ആനയുടെ കുത്തേറ്റു കൊല്ലപ്പെട്ട അഖിലിന്റെ സംസ്കാരം ഇന്ന് ; ഗോപിനാഥന്‍ പിള്ളയുടെ സംസ്കാരം പിന്നീട്

ktm-maranamകോട്ടയം: കറുകച്ചാല്‍ ചമ്പക്കരയില്‍ ആന ഇടഞ്ഞ് പാപ്പാന്മാരെ കൊലപ്പെടുത്തിയത് വിശ്വസിക്കാനാവാതെ നാട്ടുകാര്‍. ഇതിനു മുമ്പ് ഉത്സവത്തിനും തടിപിടിക്കുന്നതിനുമായി കൊണ്ടുവന്ന ആനകള്‍ പിണങ്ങിയിട്ടുണെ്ടങ്കിലും വലിയ നാശനഷ്ടങ്ങളോ മരണങ്ങളോ ഉണ്ടായിട്ടില്ല.ചമ്പക്കര ക്ഷേത്രത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ തടിപിടിക്കുന്നതിനിടെ ഇടഞ്ഞ കൊമ്പന്‍ ഒന്നാം പാപ്പാനെയും രണ്ടാം പാപ്പാനെയും കുത്തിക്കൊല്ലുകയായിരുന്നു. ഒന്നാം പാപ്പാന്‍ ശാന്തിപുരം സന്തോഷ് ഭവനില്‍ ഗോപിനാഥന്‍ നായര്‍ (60), ഇത്തിത്താനം മലകുന്നം സ്വദേശി വാലുപറമ്പില്‍ മണിയപ്പന്റെ മകന്‍ അഖില്‍ മണി (കണ്ണന്‍- 26) എന്നിവരെയാണു കൊലപ്പെട്ടത്. ഇന്നലെ ഉച്ചകഴിഞ്ഞ 2.30നായിരുന്നു നാടിനെ നടുക്കിയ സംഭവം.

കോട്ടയം ചാന്നാനിക്കാട് ശശിക്കുറുപ്പിന്റെ ഉടമസ്ഥതയിലുള്ള രാജന്‍ എന്ന ആനയാണു ആക്രമാസക്തനായത്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ തടിപിടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇടഞ്ഞ ആന തൊട്ടടുത്ത നിമിഷത്തില്‍  അക്രമാസക്തനാവുകയായിരുന്നു. ആനയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒന്നാം പാപ്പാന്‍ ഗോപിനാഥന്‍ നായരെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്നു കോട്ടയം-കറുകച്ചാല്‍ റോഡിലൂടെ 10 കിലോമീറ്ററോളം  ഓടിയ ആനയെ തളയ്ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണു രണ്ടാം പാപ്പാന്‍ അഖിലിനെ മണ്‍തിട്ടയില്‍ അമര്‍ത്തി കുത്തിയും ചവിട്ടിയും വീഴ്ത്തിയത്. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്നു ബഹളംവച്ചതോടെ ആന ഓട്ടം തുടര്‍ന്നു.  സ്ഥലത്തുണ്ടായിരുന്ന പോലീസ് സംഘം പോലീസ് വാഹനത്തില്‍ തന്നെ അഖിലിനെ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന്  കോട്ടയം മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കറുകച്ചാല്‍ ചമ്പക്കര പ്രദേശത്തിലെ ജനവാസ മേഖലകളിലൂടെ ഓടിയ ആന പാലയ്ക്കല്‍പ്പടിയില്‍ എത്തിയാണു നിന്നത്. വിരണ്ടോടുന്ന ആനയക്കു മുന്നിലും പിന്നിലുമായി പോലീസും നാട്ടുകാരും സഞ്ചരിച്ചിരുന്നു. ഓട്ടത്തിനിടയില്‍ വഴിയില്‍ കണ്ട കാര്‍ ആന 10 അടിതാഴ്ചയിലേക്കു കുത്തി മറിച്ചിട്ടു.  വൈകുന്നേരം നാലരയോടെ  കോട്ടയത്തു നിന്നും എത്തിയ വെറ്ററിനറി സര്‍ജന്‍  ഡോ. സാബു സി. ഐസക്ക്, ഡോ. എം.എസ്. മനോജ്, ഡോ. ദീപു എന്നിവരുടെ സംഘം മയക്കുവെടിവച്ചാണു ആനയെ തളച്ചത്. മയക്കുവെടിക്കു ശേഷം അരമണിക്കൂര്‍ കാത്തുനില്‍പ്പിനുശേഷമാണ് മറ്റ് പാപ്പാന്‍മാരും  നാട്ടുകാരും പോലീസും ചേര്‍ന്നു വടം ഉപയോഗിച്ചു ആനയുടെ കാലില്‍  കൂരുക്കിട്ട്്‌സമീപത്തെ  തെങ്ങില്‍ തളച്ചത്.

