ഇരിട്ടി: അയ്യന്‍കുന്ന് പഞ്ചായത്തില്‍ പുതിയ ക്വാറികള്‍ക്കും ക്രഷറുകള്‍ക്കും ലൈസന്‍സ് നല്‍കേണ്ടെന്ന് പഞ്ചായത്ത് ഭരണസമിതി ഐകകണ്‌ഠേന തീരുമാനിച്ചു. പഞ്ചായത്ത് ഭരണസമിതിക്കെതിരേ ഉയര്‍ന്ന ജനവികാരമാണ് ഇന്നലെ നടന്ന ഭരണസമിതിയോഗത്തില്‍ ഇത്തരമൊരു തീരുമാനത്തിന് കാരണമായത്. യോഗത്തില്‍ ജോസ് തടത്തിലാണ് പ്രമേയമായി വിഷയം ഉന്നയിച്ചത്. മറ്റൊരംഗം സണ്ണി തോമസ് പിന്താങ്ങി. ഇതോടെയാണ് യോഗം പഞ്ചായത്തില്‍ എവിടെയും ക്വാറികള്‍ക്കും ക്രഷറുകള്‍ക്കും ലൈസന്‍സ് നല്‍കേണ്ടെന്ന് തീരുമാനിച്ചത്.
യോഗത്തില്‍ പ്രസിഡന്റ് ഷീജ സെബാസ്റ്റിയന്‍ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ഭരണസമിതിയില്‍ ഒരു ക്രഷറിന്റെ ശേഷി വര്‍ധിപ്പിക്കാന്‍ എടുത്ത തീരുമാനവും വലിയപറമ്പുംകരിയില്‍ മണല്‍ സംസ്കരണ യൂണിറ്റിന് അനുമതി തേടിക്കൊണ്ടുള്ള അപേക്ഷയില്‍ കൈക്കൊള്ളേണ്ട നിലപാടുകളും വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന ഭരണസമിതിക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെയും പരിസ്ഥിതി സംഘടനകളുടെയും നേതൃത്വത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. പഞ്ചായത്തിന്റെ നടപടിക്കെതിരേ ഹര്‍ത്താല്‍ നടത്തിയാണ് പ്രതിഷേധിച്ചത്.
പ്രദേശത്ത് ഇപ്പോള്‍ തന്നെ അഞ്ചോളം ക്വാറികളും അതിലധികം ക്രഷറുകളും പ്രവര്‍ത്തിക്കുന്നുണ്ട്. കുടിവെള്ളക്ഷാമം ഉള്‍പ്പെടെ പരിസ്ഥിതിക പ്രശ്‌നങ്ങളും ആരോഗ്യപ്രശ്‌നങ്ങളും വര്‍ധിച്ചുവരികയാണ്. പ്രദേശത്തെ 500 ഏക്കറിലധികം ഭൂമി ക്വാറി മാഫിയകള്‍ വാങ്ങിക്കൂട്ടിയതായുള്ള വിവിരങ്ങളും ജനങ്ങള്‍ ആശങ്കയോടെയാണ് കാണുന്നത്. രണ്ടാംകടവിലെ കളിത്തട്ടുംപാറയില്‍ സൊസൈറ്റി രൂപീകരിച്ച് ക്വാറി തുടങ്ങാനുള്ള നീക്കം നടക്കുന്നുമുണ്ട്. പഞ്ചായത്തിന്റെ പുതിയ തീരുമാനം പ്രതീക്ഷയോടെയാണ് പരിസ്ഥിതി സ്‌നേഹികളും തദ്ദേശവാസികളും നോക്കിക്കാണുന്നത്.
വലിയപറമ്പുംകരിയില്‍ മണല്‍ സംസ്കരണ യൂണിറ്റിന് അനുമതി നല്‍കുന്ന വിഷയത്തില്‍ നാട്ടുകാര്‍ കര്‍മസമിതി രൂപീകരിച്ച് ചെറുത്തുനിന്നതിന്റെ ഫലമായി കഴിഞ്ഞ ദിവസം പ്രത്യേക ഗ്രാമസഭ വിളിച്ചുകൂട്ടാന്‍ പഞ്ചായത്ത് നിര്‍ബന്ധിതരായിരുന്നു. വാര്‍ഡിലെ 750 തോളം പേര്‍ ഒപ്പിട്ടു നല്‍കിയ അപേക്ഷ പരിഗണിച്ച് ചേര്‍ന്ന പ്രത്യേക ഗ്രാമസഭയില്‍ 400 ഓളം പേരാണ് പങ്കെടുത്തത്. എംഎല്‍എ ഉള്‍പ്പെടെ മേഖലയിലെ ജനപ്രതിനിധികളെല്ലാം പങ്കെടുത്ത പ്രത്യോക ഗ്രാമസഭ ഏകസ്വരത്തിലാണ് മണല്‍ സംസ്കരണ യൂണിറ്റിന് അനുമതി നല്‍കേണ്ടെന്ന് തിരുമാനിച്ചത്. ഗ്രാമസഭയില്‍ ഉയര്‍ന്ന ജനവികരം മനസിലാക്കിയാണ് പഞ്ചായത്തിലാകെ ഇനി പുതിയ ക്വാറികള്‍ക്കും ക്രഷറുകള്‍ക്കും അനുമതി നല്‍കേണ്ടെന്ന് ഭരണ സമിതിയെക്കൊണ്ട് തീരുമാനം എടുപ്പിച്ചത്.