാര്‍ക്കറ്റിനകത്തും, വാഴപ്പാറ,ഉടയന്‍ചിറ,കുണ്ടയം തുടങ്ങി ഏഴോളം കേന്ദ്രങ്ങളിലും പിറവന്തൂര്‍ പഞ്ചായത്തില്‍ അലിമുക്ക് ,പുന്നല എന്നിവിടങ്ങളിലടക്കം അഞ്ചിടത്തും വിളക്കുടി പഞ്ചായത്തില്‍ കുന്നിക്കോട് ,ആവണീശ്വരം ,ഇളമ്പല്‍ ഉള്‍പ്പെടെ അഞ്ചിടത്തും പട്ടാഴി,പട്ടാഴി വടക്കേകര,തലവൂര്‍ പഞ്ചായത്തുകളില്‍ മൂന്നിടത്ത് വീതവും അനധികൃത കശാപ്പ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് . മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് അറവുശാലകള്‍  നിര്‍മ്മിച്ച് വേണമെന്നിരിക്കെയാണ് അനധികൃത നടപടികള്‍ വ്യാപകമായിരിക്കുന്നത് .

പഞ്ചായത്ത് ഭരണാധികാരികളുടെയും ആരോഗ്യ വകുപ്പ് മേധാവികളുടേയും മൗനാനുവാദത്തോടെയാണ് കശാപ്പും വില്‍പനയും നടക്കുന്നതെന്ന് ആക്ഷേപമുണ്ട്. നടപടികളെടുക്കേണ്ട ഇവര്‍ ഇത് കണ്ടില്ലെന്ന് നടിക്കുന്നതാണ് ആക്ഷേപങ്ങളുയരുവാന്‍ കാരണം.അനധികൃത കശാപ്പ് മൂലവും അവശിഷ്ടങ്ങള്‍ വേണ്ടവിധം മറവ് ചെയ്യാതെ റോഡരികില്‍ വലിച്ചെറിയുന്നതും പരിസര മലിനീകരണത്തിനും ദുര്‍ഗന്ധത്തിനുമിടയാക്കുന്നുണ്ട്. മൃഗങ്ങളെ കശാപ്പ് നടത്തുന്നതിനും ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനും വ്യക്തമായ മാനദണ്ഡങ്ങള്‍ ഉണ്ട്.

എന്നാല്‍ ഇപ്പോഴുളള മിക്ക അനധികൃത കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നത് റോഡ്‌വക്കിലെ പുറമ്പോക്കുകളിലാണ്.പത്തനാപുരം പഞ്ചായത്തിലെ ഒരു അനധികൃത കശാപ്പ്‌കേന്ദ്രത്തില്‍ ദിനം പ്രതി ആട്,കാള,പോത്ത് എന്നിവയുള്‍പ്പെടെ ഇരുപത്തിയഞ്ചോളം മൃഗങ്ങളെയാണ് കശാപ്പ് ചെയ്യുന്നത്. കൊല്ലം,പത്തനംതിട്ട ജില്ലകളിലെ ഭൂരിഭാഗം ഇറച്ചി വില്‍പന കേന്ദ്രങ്ങളിലേക്കും ഇവിടെ നിന്നാണ് ഇറച്ചി കൊണ്ടുപോകുന്നത്.കുളമ്പ് രോഗമടക്കം ബാധിച്ച കന്നുകാലികളെവരെ കശാപ്പ് നടത്തുന്നതായി പരാതിയുണ്ട്.

Related posts