ആര്‍എസ്എസ് വേഷംമാറുന്നു; കാക്കിനിക്കറിനു പകരം ബ്രൗണ്‍ പാന്റ്‌സ്

rssനാഗ്പുര്‍: രാഷ്ട്രീയ സ്വയം സേവക് സംഘും (ആര്‍എസ്എസ്) കാലത്തിനൊപ്പം കോലം മാറുന്നു. 91 വര്‍ഷമായി ആര്‍എസ്എസ് പ്രവര്‍ത്തകരുടെ മുഖമുദ്രയായിരുന്ന കാക്കി നിക്കര്‍ ഉപേക്ഷിക്കാനാണു നേതൃത്വത്തിന്റെ തീരുമാനം. പകരം ബ്രൗണ്‍ നിറമുള്ള പാന്റ്‌സിലേക്കാണ് ആര്‍എസ്എസ് ചുവടുമാറ്റുന്നത്. നാഗ്പൂരില്‍ ചേര്‍ന്ന അഖില ഭാരതീയ പ്രതിനിധി സഭയിലെ തീരുമാനം ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷിയാണു പുറത്തുവിട്ടത്.

1925ലാണ് ആര്‍എസ്എസ് കാക്കി നിക്കര്‍ ഉപയോഗിച്ചുതുടങ്ങിയത്. 1940ല്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വേഷം കാക്കി ഷര്‍ട്ടില്‍നിന്നു വെള്ള ഷര്‍ട്ടിലേക്കു കൂടുമാറിയിരുന്നു. 1973ല്‍ മുമ്പ് ഉപയോഗിച്ചിരുന്ന ബൂട്ടുകളില്‍നിന്ന് റെക്‌സിന്‍ ഷൂസിലേക്കും മാറി. എന്നിരുന്നാലും കാക്കി നിക്കര്‍ വേഷത്തില്‍ മാറ്റം വരുത്തിയിരുന്നില്ല.

ആര്‍എസ്എസ് സ്വയംസേവകരുടെ വേഷം പരിഷ്കരിക്കാന്‍ ആറു വര്‍ഷം മുമ്പ് നരേന്ദ്ര മോദിയാണ് നിര്‍ദേശിച്ചത്. മോഹന്‍ ഭാഗവത് സര്‍സംഘ ചാലകായി ചുമതലയേറ്റ വേളയിലായിരുന്നു മോദി വേഷം പരിഷ്കരിക്കാനുള്ള നിര്‍ദേശം അറിയിച്ചത്. നിക്കര്‍വേഷം യുവജനങ്ങളെ ആകര്‍ഷിക്കുന്നതല്ലെന്നും നിക്കറിനു പകരം പാന്റ്‌സ് വേഷമാക്കണമെന്നുമായിരുന്നു മോദിയുടെ ശിപാര്‍ശ. പിന്നീട് ഇതിന്‍മേല്‍ തീരുമാനം നീണ്്ടുപോകുകയായിരുന്നു.

ആറു മാസത്തിനുള്ളില്‍ പുതിയ പരിഷ്കരണങ്ങള്‍ പൂര്‍ണമായി നടപ്പാക്കാനാണു നേതൃത്വത്തിന്റെ പദ്ധതി.

സ്ത്രീകളുടെ ക്ഷേത്ര പ്രവേശനത്തെ അനുകൂലിച്ച് ആര്‍എസ്എസ്

നാഗൂര്‍: ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്കു പ്രവേശനം നല്‍കുന്നതിനെ അനുകൂലിച്ച് ആര്‍എസ്എസ്. ക്ഷേത്ര പ്രവേശനത്തില്‍നിന്നു സ്ത്രീകളെ വിലക്കുന്നത് നീതിരഹിതമാണെന്ന് ആര്‍എസ്എസ് വ്യക്തമാക്കി. നാഗൂരില്‍ നടന്ന അഖില ഭാരതീയ പ്രതിനിധി സഭയില്‍ അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലാണു ക്ഷേത്രങ്ങളിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് ആര്‍എസ്എസ് നിലപാട് തിരുത്തിയത്.

പല ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്കു പ്രവേശനത്തിനു വിലക്കുണ്ട്. ഇത് നീതിരഹിമാണെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി ദേശീയ കൗണ്‍സിലില്‍ പറഞ്ഞു. ക്ഷേത്രപ്രവേശനത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യനീതി ഉറപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Related posts