കൊട്ടാരക്കര: അന്യസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരം ഫലപ്രദമായ രീതിയില്‍ നടപ്പിലാക്കണമെന്ന് ആവശ്യം ശക്തമാകുന്നു. ത്രിതല പഞ്ചായത്ത്, പോലീസ്, റവന്യൂ, തൊഴില്‍ വകുപ്പുകളും ഇക്കാര്യത്തില്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തിയിട്ടുള്ളത്. സംസ്ഥാനത്ത് തമ്പടിച്ചിട്ടുള്ള അന്യസംസ്ഥാന തൊഴിലാളികളില്‍ കൊടും ക്രിമിനലുകള്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് സൂചന. ഇവര്‍ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ വര്‍ധിച്ചു.
ഏറ്റവും ഒടുവില്‍ കൊട്ടിയത്ത് ഇവര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു അന്യസംസ്ഥാന തൊഴിലാളിക്ക് കുത്തേറ്റു. പുതുതലമുറയില്‍ ഇവിടെ വന്നുചേര്‍ന്നിട്ടുള്ള തൊഴിലാളികളില്‍ ഭൂരിപക്ഷവും മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണ്. വ്യാജനോട്ടും മദ്യവും മയക്കുമരുന്നും കടത്തി നമ്മുടെ സമ്പദ്ഘടനയെ തകര്‍ക്കുന്ന സംഘങ്ങളിലെ കണ്ണികളായി പ്രവര്‍ത്തിക്കുന്നവരും ഇവര്‍ക്കിടയിലുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നും വന്‍തോതില്‍ കഞ്ചാവ് സംസ്ഥാനത്ത് എത്തിക്കുന്നതിനും ഇവരെ ഉപയോഗിക്കുന്നു. അയല്‍ രാജ്യങ്ങളില്‍ അച്ചടിക്കുന്ന വ്യാജനോട്ട് കടത്തിക്കൊണ്ടുവരുന്നതിനും വിപണനത്തിനും ഇവരെ ഉപയോഗിക്കുന്നതായും ആക്ഷേപമുണ്ട്.
നിരോധിക്കപ്പെട്ട പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തുന്നതിനും പ്രധാന പങ്ക് വഹിക്കുന്നത് ഇവരാണ്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ തീവ്രവാദ സംഘടനകളില്‍പ്പെട്ടവര്‍ ഇവര്‍ക്കിടയില്‍ നുഴഞ്ഞുകയറിയിട്ടുള്ളതായി നേരത്തെതന്നെ രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. സ്വന്തം നാട്ടില്‍ കൊടും കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുള്ളവര്‍ പോലും ഒളിത്താവളമായി ഇവിടം മാറ്റിയിരിക്കുകയാണ്. ആദ്യകാലത്ത് കേരളത്തിലെത്തിയിരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ അധ്വാനശീലരും സൗമ്യരുമായിരുന്നു. തൊഴിലാളി ക്ഷാമം രൂക്ഷമായ ഇവിടെ അവരുടെ വരവ് അനുഗ്രഹവുമായിരുന്നു.
അന്യസംസ്ഥാനങ്ങളില്‍നിന്ന് തൊഴിലാളികളുടെ വരവ് വര്‍ധിച്ചതോടെയാണ് പ്രശ്‌നമായത്. ബംഗാള്‍, ഒറീസ, ജാര്‍ഖണ്ഡ്, ആസാം, ആന്ധ്രാപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നാണ് ഇവരിലധികവും എത്തുന്നത്. സംസ്ഥാനത്ത് തുടച്ചുനീക്കപ്പെട്ട പല പകര്‍ച്ചവ്യാധികളും പ്രത്യക്ഷപ്പെട്ടുതുടങ്ങിയത് ഇവരിലൂടെയാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. മലപ്പുറത്ത് ഡിഫ്തീരിയയും മറ്റ് ചിലയിടങ്ങളില്‍ കോളറയും കുഷ്ഠരോഗവും മലമ്പനിയും പടരുന്നത് അന്യസംസ്ഥാനക്കാരില്‍നിന്നാണെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. കരുതിയിരുന്നില്ലെങ്കില്‍ നമ്മുടെ ആരോഗ്യമേഖലയും പ്രതിസന്ധിയിലാകും.