അരുണ്‍ വിശ്വം ഇനി പോലീസിലെ സംവിധായകന്‍

സീമ മോഹന്‍ലാല്‍
kolu1
കുട്ടിക്കാലം മുതല്‍ സിനിമാ നടന്‍ ആകണമെന്ന മോഹമായിരുന്നു അരുണ്‍ വിശ്വത്തിന്. പോലീസുകാരനായപ്പോഴും ആ മോഹം കൂടെക്കൂട്ടി. നടനായില്ലെങ്കിലും സിനിമാസംവിധായകന്‍ എന്ന പേരില്‍ അരങ്ങേറ്റം കുറിക്കുകയാണ് കാക്കിക്കുള്ളിലെ ഈ കലാകാരന്‍.

നാളെ റിലീസ് ചെയ്യുന്ന കോലുമിട്ടായി എന്ന സിനിമയുടെ സംവിധായകനാണ് അരുണ്‍ വിശ്വം. തൃപ്പൂണിത്തുറ ഹില്‍പ്പാലസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ അരുണ്‍ വിശ്വം തന്റെ സ്വപ്നം യാഥാര്‍ഥ്യമായതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍.

നടനാകാന്‍ കൊതിച്ചു, സംവിധായകനായി

പതിമൂന്നു വര്‍ഷം മുമ്പ് സംവിധായകന്‍ പ്രദീപ് നായരുടെ ഒരിടം എന്ന ചിത്രത്തിന്റെ സഹസംവിധായകനായിട്ടാണ് സിനിമാരംഗത്ത് എത്തുന്നത്. തുടര്‍ന്ന് പോലീസില്‍  ജോലി കിട്ടിയെങ്കിലും സിനിമാ മോഹം കൈവിട്ടില്ല. സംവിധായകന്‍ എബ്രിഡ് ഷൈനും അരുണും സഹപാഠികളായിരുന്നു. രണ്ടുപേരും സിനിമ സ്വപ്നം കാണുന്നവര്‍. എബ്രിഡ് ഷൈന്‍ 1983 ചെയ്യുന്ന സമയത്ത് സഹസംവിധായകനായി അരുണിനെ കൂടെക്കൂട്ടി. ആക്ഷന്‍ ഹീറോ ബിജുവിന്റെയും സഹസംവിധായകന്‍ അരുണ്‍ വിശ്വം ആയിരുന്നു. തന്റെ ഗുരുവായ പ്രദീപ് നായരും സുഹൃത്ത് എബ്രിഡ് ഷൈനും എന്നും പ്രചോദനമേകിയിരുന്നുവെന്ന് അരുണ്‍ വിശ്വം പറയുന്നു.

മധുരം കിനിയും കോലുമിട്ടായി

എണ്‍പതുകളിലെ സ്കൂള്‍ പഠനകാലത്തെ കുട്ടികളുടെ നിഷ്കളങ്കതയും സൗഹൃദവും കൊച്ചുകൊച്ചു പിണക്കങ്ങളും ഇണക്കങ്ങളുമൊക്കെയാണ് കോലുമിട്ടായിയിലൂടെ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇന്നത്തെ തലമുറയ്ക്ക് അന്യമായ ബാല്യവും സൗഹൃദവുമെല്ലാം പ്രേക്ഷകരെ പഴയ കാലത്തിലേക്ക് കൈപിടിച്ചു കൊണ്ടുപോകും. ദേശീയ-സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് ഗൗരവ് മേനോന്‍, ബേബി മീനാക്ഷി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവര്‍ക്കൊപ്പം  മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ അഞ്ജലി നായര്‍, സൈജു കുറുപ്പ്, കൃഷ്ണപ്രഭ, കലാഭവന്‍ പ്രജോദ്, ഡോ.റോണി, സോഹന്‍ സീനുലാല്‍ എന്നിവരും പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നു.

ക്രയോണ്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ അഭിജിത്ത് അശോകന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് അണിമ നിര്‍വഹിക്കുന്നു. ബി.കെ ഹരിനാരായണന്റെയും ലക്ഷ്മി എണ്ണപ്പാടത്തിന്റെയും വരികള്‍ക്ക് ശ്രീരാജ് സഹജന്‍  സംഗീതം പകരുന്നു. ശ്രീരാജും ശ്രേയയുമാണ് ഗായകര്‍.

കുട്ടികളെ വച്ചൊരു സിനിമ
kolu2
60 ബാലതാരങ്ങളാണ് കോലുമിട്ടായിയിലൂടെ വെള്ളിത്തിരയിലെത്തുന്നത്. പുതിയ കുട്ടികളെ വച്ച് സിനിമ ചെയ്യാനാണ് ആദ്യം ഉദ്ദേശിച്ചത്. എന്റെ ഒരു സുഹൃത്താണ് ഗൗരവ് മേനോന്റെ ഫോട്ടോ അയച്ചു തന്നത്. പക്ഷേ ഇത്രയും വലിയ ആര്‍ട്ടിസ്റ്റിനെ പറ്റില്ലെന്നു ഞാന്‍ പറഞ്ഞു. ഗൗരവിന്റെ വീട്ടുകാരുമായി സംസാരിച്ചിട്ടുണ്ടെന്നും കഥ ഇഷ്ടമായാല്‍ സമ്മതിക്കുമെന്നും സുഹൃത്ത് പറഞ്ഞു. അങ്ങനെയാണ് ഗൗരവിന്റെ അച്ഛനെ ചെന്നു കണ്ടത്.

അവര്‍ക്ക് സമ്മതമായിരുന്നു. ഗൗരവിന്റെ അമ്മയാണ് കുമ്പസാരം ഫെയിം ആകാശ് സന്തോഷിന്റെ കാര്യം പറഞ്ഞത്. ഗൗരവിന്റെ സുഹൃത്തു കൂടിയായ ആകാശ് മങ്കിപ്പെന്നിലും അഭിനയിച്ചിട്ടുണ്ട്. ആകാശും വീട്ടുകാരും ഒ.കെ പറഞ്ഞു. ആകാശിന്റെ അമ്മയാണ് അമര്‍ അക്ബര്‍ അന്തോണിയില്‍ അഭിനയിച്ച ബേബി മീനാക്ഷിയെ ഉള്‍പ്പെടുത്താന്‍ പറഞ്ഞത്. ആ കുട്ടിയുടെ വീട്ടുകാരും അഭിനയിക്കാന്‍ സമ്മതം മൂളി. മറ്റു കുട്ടികളെ കൊച്ചുടിവിയിലൂടെ പരസ്യം നല്‍കി ഒഡീഷന്‍ നടത്തിയാണ് തെരഞ്ഞെടുത്തത്.

സ്കൂള്‍ അന്തരീക്ഷം പോലെ

അരുണ്‍ വിശ്വത്തിന്റെ നാടായ ആമ്പല്ലൂരിലാണ് ഷൂട്ട് നടന്നത്. അരുണ്‍ പഠിച്ച ജെബിഎസ് സ്കൂള്‍ ആയിരുന്നു പ്രധാന ലൊക്കേഷന്‍. കുട്ടികളും എന്‍ജോയ് ചെയ്താണ് അഭിനയിച്ചത്. ആമ്പല്ലൂര്‍ വെലിത്താനത്ത് പരേതനായ അഡ്വ.വി.കെ വിശ്വംഭരന്റെയും അമ്മിണിയുടെയും മകനാണ് അരുണ്‍.  ഭാര്യ സവിത പൂത്തോട്ട ബിഎഡ് കോളജ് അധ്യാപികയാണ്. മകള്‍- അദൈ്വത.

Related posts