അവുണ്ടറച്ചാലിനു കുറുകെ പാലം വേണം, ദൂരം കുറയും

tcr-palamഇരിങ്ങാലക്കുട: പടിയൂര്‍- പൂമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിച്ചറ അവുണ്ടറച്ചാലിനു കുറുകെ പാലം നിര്‍മിക്കണമെന്ന പ്രദേശവാസികളുടെ കാലങ്ങളായുള്ള ആവശ്യം ഇനിയും പരിഗണിക്കപ്പെട്ടിട്ടില്ല. ഇവിടെ കടത്തുവഞ്ചി മാത്രമാണ് ഏക ആശ്രയം. ഒരു പ്രദേശത്തിന്റെ സഞ്ചാര സ്വാതന്ത്രത്തെയാണ് ഇതു ബാധിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിപ്രകാരം 1.16 കോടി രൂപ ചെലവില്‍ അടുത്തിടെ നിര്‍മാണം പൂര്‍ത്തിയായ റോഡില്‍ നൂറുമീറ്റര്‍ ഭാഗത്തു പാലമില്ലാത്തതിനാല്‍, ഒരു കിലോമീറ്റര്‍ പടിയൂരിലും ബാക്കിയുള്ള എഴുന്നൂറ് മീറ്റര്‍ പൂമംഗലത്തുമായി നോക്കുകുത്തിയായി നില്‍ക്കുകയാണ്. പടിയൂര്‍ പഞ്ചായത്ത് പൂമംഗലത്തിനോട് ചേര്‍ന്നാണു സ്ഥിതി ചെയ്യുന്നത്. എന്നാല്‍ എട്ടു കിലോമീറ്ററോളം ദൂരം ചുറ്റി സഞ്ചരിച്ചാണ് പടിയൂര്‍ നിവാസികള്‍ പൂമംഗലത്ത് എത്തുന്നത്. പാലം യാഥാര്‍ഥ്യമായാല്‍ ഈ യാത്രാദൂരവും ലാഭിക്കാം.

പൂമംഗലം, എടക്കുളം പ്രദേശങ്ങളിലുള്ള നിരവധി കുട്ടികള്‍ എടതിരിഞ്ഞിയിലെ സ്കൂളില്‍ പഠിക്കുന്നുണ്ട്. കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിച്ചാണ് ഇവര്‍ സ്കൂളിലെത്തുന്നത്. പാലം യാഥാര്‍ഥ്യമായാല്‍ എളുപ്പത്തില്‍ സ്കൂളിലെത്താന്‍ സാധിക്കും. മാത്രമല്ല പടിയൂര്‍ നിവാസികള്‍ക്ക് ഇരിങ്ങാലക്കുടയിലെത്താന്‍ പോട്ട- മൂന്നുപീടിക സംസ്ഥാനപാതയ്ക്കു പുറമേ ഒരു സമാന്തരപാത എന്ന നിലയില്‍ റോഡിനു പ്രസക്തിയുണ്ടാകും.

പ്രദേശത്തിന്റെ വികസന സാദ്ധ്യതകള്‍ പതിന്മടങ്ങ് കൂടുകയും ചെയ്യും. തെരഞ്ഞെടുപ്പ് കാലങ്ങളില്‍ അവുണ്ടറച്ചാലിനു കുറുകെ പാലം നിര്‍മിക്കുമെന്നു പലരും ഉറപ്പു നല്‍കുമെങ്കിലും ഒന്നും നടക്കാറില്ല. സര്‍ക്കാരിന്റെ പുതിയ പദ്ധതികളില്‍ ഉള്‍പ്പെടുത്താന്‍ പാലത്തിന്റെ തൂണുകള്‍ സ്ഥാപിക്കേണ്ട ഇടങ്ങളിലെ മണ്ണിന്റെ പരിശോധന നടത്തിയതായി ജനപ്രതിനിധികള്‍ പറയുന്നുണെ്ടങ്കിലും നാട്ടുകാര്‍ക്കു പ്രതീക്ഷയില്ല.പാലം നിര്‍മിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ തയാറാകാത്ത അധികൃതരുടെ നിലപാടുകളില്‍ പ്രതിഷേധിച്ച് പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് പ്രദേശവാസികള്‍.

Related posts