എ.എഫ്.ഷാഹിന
ജീവിതം മറന്നുപോകുന്ന മക്കയിലേയും മദീനയിലേയും നോമ്പുകാലം. ഭക്തിസാന്ദ്രമായ അന്തരീക്ഷവും പരമ പരിപാവനമായ പരിസരവും, അതിനോട് ചേര്‍ന്ന് നമ്മുടെ ഹൃദയത്തിന്റെ തേട്ടവും ചേര്‍ന്ന് സൃഷ്ടിക്കുന്ന അനന്യസാധാരണവും, അഭൗമികവുമായ കാലാവസ്ഥയും നിര്‍വചനാതീതമാണ്. ഭൂമിവിട്ട് വാനത്തിന്റെയും ശരീരം വിട്ട് ആത്മാവിന്റെയും ഉന്നതമായ ഒരു വിതാനത്തെ പുല്‍കിനില്‍ക്കുന്ന അനുഭവമാണത്. മക്കയില്‍ മസ്ജിദുല്‍ ഹറമിനകത്തോ, അതിന്റെ മുറ്റത്തോ ഇരുന്ന് നോമ്പ് തുറക്കുമ്പോള്‍ റംസാന്‍ വ്രതാനുഷ്ടാനത്തിന്റെ മാത്രമല്ല. ഇസ്‌ലാമിന്റെ സുപ്രധാന അടിസ്ഥാനങ്ങളായ ഏക ദൈവത്വത്തിന്റെയും പ്രവാചക സ്‌നേഹത്തിന്റെയും യഥാര്‍ഥ്യം മാനസങ്ങളില്‍ സാക്ഷാത്ക്കരിക്കപ്പെടുന്നു. മുഖ്യലക്ഷ്യമായ പരലോക വിജയത്തിലേക്കുളള രാജപാത അവിശുദ്ധിയുടെ മധ്യത്തിലൂടെ തെളിഞ്ഞുകാണുകയും ചെയ്യുന്നു.
പക്ഷെ, മദീന മുനവ്വറയില്‍ ഇഫ്താര്‍ അനുഭവം അതിന്റെ അനര്‍ഘമായ വൈശിഷ്യങ്ങളാല്‍ പിന്നെയും വ്യത്യസ്ഥമാക്കുന്നു. മദീന മുനവ്വറയിലെ മസ്ജിദുന്നബവിയില്‍ ഒരിക്കലെങ്കിലും ഒരു നോമ്പ് തുറന്ന ആരുടേയും മനസ്സില്‍ നിന്നല്ല, ആത്മാവില്‍നിന്ന് തന്നെയും ആ അനുഭവത്തിന്റെ വൈകാരികത മായുകയുമില്ല. മക്കയിലേത് വിശ്വാസത്തിന്റെ ശക്തിയെ വിളിച്ചോതുന്നതാണെങ്കില്‍ മദീനയിലേത് സ്‌നേഹത്തിന്റെ ആര്‍ദ്രതയെ ആവിഷ്കരിക്കുന്നതാണ്. പരിശുദ്ധ പ്രവാചക തിരുമേനി(സ.അ)യുടെ മുഴുവന്‍ സ്‌നേഹത്തിന്റെയും മുഖവുരയും ഉളളടക്കവുമായിരിക്കുന്നു അത്. ആ നിര്‍മലസ്‌നേഹത്തിന്റെ ശാദ്വല തീരത്ത് അതിന്റെ മാധുര്യം നുകര്‍ന്ന് ഉന്മത്തനാവുകയാണ് മദീനയിലെ നോമ്പുകാരന്‍.
