അനശ്വരപ്രണയകഥയുടെ ഓര്‍മകളുമായി കറുത്തമ്മയും പരീക്കുട്ടിയും! നീണ്ട ഇടവേളയ്ക്കുശേഷം കറുത്തമ്മയും പരീക്കുട്ടിയും ഒരു വേദിയില്‍ എത്തിയപ്പോള്‍ സംഭവിച്ചത്…

MADHUകൊച്ചി: താന്‍ ജീവനുതുല്യം സ്‌നേഹിച്ച കറുത്തമ്മയുടെ വിവാഹം മറ്റൊരാളുമായി നടത്താന്‍ അവളുടെ അച്ഛന്‍ തീരുമാനിച്ച വാര്‍ത്ത അറിഞ്ഞ് പരീക്കുട്ടി ഇങ്ങനെ പറഞ്ഞു “കറുത്തമ്മ പോയാല്‍ ഞാന്‍ ഈ കടപ്പുറത്ത് പാടി പാടി മരിക്കും..’ ഇതിനു കറുത്തമ്മ മറുപടിയായി പറയുന്നത് ഇങ്ങനെ “അത് കേട്ട് ഞാന്‍ ചങ്കു പൊട്ടി മരിക്കും’ എന്നാണ്.

പ്രണയത്തിലെ ഈ തീക്ഷ്ണതയാണ് കറുത്തമ്മയും പരീക്കുട്ടിയും മലയാളികളുടെ  മനസില്‍ എന്നും നിറഞ്ഞു നില്‍ക്കാന്‍ കാരണം. പരീക്കുട്ടി കടപ്പുറത്തുകൂടി മാനസ മൈനെ വരൂ എന്ന് പാടി വിരഹത്തിന്റെ വേദനയില്‍ അലയുന്ന രംഗങ്ങള്‍ പ്രേക്ഷകമനസുകളെ ഉലച്ച രംഗമാണ്. പ്രണയത്തിന്റെ തീക്ഷ്ണമായ ഭാവങ്ങള്‍ ഉള്‍ക്കൊണ്ട ഈ അനശ്വര പ്രണയകഥ അഭ്രപാളികളില്‍ എത്തിയിട്ട് 50 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മലയാളികള്‍ക്ക് അത് തങ്ങളുടെ പ്രിയപ്പെട്ട സിനിമകളില്‍ ഒന്നായി അവശേഷിക്കുന്നു.

അതുപോലെ തന്നെയാണ് പരീക്കുട്ടിയും കറുത്തമ്മയുമായി മാറിയ മധുവും ഷീലയും. മലയാളി മനസുകളില്‍ എന്നും അവര്‍ കറുത്തമ്മയും പരീക്കുട്ടിയും തന്നെ. നീണ്ട ഇടവേളയ്ക്കുശേഷം ഇവര്‍ വീണ്ടും ഒരു വേദിയില്‍ എത്തിയപ്പോഴും ചെമ്മീന്‍ തന്നെയായിരുന്നു ചര്‍ച്ചാവിഷയം. മധുവും ഷീലയും ഒരു നിമിഷം കറുത്തമ്മയും പരീക്കുട്ടിയുമായി. ചെമ്മീനിലെ അനശ്വരഗാനങ്ങള്‍ നേര്‍ത്ത ശബ്ദത്തില്‍ കാതുകളില്‍ ഒഴുകിയെത്തിയ നിമിഷങ്ങളില്‍ പരീക്കുട്ടിയുടെ സ്‌നേഹത്തിന്റെ ആഴത്തെക്കുറിച്ച മധു വാചാലനായി. കേട്ടിരിന്നവരുടെ മനസിലേക്ക് പ്രണയത്തിന്റെ മാഹാത്മ്യം പകരാന്‍ ആ വാക്കുകള്‍ക്കായി. നിസ്വാര്‍ത്ഥ പ്രണയത്തിന്റെ വക്താവാണ് പരീക്കുട്ടിയെന്ന് മധു പങ്കുവച്ചു.

ഒന്നും തിരിച്ചു ആവശ്യപ്പെടാതെ സ്‌നേഹിച്ച പരീക്കുട്ടിയുടെ ആ സ്‌നേഹം തന്നെയാണ് ആ കഥാപാത്രത്തെ ഇത്രനാളുകള്‍ക്ക് ശേഷവും അനശ്വരമാക്കി നിര്‍ത്തുന്നത്. 50 വര്‍ഷങ്ങള്‍ക്ക് മുമ്പിറങ്ങിയ ഒരു സിനിമയിലെ കഥാപാത്രങ്ങളെ ഇന്നത്തെ തലമുറപോലും തങ്ങളുടെ സ്വന്തമായി കണക്കാക്കുന്നത് ഈ സ്‌നേഹം കാരണമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ഇത്ര പ്രായമായ തന്നെ പരീക്കുട്ടി എന്ന് വിളിച്ച് ആളുകള്‍ അടുത്തെത്തുന്നത് ആ കഥാപാത്രത്തിന്റെ നന്മ മൂലമാണ്. ഈ നന്മ എല്ലാവരും തങ്ങളുടെ ജീവിതത്തിലും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കണം. തിരിച്ചുലഭിക്കണം എന്നാഗ്രഹിച്ച സ്‌നേഹിക്കരുത്.