കറുകച്ചാല്‍ പോലീസും കോട്ടയം ഫോറസ്റ്റ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തിയിരുന്നു. പാപ്പാന്‍മാരുടെ  മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍ ഇന്നു പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും. അഖില്‍ മണിയുടെ സംസ്കാരം ഇന്നു വൈകുന്നേരം നാലിന് വീട്ടുവളപ്പില്‍. അമ്മ: പരേതയായ സജിനി. സഹോദരങ്ങള്‍: കിരണ്‍ മണി, അരുണ്‍ മണി. ഗോപിനാഥന്‍ പിള്ളയുടെ സംസ്കാരം പിന്നീട്. രത്‌നമ്മയാണ് ഗോപിനാഥന്‍ നായരുടെ ഭാര്യ. മക്കള്‍: ബിന്ദു, സന്തോഷ്. മരുമകന്‍: അനില്‍

ആനപ്പണി ഈ സീസണോടെ നിര്‍ത്താനിരുന്നപ്പോള്‍ ഗോപിനാഥന്‍പിള്ളയെ മരണം തട്ടിയെടുത്തു
കറുകച്ചാല്‍: ഇന്നലെ ചമ്പക്കരയിലെ ആനക്കലിയില്‍ ജീവന്‍ പൊലിഞ്ഞ ശാന്തിപുരം സന്തോഷ്ഭവനില്‍ ഗോപിനാഥന്‍ നായര്‍ (60) ദുരന്തം മുന്നില്‍ കണ്ടിരിന്നുവോ? പാപ്പാന്മാരായ തന്റെ ജ്യേഷ്ഠസഹോദരങ്ങള്‍ക്കുണ്ടായ ദുര്‍വിധി തന്നെയും പിന്തുടരുമെന്നു ഗോപിനാഥന്‍ നായര്‍ കണക്കുകൂട്ടിയിരുന്നു.   ഈ സീസണ്‍ തീരുന്നതോടെ ആനപ്പണി നിര്‍ത്തുമെന്നു ഗോപിനാഥന്‍ നായര്‍ പലരോടും പറഞ്ഞിരുന്നു.  സാമ്പത്തിക പരാധീനതയാണ് ജോലിയില്‍ തുടരാന്‍ ഇയാളെ പ്രേരിപ്പിച്ചിരുന്ന ഘടകം.

ഗോപിനാഥന്‍ നായരുടെ ജ്യേഷ്ഠസഹോദരങ്ങളായ ഗോപാലകൃഷ്ണ പിള്ളയുടെയും രാഘവന്‍പിള്ളയുടെയും ജീവന്‍ ആനക്കലിക്ക് ഇരയാവുകയായിരുന്നു.  1985-ല്‍ മല്ലപ്പള്ളി സ്വദേശിയുടെ ഇടഞ്ഞ ആന മല്ലപ്പള്ളി വൈഎംഎസി ജംഗ്ഷനില്‍വച്ചാണ് ഗോപാലകൃഷ്ണനെ കൊലപ്പെടുത്തിയത്. ഇവരുടെ മൂത്ത സഹോദരന്‍ രാഘവന്‍പിള്ളയെ കോട്ടയത്തിനു സമീപംവച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് മദമിളകിയ ആന കുത്തിക്കൊല്ലുകയായിരുന്നു. പാപ്പാന്മാരായ മൂന്നു സഹോദരങ്ങളും ആനക്കലിയില്‍ ജീവന്‍ പൊലിഞ്ഞ അപൂര്‍വതയ്ക്ക് ഈ കുടുംബം സാക്ഷിയാകേണ്ടിവന്നു.

കണ്ണന്‍ ആനകളെ സ്‌നേഹിച്ചു; ആന കണ്ണന്റെ ജീവനെടുത്തു

കറുകച്ചാല്‍: കണ്ണന്‍ ആനകളെ സ്‌നേഹിച്ചു.  ആന കണ്ണന്റെ ജീവനെടുത്തു.  ഇന്നലെ ചമ്പക്കരയ്ക്കു സമീപം ചിറക്കല്‍ കവലയില്‍ ഇടഞ്ഞ ആനയെ മെരുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ആന കൊലപ്പെടുത്തിയ രണ്ടാം പാപ്പാന്‍ ഇത്തിത്താനം മലകുന്നം വാലുപറമ്പില്‍ മണിയപ്പന്റെ മകന്‍ അഖില്‍ മനു (കണ്ണന്‍-26) ആനപ്രേമിയായിരുന്നു.  ആനകളോടുള്ള അതിരറ്റ സ്‌നേഹംകൊണ്ടാണ് വീട്ടുകാരും സുഹൃത്തുക്കളും വിലക്കിയിട്ടും കണ്ണന്‍ പാപ്പാന്‍ ജോലിക്ക് ഇറങ്ങിയത്.  ആറു വര്‍ഷമായി തൃശൂരില്‍ പാപ്പാന്‍ ജോലി നോക്കിയിരുന്ന കണ്ണന്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് ചാന്നാനിക്കാട് ശശിക്കുറുപ്പിന്റെ സുനന്ദ എന്ന ആനയുടെ പാപ്പാന്‍ ജോലിയില്‍ പ്രവേശിച്ചത്.  ഗോപിനാഥന്‍ നായരുടെ ഒപ്പം സഹായത്തിന് ആളില്ലാതിരുന്നതിനാല്‍ ഏതാനും ദിവസം മുമ്പാണ് കണ്ണന്‍ ഗോപിനാഥന്‍ നായരോടൊപ്പം ചേര്‍ന്നത്.

Related posts