പുണ്യ റസൂല്‍(സ.അ) സ്‌നേഹവും അവിടുന്ന് പഠിപ്പിച്ചു പ്രാവര്‍ത്തികമാക്കിയ ആദിത്യവും മദീനയില്‍ ഇന്നും അദ്ഭുതകരമായി പൂത്തുനില്‍ക്കുന്ന അനുഭവമാണ് നോമ്പുതുറ പ്രധാനം ചെയ്യുക. വിഭവങ്ങള്‍ വിരിയിച്ച് ആത്മാര്‍ഥമായ ആദിത്യത്തിന്റെ സുപ്രകളിലേക്ക് നമ്മെ ക്ഷണിക്കുന്ന അപരിചതരായ സഹോദരങ്ങളുടെ സ്‌നേഹ മാഹാത്മ്യം ലോകത്ത് മറ്റെവിടെയാണ് ദര്‍ശിക്കാനാവുക. ശുഭ്രവസ്ത്രങ്ങളണിഞ്ഞ് അറബിക്കുട്ടികള്‍ നോമ്പുതുറയുടെ സമയത്തിനുമുമ്പ് തന്നെ അവരവരുടെ സുപ്രകളിലേക്ക് കൈപിടിച്ച് വലിക്കുന്ന ഹൃദയസ്പര്‍ശിയായ രംഗം വിശ്വാസത്തിന്റെ വിശുദ്ധിയേയും അത് സൃഷ്ടിക്കുന്ന സാഹോദര്യത്തിലെ ഔദാര്യവും സര്‍വോപരി റംസാന്‍ പകര്‍ന്നേകുന്ന മാനസിക സംസ്കരണത്തിന്റെ ഉദാത്ത മാതൃകയും ലോകം ദാഹിക്കുന്ന മൂല്യങ്ങളുടേയും തത്വങ്ങളുടേയും പ്രയോഗവത്കരണത്തെയാണ് സൂചിപ്പിക്കുന്നത്.
മദീനയില്‍ എന്റെ അടുത്ത സുഹൃത്തും അറബിയുമായ ബഹുമാന്യ വ്യക്തിയുടെ വീട്ടിലെ നോമ്പുതുറയും അത്താഴവും അവിസ്മരണീയം മാത്രമല്ല, ആലോചിക്കുമ്പോള്‍ ആശ്ചര്യം കൂടിയാണ്. രാത്രിയില്‍ അദ്ദേഹത്തോടൊപ്പം നഗരത്തില്‍നിന്ന് അകലെയുളള ഗ്രാമത്തിലേക്ക് അത്താഴത്തിനായി പോകുമ്പോള്‍ അദ്ഭുതപ്പെട്ടിട്ടുണ്ട്. അല്ലാഹു ഇവിടെയൊക്കെ എത്തിച്ചല്ലോ എന്നോര്‍ത്ത്. അദ്ദേഹമാകട്ടെ പ്രമുഖ സ്വഹാബിയുടെ വംശപരമ്പരയില്‍ ഉള്‍പ്പെടുന്ന വ്യക്തിയുമാണ്. മസ്ജിദുല്‍ നബവ്വിയ്യിലെ നമസ്കാരം കഴിഞ്ഞ് എന്നെ കൂട്ടിക്കൊണ്ടുപോകാനായി അദ്ദേഹം കാത്തുനില്‍ക്കുന്ന ആ സ്‌നേഹം മറക്കാനാവില്ല.
കഴിഞ്ഞ വര്‍ഷം മക്കയില്‍ മസ്ജിദുല്‍ ഹറമില്‍ നോമ്പുതുറന്ന് ഹോട്ടലിലേക്ക് തിരിച്ച വരുമ്പോള്‍ ആകസ്മികമായി രണ്ട് ബഹുമാന്യ വ്യക്തികളെ ഹോട്ടലില്‍ വച്ച് പരിചയപ്പെട്ടു. അവര്‍ ഇരുവരും ഹോട്ടലിലെ ലോഞ്ചില്‍ ഇരിക്കുകയായിരുന്നു. പരിചയപ്പെട്ടപ്പോള്‍ ഒരാള്‍ വിഖ്യാത സ്വഹാബി വര്യന്‍ അബൂഹുറൈറ(റ)യുടെ സന്തതിപരമ്പരയില്‍പെട്ടയാളാണന്നറിഞ്ഞു. അല്‍പസമയം കൊണ്ട് ഞങ്ങള്‍ വലിയ അടുപ്പത്തിലായി. പിന്നീട് ഏതാനും ദിവസങ്ങള്‍ക്കുശേഷം കാര്‍ മാര്‍ഗം ഞാന്‍ മദീനയിലേക്ക് പോകുമ്പോള്‍ അദ്ദേഹത്തിന്റെ ഫോണ്‍കോള്‍ വന്നത് എന്നെ അദ്ഭുതപ്പെടുത്തി. ഹൃദയഹാരിയായ എത്രയത്ര നോമ്പ് കാലം.
