ആദ്യം പാര്‍ട്ടി പിന്നെ എല്‍ഡിഎഫ്! ഫ്രാന്‍സീസ് ജോര്‍ജ് ചെയര്‍മാനായി പുതിയ കേരളകോണ്‍ഗ്രസ് നിലവില്‍ വരും; സീറ്റു ചര്‍ച്ചകള്‍ പുതിയ കേരളകോണ്‍ഗ്രസ് രൂപീകരിച്ചതിനു ശേഷം

Francisകോട്ടയം: ഫ്രാന്‍സീസ് ജോര്‍ജ് ചെയര്‍മാനായി ഒമ്പതിനു പുതിയ കേരളകോണ്‍ഗ്രസ് നിലവില്‍ വരും. ഫ്രാന്‍സീസ് ജോര്‍ജ്, ആന്റണി രാജു, പി.സി. ജോസഫ്, ഡോ. കെ.സി. ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തോ എറണാകുളത്തോ യോഗം വിളിച്ചു ചേര്‍ക്കാനാണു തീരുമാനം.

മുന്‍ എംപി വക്കച്ചന്‍ മറ്റത്തില്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവരുമായി ആശയവിനിമയത്തിലാണെന്ന് അറിയുന്നു. കേരളകോണ്‍ഗ്രസിലെ അതൃപ്തരും പി.ജെ. ജോസഫിനോട് മുമ്പ് ആഭിമുഖ്യം പുലര്‍ത്തിയിരുന്നവരുമായ ഒരു നിര പ്രാദേശിക നേതാക്കള്‍ മാണിവിഭാഗത്തില്‍നിന്നു പുറത്തുപോയവര്‍ക്കു പിന്തുണ അറിയിച്ചിട്ടുണ്ട്. ഫ്രാന്‍സിസ് ജോര്‍ജിനെ ചെയര്‍മാനാക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന യോഗമാണു പൊതുതാത്പര്യം ഉന്നയിച്ചിരിക്കുന്നത്.

പുതിയ കേരളകോണ്‍ഗ്രസ് രൂപീകരിച്ചതിനു ശേഷം സീറ്റു ചര്‍ച്ചകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇടതുമുന്നണിയുമായി ചര്‍ച്ച നടത്തുമെന്നു ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. അതേസമയം, കേരളകോണ്‍ഗ്രസ് മാണി വിഭാഗം വിട്ടവരെ തത്കാലം ഇടതുമുന്നണിയില്‍ ഘടകകക്ഷിയാക്കേണ്ടെന്നും നാല് അസംബ്ലി സീറ്റുകളില്‍ അഡ്ജസ്റ്റുമെന്റുകള്‍ മതിയെന്നുമാണ് എല്‍ഡിഎഫ് തീരുമാനമെന്നും അറിയുന്നു. ഇലക്ഷനു ശേഷം ഇവരെ മുന്നണിയില്‍ എടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും.

കേരള കോണ്‍ഗ്രസ് സ്കറിയ വിഭാഗത്തെ എല്‍ഡിഎഫ് മുന്നണിയില്‍ കക്ഷിയായി അംഗീകരിച്ചിട്ടുണ്ട്. ഇലക്ഷനില്‍ ഇവര്‍ക്ക് സീറ്റു നല്‍കാനും ധാരണയായിട്ടുണ്ട്. ഇപ്പോഴത്തെ നിലയില്‍ സ്കറിയ തോമസ് വിഭാഗവുമായി ലയിക്കാനോ പ്രത്യേകമായ സഖ്യം സ്ഥാപിക്കാനോ താത്പര്യപ്പെടുന്നില്ലെന്നു മാണിവിഭാഗത്തില്‍നിന്നു പുറത്തായവര്‍ പറഞ്ഞു.

കോട്ടയം, എറണാകുളം, ഇടുക്കി, ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ വരും ദിവസങ്ങളില്‍ വിമതവിഭാഗം സ്വകാര്യ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുന്നുണ്ട്. ഒമ്പതിനു ചേര്‍ന്നു യോഗത്തില്‍ പരമാവധി നേതാക്കളെയും പ്രവര്‍ത്തകരേയും പങ്കെടുപ്പിക്കാനാണു തീരുമാനം. യോഗം തിരുവനന്തപുരത്തു നടത്തി പത്രസമ്മേളനത്തില്‍ പൊതു വിവരങ്ങള്‍ അറിയിക്കാനാണു ഏറെ നേതാക്കളുടെയും താത്പര്യമെന്നറിയുന്നു. കോതമംഗലം, ചങ്ങനാശേരി, തിരുവനന്തപുരം, ഇടുക്കി, മൂവാറ്റുപുഴ, പൂഞ്ഞാര്‍ തുടങ്ങിയ സീറ്റുകളാണു വിമതര്‍ മത്സരിക്കാന്‍ താത്പര്യപ്പെട്ടിരിക്കുന്നത്.

Related posts