അശ്വതി വധക്കേസ്: പ്രതിയെ ഇന്ന് പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തേക്കും

Athirampuzha-kolaകോട്ടയം: അശ്വതി വധക്കേസില്‍ പ്രതി യൂസഫ് ഖാദറിനെ ഇന്ന് പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തേക്കും. പ്രതിയെ അഞ്ചു ദിവസം കസ്റ്റഡിയില്‍ കിട്ടുന്നതിനുള്ള അപേക്ഷ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. ഇന്നു കസ്റ്റഡിയില്‍ കിട്ടിയാല്‍ എറണാകുളം, കോഴഞ്ചേരി തുടങ്ങിയ സ്ഥലങ്ങളില്‍ പ്രതിയെ തെളിവെടുപ്പിനായി കൊണ്ടു പോകും.

എറണാകുളത്ത് അശ്വതിയെ പ്രതി താമസിപ്പിച്ച ഹോസ്റ്റലിലും  ചികിത്സ നടത്തിയ ആശുപത്രിയിലും കൊണ്ടുപോയി തെളിവെടുപ്പ് നടത്തും. അശ്വതി കുറെ നാള്‍ താമസിച്ച കോഴഞ്ചേരിയിലെ ബന്ധുവീട്ടിലും പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുപോകുന്നുണ്ട്. അവിടെ വച്ചാണ് അശ്വതിയെ കാണാതായത്. ഇതിനു പുറമെ  പ്രതിയും അശ്വതിയും പോയ സ്ഥലങ്ങളിലെല്ലാം തെളിവെടുപ്പിനായി കൊണ്ടുപോകും.  അശ്വതിയെ എറണാകുളം അടക്കം മൂന്നിടത്ത് പ്രതി താമസിപ്പിച്ചിരുന്നുവെന്ന് സമ്മതിച്ചിട്ടുണ്ട്.  ഇവിടങ്ങളില്‍ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രതി യൂസഫ് ഖാദര്‍ തന്നെയാണോ അശ്വതിയെ പലയിടത്തും ഒളിവില്‍ താമസിപ്പിച്ചതെന്ന് തിരിച്ചറിയുന്നതിനാണ് തെളിവെടുപ്പ് നടത്തുന്നത്.

ഇത് കേസിലെ പ്രധാന തെളിവുകളില്‍ ഒന്നാണ്. ഇന്നു ഉച്ചയ്ക്ക് മുന്‍പായി പ്രതിയെ കസ്റ്റഡിയില്‍ കിട്ടുമെന്നാണ് പ്രതീക്ഷ. ഏറ്റുമാനൂര്‍ സിഐ മാര്‍ട്ടിന്‍, എസ്‌ഐ അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുപോകുന്നത്.

Related posts