നീ ഇല്ലാതെ എനിക്ക് ജീവിക്കാന്‍ പറ്റില്ല എന്നു പറുയുന്നത് സ്വാര്‍ത്ഥതയാണ്. അതുണ്ടാകാന്‍ പാടില്ല. നമുക്കൊരുമിച്ച് ജീവിക്കാം എന്നാണ് സ്‌നേഹിക്കുന്നവര്‍ പറയേണ്ടത്. അതാണ് പരീക്കുട്ടിയുടെ സ്‌നേഹം, അദ്ദേഹം പറഞ്ഞു. അനശ്വരപ്രണയകഥയിലെ നായകന്റെ വാക്കുകള്‍ സദസിന് പുതു അനുഭവം പകര്‍ന്നു. കണ്ണാളെ കണ്ണാളെ എന്ന പാട്ടിന്റെ അകമ്പടിയോടെ വേദിയിലെത്തിയ ഷീലയ്ക്കും മറിച്ചായിരുന്നില്ല അഭിപ്രായം. ഇരുവരും വീണ്ടും ഒരുമിച്ചഭിനയിക്കുന്ന ബഷീറിന്റെ പ്രേമലേഖനം എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചിനെത്തിയതായിരുന്നു ഇരുവരും.

ഫര്‍ഹാന്‍ ഫാസിലും സന അല്‍ത്താഫും നായികാനായകന്മാരായി എത്തുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് സക്കറിയയുടെ ഗര്‍ഭിണികള്‍, കുമ്പസാരം എന്നീ സിനിമകളിലൂടെ പ്രശസ്തനായ അനീഷ് അന്‍വറാണ്. ഏറെ നാളുകള്‍ക്ക്‌ശേഷം മധുവും ഷീലയും പ്രണയജോഡികളായി എത്തുന്നു എന്ന പ്രത്യേകതയും ഈ റൊമാന്റിക് കോമഡി ചിത്രത്തിനുണ്ട്.

കമ്മട്ടിപാടത്തിലൂടെ ശ്രദ്ധേയനായ മണികണ്ഠനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അജു വര്‍ഗീസ്, ശ്രീജിത്ത് രവി, രണ്‍ജി പണിക്കര്‍, നെടുമുടി വേണു, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ, ദിലീഷ് പോത്തന്‍, ഷാനവാസ്, നിതിന്‍, ആശ അരവിന്ദ്, കെ.പി.എസി. ലളിത തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊച്ചിയില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ ഫാസില്‍, ഫഹദ് ഫാസില്‍, നസ്രിയ നസീം, വിജയ് ബാബു, സാന്ദ്രാ തോമസ്, രണ്‍ജി പണിക്കര്‍, വിനയ്് ഫോര്‍ട്ട്, മധു നീലകണ്ഠന്‍, ഫര്‍ഹാന്‍ ഫാസില്‍, സന അല്‍ത്താഫ്, അനീഷ് അന്‍വര്‍,  കൊച്ചി ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ്, കൗണ്‍സിലര്‍മാരായ കെ.ജെ. ആന്റണി, കെ.വി.പി. കൃഷ്ണകുമാര്‍, പി.എം. ഹാരിസ്, തുടങ്ങിയവര്‍ പങ്കെടുത്തു.

കമ്മട്ടിപാടത്തിലൂടെ ശ്രദ്ധേയനായ മണികണ്ഠനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അജു വര്‍ഗീസ്, ശ്രീജിത്ത് രവി, രണ്‍ജി പണിക്കര്‍, നെടുമുടി വേണു, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ, ദിലീഷ് പോത്തന്‍, ഷാനവാസ്, നിതിന്‍, ആശ അരവിന്ദ്, കെ.പി.എസി. ലളിത തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫോര്‍ട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ പി.എം.ഹാരിസ്, വി.എസ്. മുഹമ്മദ് അല്‍ത്താഫ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. പുതുമുഖങ്ങളായ ഷിനോദ്, ഷമീര്‍, ബിബിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സംഗീതം വിഷ്ണു മോഹന്‍ സിത്താരയും, ഛായാഗ്രഹണം സഞ്ജയ് ഹാരിഫും നിര്‍വഹിക്കുന്നു.

Related posts