ആട് പാമ്പേ, ആടാട് പാമ്പേ…! വിളിയെത്തുമ്പോഴേക്കും പാമ്പുകളേക്കാള്‍ വേഗത്തില്‍ പാഞ്ഞെത്തുന്ന ധീരശാലി; മൂവായിരത്തോളം മൂര്‍ഖന്മാരെ വരുതിയിലാക്കി കോടാലിക്കാരന്‍ അബീഷ്

snake1ജോണ്‍ കോപ്ലി

കരയില്‍ ജീവിക്കുന്നവയില്‍ ഏറ്റവും അപകടകാരിയായ പാമ്പുകളിലൊന്നാണ് മൂര്‍ഖന്‍. അതുകൊണ്ടു തന്നെ ഇവ മനുഷ്യജീവന് വലിയ ഭീഷണി ഉയര്‍ത്തുന്നവയാണ് ഇവ. പണ്ടുകാലങ്ങളില്‍ വഴിയിലോ വീട്ടുപരിസരത്തോ മൂര്‍ഖനെ കണ്ടാല്‍ ധൈര്യശാലികള്‍ വടിയെടുത്ത് ഇവയെ അടിച്ചുകൊല്ലും. ആ കാലം പോയി. വിഷപ്പാമ്പുകളെ മുമ്പത്തേക്കാളേറെ ഭയക്കുന്നവരായി പുതിയ തലമുറ. അതുകൊണ്ടുതന്നെ ഏതിനം പാമ്പിനെ കണ്ടാലും അതിനെ പിടികൂടാന്‍ വനംവകുപ്പിന്റെ സഹായം തേടുകയാണ് ജനം.

ഇത്തരം സന്ദര്‍ഭങ്ങളില്‍ വനപാലകരുടെ വിളിയെത്തുമ്പോഴേക്കും പാമ്പുകളേക്കാള്‍ വേഗത്തില്‍ പാഞ്ഞെത്തുന്ന ചില ധീരശാലികളുണ്ട് . പാമ്പുകളെ പിടികൂടുന്നതില്‍ പ്രത്യേക കഴിവും പരിശീലനവും ഉള്ളവരാണിവര്‍. പലപ്പോഴും ജീവന്‍ പണയപ്പെടുത്തി, അതിസാഹസികമായാണ് ഇവര്‍ പാമ്പുകളെ പിടികൂടുന്നത്.  ഇവരിലൊരാളാണ് കോടാലിക്കാരനായ അബീഷ്. 24 മണിക്കൂറിനുള്ളില്‍ 31 മൂര്‍ഖന്‍പാമ്പുകളെ പിടികൂടി റിക്കാഡ് സൃഷ്ടിച്ച് ഈ യുവാവിനെ തേടി യൂണിവേഴ്‌സല്‍ റിക്കാഡ് ഫോറത്തിന്റെ അവാര്‍ഡും  മൂന്നുമാസം മുമ്പേ എത്തി.  ഒരു ദിവസം ഇത്രയധികം മൂര്‍ഖന്‍പാമ്പുകളെ പിടികൂടിയവര്‍ ലോകത്തുതന്നെ ആരുമില്ലെന്നറിയുമ്പോഴാണ് അബീഷിന്റെ ധീരതക്ക് തിളക്കം കൂടുന്നത്.

വലിയ വിഷപല്ലുകള്‍ ഉള്ളതിനാല്‍ വളരെ ആഴത്തില്‍ മുറിവേല്‍പ്പിക്കാന്‍ മൂര്‍ഖനു കഴിയും.  ഒരു മനുഷ്യന്‍ മരിക്കാന്‍ ആവശ്യമുള്ളവിഷത്തിന്റെ അളവിനേക്കാള്‍ പത്തിരട്ടിയാണ് മൂര്‍ഖന്‍ കടിക്കുമ്പോള്‍ ശരീരത്തില്‍ കലരുന്നത്. പെട്ടന്ന് പ്രകോപിതരായി കൊത്തുന്ന പ്രകൃതക്കാരാണ് ഇവ.  മൂര്‍ഖന്റെ മുട്ട വിരിഞ്ഞു പുറത്തു വരുന്ന കുഞ്ഞുങ്ങളുടെ കടിയേറ്റാല്‍ പോലും മരണം സംഭവിക്കും. ഇത്രയേറെ വിഷമുള്ള  മൂവായിരത്തിലേറെ മൂര്‍ഖന്‍പാമ്പുകളെയാണ് ഈ ചെറുപ്രായത്തിനിടെ അബീഷ് പിടികൂടിയിട്ടുള്ളത്. എട്ടുവര്‍ഷത്തിനിടയില്‍ മൂര്‍ഖന്‍ അടക്കം  ഈ യുവാവ് വരുതിയിലാക്കിയ പാമ്പുകളുടെ ആകെ എണ്ണം 5350 ആണ്.

