ആദിവാസികള്‍ക്കു ഭൂമിനല്കാന്‍ വൈകിയാല്‍ മൂര്‍ത്തിക്കുന്നിലെ നബാര്‍ഡ് പദ്ധതികള്‍ പൊളിയും

PKD-ADIVASIമംഗലംഡാം: കടപ്പാറ മൂര്‍ത്തിക്കുന്നില്‍ ആദിവാസികള്‍ക്കു ഭൂമിനല്കാന്‍ വൈകിയാല്‍ നബാര്‍ഡിന്റെ സമഗ്ര ആദിവാസി വികസനപദ്ധതികളും അവതാളത്തിലാകും.  സ്വന്തമായി ഭൂമിയുള്ള ആദിവാസികള്‍ക്കായി നടപ്പിലാക്കുന്ന പദ്ധതിയാണിത്. പഴവര്‍ഗചെടികളും മരങ്ങളും വളര്‍ത്തി അതുവഴി ആരോഗ്യ സംരക്ഷണവും വരുമാനവും ഉറപ്പാക്കുന്ന പദ്ധതികള്‍ക്കായാണ് കഴിഞ്ഞദിവസം എന്‍ജിഒ വഴി മൂര്‍ത്തിക്കുന്നില്‍ ഒരു പ്രാഥമിക സര്‍വേ നടത്തിയിരുന്നത്.

പദ്ധതി നടപ്പിലാക്കണമെങ്കില്‍ വനംവകുപ്പിന്റെ എന്‍ഒസിയും പഞ്ചായത്തിന്റെയും മറ്റു ഡിപ്പാര്‍ട്ടുമെന്റുകളുടെയും സഹകരണവും വേണം. ആദിവാസികളുടെ കൂടി പങ്കാളിത്തത്തില്‍ നടപ്പാക്കുന്നതാണ് പദ്ധതി. ജലസേചന സൗകര്യത്തിനും മറ്റും നബാര്‍ഡ് സഹായങ്ങളുമുണ്ടാകും.ആദിവാസികളെ എല്ലാ കാര്യത്തിലും സ്വയംപര്യാപ്തമാക്കുക കൂടി പദ്ധതിയുടെ ലക്ഷ്യമാണ്. എന്നാല്‍ സ്വന്തമായി ഭൂമിയില്ലെങ്കില്‍ പദ്ധതി നടത്തിപ്പും തടസപ്പെടും.

വിവിധ തൊഴില്‍ പരിശീലനങ്ങളിലൂടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിശ്ചിതവരുമാനം കണ്ടെത്തുന്നതിനുള്ള സ്കീമുകളുമുണ്ടെന്ന് നബാര്‍ഡ് ഡിഡിഎം വേണുഗോപാല്‍ പറഞ്ഞു.അതേസമയം മൂര്‍ത്തിക്കുന്നിലെ ആദിവാസികള്‍ക്ക് ഭൂമിവിതരണ നടപടി പൂര്‍ത്തിയായ ഘട്ടത്തിലാണ് വനംവകുപ്പ് തടസവാദവുമായി രംഗത്തെത്തിയിട്ടുള്ളത്.ആദിവാസികള്‍ കൈയേറി കുടില്‍കെട്ടിയ മൂര്‍ത്തിക്കുന്നില്‍ അവര്‍ പൂര്‍വീകരായി താമസിച്ചു വന്നിരുന്നവരാണെന്നതിനു മതിയായ തെളിവുകളില്ലെന്നാണ് വനംവകുപ്പ് പറയുന്നത്. വിഷയം ഇപ്പോള്‍ കളക്ടര്‍ ഇടപെട്ട് സര്‍ക്കാരിനു മുന്നിലാണ്.

ഓരോ കുടുംബത്തിനും അവരുടെ ഭൂമിയുടെ കൈവശരേഖ ഉടനേ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആദിവാസി കുടുംബങ്ങള്‍. ഭൂമിനല്കുന്നതിനു വനംവകുപ്പ് തടസവാദം ഉന്നയിച്ചതൊന്നും ആദിവാസികള്‍ ഗൗനിച്ചിട്ടില്ല. തങ്ങളുടെ പച്ചക്കറി കൃഷികളും വാഴയും കുരുമുളക് കൃഷിയുമെല്ലാം കൂടുതല്‍ വനപ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ആദിവാസികള്‍. ഇതിനിടെ ഭൂമിക്കും വീടിനുമായുള്ള മൂര്‍ത്തിക്കുന്നിലെ ആദിവാസികളുടെ സമരം മൂന്നുറൂ ദിവസം പിന്നിട്ടും തുടരുകയാണ്.

Related posts