അന്യസംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലത്തുനിന്നും കക്കൂസ് മാലിന്യം കിണറുകളില്‍

ekm-kakkusകളമശേരി: അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തു നിന്നും കക്കൂസ് മാലിന്യം സമീപ പ്രദേശത്തെ കിണറുകളിലേക്ക് ഉറവയായി ഒഴുകിയെത്തുന്നു. കൊച്ചി മെട്രോയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന  നാലുനില കെട്ടിടമാണ് അമ്പതോളം വീട്ടുകാര്‍ക്ക് ബുദ്ധിമുട്ടായിരിക്കുന്നത്. തുടര്‍ന്ന് താമസക്കാരെ പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ്  നാട്ടുകാര്‍ കെട്ടിടത്തില്‍ നിന്ന് കക്കൂസ് മാലിന്യം   ഉറവയായി സമീപത്തെ 20 കിണറുകളിലേക്ക് ഒഴുകി യെത്തുന്നതായാണ് പരാതി.

തൃക്കാക്കര അമ്പലത്തിനു സമീപം കളമശേരി നഗരസഭയിലെ 27ാം വാര്‍ഡിലെ പൊറംചിറ റോഡിലെ നാലുനിലകെട്ടിടത്തില്‍ നിന്നാണ് മാലിന്യം ഒഴുകുന്നത്. കഴിഞ്ഞ ആറുമാസമായി കൊച്ചി മെട്രോയുടെ എല്‍ ആന്റടിയുടെ മൂന്ന് ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്ന മുന്നൂറോളം ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുകയാണ്. ഡോര്‍മെറ്ററിയായാണ് ഇവര്‍ താമസിക്കുന്നത്. രണ്ട് ശൗചാലയങ്ങള്‍ മാത്രമാണ് ഇവിടെയുള്ളത്.

എന്നാല്‍ കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ ടെറസിലാണ് ഇവര്‍ പ്രാഥമിക കൃത്യം നിര്‍വഹിക്കുന്നത്. തൊഴിലാളികള്‍ തിങ്ങി നിറഞ്ഞ്  താമസിക്കുന്നതിനാല്‍  പലര്‍ക്കും പകര്‍ച്ചവ്യാധികളും  രോഗങ്ങളും റിപ്പോര്‍ട്ട്  ചെയ്തിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്‍െറയോ നഗരസഭയുടേയോ  ആരോഗ്യ വിഭാഗം ഇതു വരെയും  തിരിഞ്ഞു നോക്കിയിട്ടില്ല.നാട്ടുകാര്‍ പലവട്ടം കെട്ടിട ഉടമയുമായി പ്രശ്‌നങ്ങള്‍ സംസാരിച്ചതാണ്. നഗരസഭയിലും പരാതി പറഞ്ഞു. എന്നാല്‍ നഗരസഭയുടെ ആരോഗ്യ വിഭാഗമോ കെട്ടിടവിഭാഗമോ യാതൊരു നടപടിയും എടുത്തില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.

കെട്ടിടം നിര്‍മ്മിച്ചപ്പോള്‍ മാലിന്യം പൈപ്പിലൂടെ അടുത്തുള്ള കാനയിലേക്കാണ് ഒഴുക്കിത്. നഗരസഭ കഴിഞ്ഞ ദിവസം  മാലിന്യം പോകുന്ന പൈപ്പ് മുറിച്ചുമാറ്റിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് കെട്ടിട ഉടമസ്ഥരായ സി.എ ഹൈദോസ് , കെ.ഈ അബ്ദുള്‍ സലാം എന്നിവര്‍ പറയുന്നു. വാര്‍ഡിലെ  545 ാം നമ്പര്‍ കെട്ടിടമായാണ് നഗരസഭയുടെ രജിസ്റ്ററില്‍ ചേര്‍ത്തിരിക്കുന്നത്. . എന്നാല്‍ കഴിഞ്ഞ വര്‍ഷം നിര്‍മ്മിച്ച ഈ കെട്ടിടത്തിന്‍െറ   വേണ്ടത്ര രേഖകള്‍ നഗരസഭയില്ല.  നഗരസഭ ഉടന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Related posts