യുഎഇ പ്രസിഡന്റ്് സൈഫ് ഖലീഫ ഇബ്ന്‍ സായാദ് ആല്‍ നഹ്‌യാന്റെ അതിഥിയായി മൂന്ന് തവണ റംസാനില്‍ യുഎഇ സന്ദര്‍ശിച്ചതും വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ പ്രമുഖ പണ്ഡിതരോടൊപ്പം ദിവസങ്ങളോളം നോമ്പുതുറന്നതും ഓര്‍മയില്‍ നിറഞ്ഞു നില്‍ക്കുന്നു. നോമ്പ് തുറക്കാനായി മേശയ്ക്ക് ചുറ്റുമിരുന്നാല്‍ വ്യത്യസ്ത വിഷയങ്ങളെപ്പറ്റി ഗൗരവതരത്തിലുളള ചര്‍ച്ചകള്‍ നടക്കും. ആ സൗഹൃദത്തിന്റെ അവിസ്മരണീയത എല്ലാവരും പങ്കുവയ്ക്കുന്ന നിഷ്ക്കളങ്കമായ പരസ്പര സ്‌നേഹത്തില്‍ തന്നെ. മനസ്സില്‍ മുദ്രണം ചെയ്യപ്പെട്ട മറ്റൊരു നോമ്പുതുറ അനുഭവം യുഎഇയില്‍ നമ്മുടെ നാട്ടുകാര്‍ക്കൊപ്പം പ്രത്യേകിച്ച് അവര്‍ക്കിടയിലെ പാവങ്ങള്‍ക്കൊപ്പം പലകുറി നോമ്പ് തുറക്കാനായി എന്നതാണ്.
ക്യാമ്പുകളില്‍ വച്ചും ക്യാമ്പുകളില്‍നിന്ന് അവര്‍ക്കൊപ്പം ക്ഷണിക്കപ്പെട്ടവരോടൊപ്പം മറ്റിടങ്ങളിലും പങ്കുവച്ച നോമ്പുതുറ അനുഭവം സ്‌നേഹത്തിന്റെയും സങ്കടത്തിന്റെയും സമ്മിശ്ര വികാരങ്ങളാണ്. കെഎംസിസിയുടെ നോമ്പ്തുറ പന്തലില്‍ കഴിഞ്ഞ വര്‍ഷം ദുബായിലിരിക്കുമ്പോള്‍ തൊട്ടപ്പുറത്തും ഇപ്പുറത്തും വിവിധ രാജ്യക്കാരും ഭാഷക്കാരുമായ സഹോദരങ്ങളെ കണ്ടുമുട്ടി. വിവിധ പാത്രങ്ങളില്‍ അങ്ങോട്ടും ഇങ്ങോട്ടും പരസ്പര സ്‌നേഹത്തോടെ വിഭവങ്ങള്‍ വിളമ്പിയത് ഓര്‍മയില്‍ നിന്ന് മായുകയില്ല. സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി അല്‍പ സമയം ഉറുദുവില്‍ സംസാരിക്കാനും കഴിഞ്ഞു. “ഒരേ ഭാഷ ഉണ്ടാകുന്നതിനേക്കാള്‍ ഒരേ ഹൃദയം വഹിക്കുന്നതാണ് ഉത്തമം’ എന്ന പേര്‍ഷ്യന്‍ കവിയുടെ വചനത്തിന്റെ മഹാത്മ്യം സുകൃതങ്ങളുടെ സമാഹരമായ റംസാനില്‍ എത്രയോ തവണ അനുഭവിക്കാനായിട്ടുണ്ട്.