ആര്‍ക്കും വേണ്ടാതെ മൂവാറ്റുപുഴയിലെ കോടികളുടെ ആധുനിക മത്സ്യമാര്‍ക്കറ്റ്

EKM-FISHMARKETമൂവാറ്റുപുഴ: ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നിര്‍വഹിച്ച ആധുനിക മത്സ്യമാര്‍ക്കറ്റ് ഒരുവര്‍ഷം കഴിഞ്ഞിട്ടും പ്രവര്‍ത്തനം ആരംഭിച്ചില്ല. മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപമാണ് പുതിയ മത്സ്യമാര്‍ക്കറ്റ് നിര്‍മിച്ചിരിക്കുന്നത്. മുന്‍ എംഎല്‍എ ജോസഫ് വാഴയ്ക്കന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 40 ലക്ഷവും സംസ്ഥാന ഫിഷറീസ് വകുപ്പില്‍ നിന്നും 1.6കോടി രൂപയും ഉള്‍പ്പെടെ രണ്ട് കോടി രൂപ ചിലവഴിച്ചാണ് മാര്‍ക്കറ്റ് പൂര്‍ത്തികരിച്ചത്.

എല്ലായിനം മത്സ്യങ്ങളുടെയും മൊത്ത-ചില്ലറ വ്യാപാരം ലക്ഷ്യമിടുന്ന ഇവിടെ മത്സ്യങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിനും വൃത്തിയാക്കുന്നതിനുമുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. രാജ്യത്ത് ഉന്നത നിലവാരമുള്ള 200 മത്സ്യമാര്‍ക്കറ്റുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായിട്ടാണ്  മൂവാറ്റുപുഴയിലും മാര്‍ക്കറ്റ് സ്ഥാപിക്കാന്‍ നടപടിയായത്. പുതിയ മത്സ്യമാര്‍ക്കറ്റ് പൂര്‍ത്തീകരിച്ചതോടെ വര്‍ഷങ്ങളായി എംസി റോഡരികില്‍ വാഴപ്പിള്ളിയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന മത്സ്യമാര്‍ക്കറ്റ് ഇവിടെ നിന്നും പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ല.

പുതിയ മാര്‍ക്കറ്റിലെ സ്റ്റാളുകള്‍ വ്യാപാരികള്‍ക്ക് ലേലം ചെയ്ത് നല്‍കുന്ന നടപടികളും നടന്നില്ല. ഇതിനിടെ മത്സ്യമാര്‍ക്കറ്റ് മാറ്റുന്നതിനെതിരെ ഒരുവിഭാഗം തുടക്കത്തിലെ രംഗത്ത് വന്നിരുന്നു. വര്‍ഷങ്ങളായി എംസി റോഡിരികില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റാണ് തങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമെന്നാണ് ഇവരുടെ വാദം. ടോറസ് അടക്കമുള്ള വാഹനങ്ങളില്‍ എത്തുന്ന മത്സ്യത്തിന്റെ കയറ്റിയിറക്കിന് ആവശ്യമായ സൗകര്യം പുതിയ മാര്‍ക്കറ്റില്‍ ഇല്ലെന്നാണ് ഇവര്‍ പറയുന്നത്. മഴക്കാലത്ത് വെള്ളപ്പൊക്ക ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.

എംസി റോഡരികില്‍ മാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് അപകടത്തിന് കാരണമാകുമെന്ന അഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പുതിയ മാര്‍ക്കറ്റ് നിര്‍മിക്കാന്‍ നഗരസഭാധികൃതര്‍ തീരുമാനിച്ചത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് മീന്‍കയറ്റിയിറക്കു ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന അഞ്ചു മത്സ്യ വ്യാപാരികള്‍ അപകടത്തില്‍ മരിക്കുകയും ചെയ്തതോടെ മാര്‍ക്കറ്റ് റോഡരികില്‍ നിന്നും മാറ്റണമെന്ന് ആവശ്യം ശക്തമാവുകയായിരുന്നു.

മൂവാറ്റുപുഴയിലെയും സമീപ പ്രദേശങ്ങളിലേയും ഏറ്റവും വലിയ മത്സ്യമാര്‍ക്കറ്റാണ് വാഴപ്പിള്ളിയിലുള്ളത്. പ്രതിദിനം ലക്ഷക്കണക്കിന് രൂപയുടെ മത്സ്യവ്യാപാരമാണ് ഇവിടെ നടക്കുന്നത്. ഇടുക്കി, കോട്ടയം ജില്ലകളില്‍ നിന്നുള്ള ചെറുകിട മത്സ്യവ്യാപാരികള്‍ ഇവിടെയെത്തിയാണ് മത്സ്യം വാങ്ങുന്നത്. അതേസമയം പുതിയ മാര്‍ക്കറ്റ് പ്രവര്‍ത്തനത്തോട് വ്യാപാരികള്‍ സഹകരിച്ചില്ലെങ്കില്‍ മറ്റു പദ്ധതികള്‍ക്കായി ഇത് ഉപയോഗിക്കാനുള്ള തീരുമാനത്തിലാണ് നഗരസഭ അധികൃതര്‍.

Related posts