കോടാലിക്കടുത്ത് മുരുക്കുങ്ങല്‍ കാരണത്ത് അശോകന്‍- വസന്തി ദമ്പതികളുടെ മകനായ അബീഷിന് പാമ്പുപിടുത്തം ചെറുപ്പം മുതലേ ഹോബിയായിരു്‌നനു. നാട്ടില്‍ എവിടെ പാമ്പിനെ കണ്ടാലും അബീഷ് അതിനെ പടികൂടും. പാമ്പുകളോടുള്ള സ്‌നേഹം മൂലം വീട്ടിലെ സ്വന്തം മുറിക്കുള്ളില്‍ നാഗദേവതയെ പ്രതിഷ്ഠിച്ച് ആരാധിക്കുകകൂടി ചെയ്യുന്നുണ്ട് അബീഷ്. ജനവാസമേഖലയില്‍ കാണുന്ന ഉഗ്രവിഷമുള്ള പാമ്പുകളെ പിടികൂടി സുരക്ഷിത സ്ഥലങ്ങളില്‍ കൊണ്ടുവിടാന്‍  ഈ നാഗപ്രീതി തനിക്ക് തുണയായിട്ടുണ്ടെന്നാണ് അബീഷിന്റെ വിശ്വാസം.
snake3
പ്ലസ്ടുവിനുശേഷം ചെറിയൊരു ജോലിയുമായി കുമളിയിലായിരുന്ന അബീഷ് ഇതിനിടെ പാമ്പുകളെ പിടികൂടുന്നതില്‍ വിദഗ്ദനായി മാറിക്കഴിഞ്ഞിരുന്നു.  ഹൈറേഞ്ച് പ്രദേശത്ത് ദിനംപ്രതിയെന്നോളം  കാണപ്പെട്ട പാമ്പുകളെ പിടിക്കുന്നതിനായി വനംവകുപ്പ് ഈ യുവാവിന്റെ  സേവനം തേടി. എല്ലാ തരം ഉരഗങ്ങളേയും അബീഷ് പിടികൂടുമെങ്കിലും മൂര്‍ഖനെ പിടിക്കുന്നതിലാണ് കൂടുതല്‍ താല്‍പ്പര്യവും വൈദഗ്ധ്യവും. മൂര്‍ഖനെ പിടികൂടുന്നത് ഏറ്റവും ദുഷ്ക്കരവും അപകടം നിറഞ്ഞിട്ടും അബീഷ് തെല്ലും ഭയമില്ലാതെയാണ് മൂര്‍ഖനെ പിടികൂടാനിറങ്ങുന്നത്.

13-ാം വയസില്‍ തുടങ്ങിയ പാമ്പുകളോടുള്ള ഇഷ്ടം 26-ാം വയസിലും തെല്ലും കുറഞ്ഞിട്ടില്ല. ഇതിനിടെ രണ്ടു തവണ മൂര്‍ഖന്റെ കടിയേറ്റെങ്കിലും രക്ഷപ്പെട്ടു. ഒരിക്കല്‍ താന്‍ പിടികൂടിയ രണ്ട് മൂര്‍ഖന്‍ പാമ്പുകളെ   അഭിമുഖമായി നിര്‍ത്തിയപ്പോള്‍ അവ പരസ്പരം കൊത്തിയതിനിടയിലാണ് അബീഷിന് കടിയേറ്റത്. ഏതാനും മാസം മുമ്പ് തേക്കടിക്കടുത്തുള്ള അണക്കരയില്‍ കെട്ടിടം നിര്‍മിക്കാനായി തറ വാരം കീറിയപ്പോള്‍ കണ്ടെത്തിയ മൂര്‍ഖന്മാരെ പിടികൂടിയതിലൂടെയാണ് അബീഷ് രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. ഒരേ സ്ഥലത്ത് നിന്ന്  27 മൂര്‍ഖന്‍മാരെയാണ് അബീഷ് പിടികൂടിയത്.  ഇവയില്‍ നാലെണ്ണം ഏഴരയടി നീളമുള്ളതും മൂന്നെണ്ണം ആറരയടിനീളമുള്ളതുമായിരുന്നു.

