ആരോഗ്യ സുരക്ഷാ ഇന്‍ഷ്വറന്‍സ് ഫോട്ടോയെടുക്കല്‍ പ്രഹസനമായി

kkd-health-cardപുന്നയൂര്‍ക്കുളം:  കടിക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍വച്ച് ആരോഗ്യ സുരക്ഷാ ഇന്‍ഷ്വറന്‍സിനുവേണ്ടി ഫോട്ടോയെടുക്കാന്‍ വന്നവര്‍ അധികൃതരുടെ ക്രമീകരണത്തിലെ അപാകത കണ്ട് ബഹളംവച്ചു. പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ 11 വാര്‍ഡുകളില്‍നിന്നായി 700 വീട്ടുകാരില്‍നിന്നും 3500ഓളം പേരാണ് ഇന്നു ഫോട്ടോയെടുക്കാനായി വന്നിരുന്നത്. രാവിലെ നേരത്തെ എത്തിയവര്‍ മണിക്കൂറുകളോളം കാത്തുനിന്നു ഫോട്ടോയെടുക്കാന്‍ കഴിയാതെ ബഹളം വച്ചു.

ഇത്രയുംപേരുടെ ഫോട്ടോയെടുക്കാനുള്ള ക്രമീകരണം ശരിയായില്ലെന്നു പറഞ്ഞുകൊണ്ടാണ് ബഹളം വച്ചത്. ഇതിനിടയില്‍ ക്യൂവില്‍നിന്നിരുന്ന കടിക്കാട് സ്വദേശി കാഞ്ഞങ്ങാട്ടുവീട്ടില്‍ ഗംഗാധരന്‍ എന്ന 60-കാരന്‍ തളര്‍ന്നുവീണു. ഇയാളെ ഉടനെ ശാന്തി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. വേണ്ടത്ര ക്രമീകരണങ്ങള്‍ ഒരുക്കാതെയാണ് ഇത്രയും പേരെ ക്ഷണിച്ചുവരുത്തിയെന്നാണ് ഇവരുടെ ആരോപണം. കൈക്കുഞ്ഞുങ്ങളുമായിവന്ന വീട്ടമ്മമാരും ക്യൂവില്‍ മണിക്കൂറുകളോളം നില്‍ക്കേണ്ടിവന്നു.

അഞ്ചുമണിയോടുകൂടി വന്നവരില്‍ പകുതിപേരുടെ മാത്രമാണ് ഫോട്ടോയെടുക്കാന്‍ കഴിഞ്ഞുള്ളൂ. ഇതും കൂടുതല്‍ ബഹളത്തിനിടയാക്കി. ശേഷിച്ചവര്‍ ഇനിയൊരു അറിയിപ്പുണ്ടായിട്ട് വന്നാല്‍ മതിയെന്നു പറഞ്ഞപ്പോള്‍ അധികൃതരോട് കയര്‍ത്തുകൊണ്ട് പിരിഞ്ഞുപോയി. പഞ്ചായത്തിലെ ശേഷിച്ച എട്ടുവാര്‍ഡുകളില്‍ ആളുകളെ അണ്ടത്തോടുവച്ച് ഫോട്ടോയെടുക്കല്‍ നടത്തിയിരുന്നു. അവിടെയും ക്രമീകരണങ്ങളിലെ പാളിച്ചകള്‍മൂലം  പകുതിപേരുടെ ഫോട്ടോയെടുക്കാനേ കഴിഞ്ഞുള്ളൂ. ഇവിടെയും പകുതിയിലേറെ ആളുകളെ മടക്കി വിടുകയായിരുന്നു.

Related posts