അരുവിക്കുഴി വെള്ളച്ചാട്ടത്തിനോട് അധികൃതര്‍ക്ക് അവഗണന; പുതിയ സര്‍ക്കാര്‍ പ്രാധാന്യം നല്‍കുമെന്ന പ്രതീക്ഷയില്‍ നാട്ടുകാര്‍

KTM-ARUVIKKUZHIകോട്ടയം: കോട്ടയം ടൗണില്‍നിന്നും 18 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന അരുവിക്കുഴി വെള്ളച്ചാട്ടത്തിനോട് അധികൃതര്‍ക്ക് അവഗണന. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അരുവിക്കുഴി വെള്ളച്ചാട്ടം ടൂറിസം മേഖലയായി പ്രഖ്യാപിക്കുകയും വളരെ കൊട്ടിഘോഷിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം നടത്തുകയും ചെയ്തിരുന്നു. സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയിലാണ് ടൂറിസം പ്രോജക്ട് ഉള്‍പ്പെടുത്തിയിരുന്നത്. സംസ്ഥാന ബജറ്റില്‍ തുകയും വകയിരുത്തിയിരുന്നു.

ഉദ്ഘാടന ചടങ്ങില്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ ചില്ലറയൊന്നുമല്ലായിരുന്നു. വെള്ളച്ചാട്ടത്തിനു കുറുകെ തൂക്കുപാലം, ബോട്ടിംഗ്, സന്ദര്‍ശകര്‍ക്ക് ഇരിക്കാന്‍ ഇരിപ്പിടങ്ങള്‍ എന്നിവയായിരുന്നു വാഗ്ദാനങ്ങള്‍. വാഗ്ദാനങ്ങളില്‍ നാട്ടുകാരും പഞ്ചായത്ത് അധികൃതരും വലിയ പ്രതീക്ഷയാണു പുലര്‍ത്തിയിരുന്നത്. തങ്ങളുടെ കൊച്ചുഗ്രാമം ടൂറിസം മാപ്പില്‍ ഇടം തേടുന്നതിന്റെ ആഹ്ലാദത്തിലായിരുന്നു നാട്ടുകാര്‍.

എന്നാല്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങളൊന്നും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. സന്ദര്‍ശകര്‍ക്കായി ഇരിക്കാന്‍ നിര്‍മിച്ച കൂടാരങ്ങള്‍ കാടുപിടിച്ച നിലയിലാണ്. വൈകുന്നേരമായാല്‍ മദ്യപസംഘങ്ങളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമാണ് ഇവിടം. തോടിന്റെ ഇരുവശങ്ങളിലും പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞിരിക്കുകയാണ്. തോടിനു കുറുകെ വീണു കിടക്കുന്ന മരംപോലും നീക്കം ചെയ്യാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.

സഞ്ചാരികള്‍ക്ക് തോട്ടിലേക്ക് ഇറങ്ങിച്ചെന്നു വെള്ളച്ചാട്ടത്തിന്റെ മനോഹാരിത കാണാനുള്ള കല്‍പ്പടവുകള്‍ അധികൃതര്‍ നിര്‍മിച്ചിട്ടുണെ്ടങ്കിലും പൂര്‍ണമായിട്ടില്ല. കോട്ടയത്തു നിന്നും കുമളി, തേക്കടി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ എളുപ്പവഴിയെന്ന രീതിയില്‍ പള്ളിക്കത്തോട് വഴി വരാറുണ്ട്. ഇങ്ങനെ ടൂറിസം വികസനത്തിനു വളരെ സാധ്യതയുള്ള ഇവിടെ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ നാട്ടുകാര്‍ ശക്തമായ പ്രതിഷേധത്തിലാണ്. പുതിയ സര്‍ക്കാര്‍ അരുവിക്കുഴിക്ക് പ്രാധാന്യം നല്കുമെന്ന പ്രതീക്ഷയിലാണ് നാട്ടു കാര്‍.

Related posts