അരിവാള്‍ രോഗം ബാധിച്ച ആദിവാസി ബാലിക ചികിത്സയില്ലാതെ ദുരിതത്തില്‍

knr-adivasiമട്ടന്നൂര്‍: രോഗം ബാധിച്ച ആദിവാസി ബാലിക ചികിത്സ ലഭിക്കാതെ ദുരിതമനുഭവിക്കുന്നു. ചാവശേരിപറമ്പ് ആദിവാസി കോളനിയിലെ അനീഷ്-ബിന്ദു ദമ്പതികളുടെ മകള്‍ ചാന്ദ്‌നി (ഏഴ്) ക്കാണ് അരിവാള്‍ രോഗം ബാധിച്ചിരിക്കുന്നത്. ചാവശേരിപറമ്പ് കോളനിയിലെ ബദല്‍ സ്കൂളില്‍ രണ്ടാംതരത്തില്‍ പഠിക്കുന്ന ചാന്ദ്‌നിക്ക് ഒരു വയസുമുതലാണ് രോഗം കണ്ടെത്തിയത്. കൈകാലുകള്‍ക്കും നടുവിനും വേദന അനുഭവപ്പെടുന്ന അരിവാള്‍ രോഗം പിടിപ്പെട്ടതോടെ മട്ടന്നൂര്‍, ഇരിട്ടി എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ച് ചികിത്സ നടത്തിയിരുന്നു. പിന്നീട് രോഗത്തിന് കുറവുണ്ടായിരുന്നുവെങ്കിലും അഞ്ചാം വയസില്‍ വീണ്ടും രോഗം കൂടുകയായിരുന്നു.

ഒരുവര്‍ഷം മുമ്പ് കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ സ്കൂളില്‍ പോകുന്നതിനിടെ ചാന്ദ്‌നി റോഡില്‍ തളര്‍ന്നു വീഴുകയായിരുന്നു. അന്നു സ്കൂള്‍ അധ്യാപകരും മറ്റും ചേര്‍ന്നു തലശേരി ഗവ. ആശുപത്രിയില്‍ കാണിക്കുകയും തുടര്‍ന്നു ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഒന്നര  മാസത്തോളം ആശുപത്രിയില്‍ കിടത്തി ചികിത്സ നടത്തിയതിന് ശേഷമാണ് കുട്ടിയെ വീട്ടിലേക്ക് അയച്ചത്. മുടങ്ങാതെ മരുന്നു കഴിച്ചാല്‍ രോഗം മാറുമെന്നും മാസത്തില്‍ ഒരു തവണ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ച് പരിശോധന നടത്തണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.

എന്നാല്‍ പണമില്ലാത്തതിനാല്‍ ഡോക്ടറെ കാണിക്കുന്നതിലും മരുന്നു കഴിക്കുന്നതും മുടങ്ങുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് പലപ്പോഴും കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നത്. മരുന്നു കഴിക്കാത്തതിനാല്‍ കുട്ടിക്ക് അവശതയുണ്ടാകുന്നതിനാല്‍ സ്കൂള്‍ പഠനവും തടസപ്പെട്ടിരിക്കുകയാണ്.കൂലിപ്പണിക്കാരായ ഞങ്ങള്‍ക്ക് ജോലിയില്ലെന്നും പണമില്ലാത്തതാണ് കുട്ടിയെ ആശുപത്രിയില്‍ ചികിത്സയ്ക്ക് കൊണ്ടുപോകാന്‍ കഴിയാത്തതെന്ന് ചാന്ദ്‌നിയുടെ അമ്മ ബിന്ദു പറയുന്നു. കുട്ടിയുടെ രോഗം മാറുന്നതിന് ചികിത്സ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പും ആദിവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നവരും രംഗത്തുവരേണ്ടതുണ്ട്.

Related posts