അമ്മയുടെയും മകളുടെയും മരണം കേളേശ്വരത്തെ കണ്ണീരിലാഴ്ത്തി

TVM-ACCIDENTനേമം:  അമ്മയുടെയും മകളുടെയും മരണം പള്ളിച്ചല്‍ പഞ്ചായത്തിലെ കേളേശ്വരം ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. ഇന്നലെ ദേശീയപാതയില്‍ പള്ളിച്ചലില്‍ കെഎസ്ആര്‍ടിസി ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ്    പള്ളിച്ചല്‍ കേളേശ്വരം ഗോപുരയില്‍ രമാദേവിയും മകള്‍ അനിതകുമാരിയും മരിച്ചത്. മരണ വിവരമറിഞ്ഞു വൈകുന്നേരം മുതല്‍ നാട്ടുകാരും ബന്ധുക്കളും വീട്ടിലെത്തി.  അനിത കുമാരിയുടെ ഇരട്ട മക്കളില്‍ ഒരാളുടെ വിവാഹത്തിനായി ഒന്നര  മാസം മുമ്പാണ് രമാദേവി അവസാനമായി കേളേശ്വരത്ത് എത്തിയിരുന്നത്.

കേളേശ്വരത്ത് വീണ്ടും വരണമെന്ന് രമാദേവി ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ രാവിലെ അനിത കുമാരി  സഹോദരന്‍    സുനില്‍ കുമാറിന്റെ    മണക്കാടുള്ള വീട്ടില്‍ നിന്നും അമ്മയെ കൂട്ടികൊണ്ടുവരാന്‍ പുറപ്പെട്ടത്. വഴിമധ്യേയാണ്  കുടുംബത്തെ നടുക്കിയ അപകടമുണ്ടായത്.   രമാ ദേവിയുടെ ഭര്‍ത്താവ് പരേതനായ ഗോപാലകൃഷ്ണന്‍ നായര്‍ പള്ളിച്ചല്‍ ജംഗ്ഷനില്‍ വര്‍ഷങ്ങളായി അശ്വതി ഹോട്ടല്‍ നടത്തിയിരുന്ന ആളാണ്.    മണക്കാട് നിന്നും മൂന്നു മണിയോടുകൂടിയാണ് കേളേശ്വരത്തെ വീട്ടിലേയ്ക്കു യാത്ര തിരിച്ചത്.

ഓട്ടോയില്‍ നിന്നും ലഭിച്ച അനിതകുമാരിയുടെ ഫോണില്‍ നിന്നുമാണ് പോലീസ് ഭര്‍ത്താവ് രഘുവരന്‍ നായരെ അപകട വിവരം അറിയിച്ചത്.  അനിത കുമാരിയുടെ മകള്‍   കോ-ഓപറേറ്റീവ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ ഇക്കോണമിക്‌സ് വിഭാഗം ലക്ചററായ ആരതിയുടെ വിവാഹം നവംബര്‍ 12 ന് നിശ്ചയിച്ചിരിക്കുന്നതിനിടെയാണ് അമ്മയുടെയും അമ്മൂമ്മയുടെയും വേര്‍പ്പാട്.  മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് ശാന്തികവാടത്തില്‍ സംസ്കരിക്കും.

Related posts