സാധാരണയായി ഇത്രയേറെ മൂര്‍ഖന്‍പാമ്പുകള്‍ ഒരേസ്ഥലത്ത് കാണപ്പെടുന്നത് അപൂര്‍വമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. കുമളി-മൂന്നാര്‍ റോഡിലെ പുലിയമലയില്‍ രിംഗിട്ട് കിണറ്റില്‍ കാണപ്പെട്ട ഉഗ്ര മൂര്‍ഖനെ അതി സാഹസികമായി പിടികൂടിയതും ഈ രംഗത്ത് അബീഷിന്റെ പ്രശ്‌സ്തി വര്‍ധിപ്പിച്ചു. വിദഗ്ദരായ അഞ്ചു പാമ്പുപിടിത്തകാര്‍   അസാധ്യമെന്ന് വിധിയെഴുതി മടങ്ങിയപ്പോയിടത്താണ് അബീഷ് മൂര്‍ഖനെ പിടിച്ച് കഴിവുതെളിയിച്ചത്. വനപാലകരും പോലീസും ചേര്‍ന്ന് കയറില്‍ കെട്ടിതൂക്കിയ കസേര കിണറ്റിലേക്കിറക്കി   അതിലിരുന്നാണ് അബീഷ് മൂര്‍ഖനെ പിടികൂടാന്‍ ശ്രമിച്ചത്.
snake2
മൂര്‍ഖന്‍ പിടിയിലൊതുങ്ങുന്ന  ഘട്ടത്തിലെത്തിയപ്പോള്‍ കസേര ചരിഞ്ഞ് മൂര്‍ഖന്റെ കടിയേല്‍ക്കുന്ന സാഹചര്യം വരെയെത്തിയെങ്കിലും അബീഷ് പിന്തിരിഞ്ഞില്ല. അതിസാഹസികമായി തന്നെ മൂര്‍ഖനെ പിടികൂടി കരക്കെത്തിച്ചു. താന്‍ ഇതുവരെ പിടികൂടിയ മുര്‍ഖന്മാരില്‍ ഏറ്റവും കരുത്തനായിരുന്നു അന്ന് കിണറ്റില്‍ നിന്ന് പിടിച്ചതെന്ന് അബീഷ് പറയുന്നു. കടിയേറ്റിരുന്നെങ്കില്‍ കിണറ്റില്‍ നിന്ന് പുറത്തെടുക്കുമ്പോഴേക്കും മരണം സംഭവിക്കാന്‍ മാത്രം ഉഗ്രവിഷമുള്ളതായിരുന്നു ആറരടയി നീളവും നല്ല വണ്ണവുമുണ്ടായിരുന്ന ആ  പാമ്പ്.

അബീഷിന്റെ വൈദഗ്ദ്യവും വന്യജീവി സ്‌നേഹവും കണക്കിലെടുത്ത്   ആറു വര്‍ഷം മുമ്പ് വനംവകുപ്പില്‍ ജോലി ലഭിച്ചു. ഇപ്പോള്‍ തേക്കടിയില്‍ വനംവകുപ്പ് സംഘടിപ്പിക്കുന്ന നേച്ചര്‍ക്യാമ്പുകളില്‍ അബീഷ്  പാമ്പുകളെ കുറിച്ച് ക്ലാസെടുക്കാറുണ്ട്. കൂടാതെ കോട്ടയം , ഇടുക്കി ജില്ലകളിലെ വിദ്യാലയങ്ങളിലും പാമ്പുകളെ കുറിച്ചു് ക്ലാസെടുക്കാന്‍ അബീഷിനെ ക്ഷണിക്കാറുണ്ട്. പാമ്പുകടിയേറ്റവരെ ചികിത്സിക്കുന്ന  ഡോക്ടര്‍മാരും കടിച്ച പാമ്പിനെ തിരിച്ചറിയാന്‍ വേണ്ടി പലപ്പോഴും അബീഷിന്റെ സഹായം തേടാറുണ്ട്.

കുമളിയില്‍ നിന്ന് മാസത്തില്‍ ഒരിക്കല്‍ മാത്രം കോടാലിയിലെ വീട്ടിലെത്താറുള്ള അബീഷിന് നാട്ടിലെത്തിയാലും വിശ്രമിക്കാന്‍ നേരം കിട്ടാറില്ല. വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയില്‍ പാമ്പുകളെ കണ്ടാല്‍ അവയെ പിടികൂടുന്നതിന് അബീഷിന്റെ സഹായം വനപാലകര്‍ തേടും.  ഫോണ്‍കോള്‍ ലഭിച്ചാല്‍ രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ  എവിടേയും പാഞ്ഞെത്താന്‍ റെഡിയാണ് അബീഷ്.  9048924683 എന്നതാണ് അബീഷിന്റെ മൊബൈല്‍ നമ്പര്‍. വിളിക്കുമ്പോള്‍ ആട് പാമ്പേ ആടാട് പാമ്പേ  എന്ന റിംഗ് ബാക്ക് ടോണ്‍  കേട്ടാല്‍ ഉറപ്പിച്ചോളൂ, അത് അബീഷ് തന്നെ.

Related posts