“ആയിരത്തില്‍ ഒരുവന്‍’! ബാബു എത്തി, തന്റെ ജീവിതം സിനിമയിലെത്തിച്ച കഥാകാരനെ അവസാന നോക്ക് കാണാന്‍

babuഅശ്‌റഫ് കൊണ്ടോട്ടി

കൊണ്ടോട്ടി: ടി.എ. റസാഖിന്റെ വിയോഗത്തില്‍ വേദനപങ്കുവെച്ച് അദ്ദേഹത്തിന്റെ കഥാപാത്രം. നാട്ടിലെ പച്ചയായ ജീവിതം സിനിമയിലെത്തിച്ച ടി.എ.റസാഖ് എന്ന കുഞ്ഞാപ്പുവിനെ അവസാനമായി ഒരുനോക്കുകണാനാണ് പുളിക്കല്‍ സ്വദേശി ചീരക്കൊട ബാബു കൊണ്ടോട്ടിയിലെത്തിയത്. ബാബുവിന്റെ ജീവിതമാണ് ടി.എ.റസാഖ് എന്ന അതുല്യ പ്രതിഭ “ആയിരത്തില്‍ ഒരുവന്‍’ സിനിമയിലൂടെ വരച്ചിട്ടിരുന്നത്. സിബി മലയില്‍ സംവിധാനം ചെയ്ത ആയിരത്തില്‍ ഒരുവനിലെ യഥാര്‍ഥ നായകനായ ബാബു വൈദ്യര്‍ അക്കാദമി ഹാളില്‍ റസാഖിന്റെ മൃതദേഹം പൊതുദര്‍ശനത്തിനുവച്ചപ്പോള്‍ വിങ്ങിപ്പൊട്ടി.

കാലാഭവന്‍ മണിയാണ് സിനിമയില്‍ അരവിന്ദന്‍ എന്ന പേരില്‍ ബാബുവിന്റെ ജീവിതം അവതരിപ്പിച്ചത്. വട്ടിപ്പലിശയില്‍പ്പെട്ട് ജീവിതം മടുത്ത നായകന്‍ ഒടുവില്‍ വൃക്ക വില്‍ക്കാന്‍ ഒരുങ്ങുന്നതാണ് സിനിമയിലെ പ്രമേയം. ബാബുവിന്റെ ജീവിതവും ഇതുതന്നെയായിരുന്നു. കടക്കാരെ മാറിനടക്കുന്നതിനിടയിലാണ് പുളിക്കലില്‍ പഴയ സുഹൃത്തുക്കളെ കാണാന്‍ എത്തിയ റസാഖിനോട് ബാബു തന്റെ സങ്കടം പറഞ്ഞത്. ഇതാണ് ആയിരത്തില്‍ ഒരുവന്‍ എന്ന സിനിമയാക്കി റസാഖ് രചിച്ചത്. 2003ലായിരുന്നു സംഭവം. പെരുമ്പിലാവ്, ഒറ്റപ്പാലം എന്നിവിടങ്ങളില്‍ ചിത്രീകരണം. ബാബു ചിത്രത്തില്‍ ഒരു ചെറിയ വേഷവും ചെയ്തു. കഥാപാത്രത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ മണി ബാബുവിനെ നേരില്‍ കണ്ട് സംസാരിച്ചു. 2002 ലെ മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ഇതുവഴി ലഭിച്ചെങ്കിലും സാങ്കേതിക കാരണത്താല്‍ 2008ലാണ് ഈ സിനിമ പുറത്തിറങ്ങിയത്.

റസാഖിന്റെ  ഉപദേശങ്ങളോടെ ആത്മവിശ്വാസം കൈമുതലാക്കി ബാബു ജീവിതം തിരിച്ചുപിടിച്ചു. റേഷന്‍ കട ഒഴിവായതോടെ ബാബു മകന്‍ മണികണ്ഠന്റെ പേരില്‍ ഒരു ട്രാവല്‍സ് തുടങ്ങിയതോടെ ജീവിതപ്രാരാബ്ദത്തില്‍നിന്ന് കരകയറി. സിനിമ സംവിധാനം ചെയ്ത സിബി മലയിലിനേയും നിര്‍മാതാവ് സിയാദ് കോക്കറിനേയും കണ്ടാണ് ബാബു മടങ്ങിയത്.

Related posts