ആറന്മുള വിമാനത്താവളം: നിലപാട് ന്യായീകരിക്കാന്‍ പാടുപെട്ട് ബിജെപി നേതൃത്വം; തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രാലയങ്ങളെ അറിയിച്ചതായി കുമ്മനം രാജശേഖരന്‍

KUMMANAMപത്തനംതിട്ട: നിര്‍ദിഷ്ട ആറന്മുള വിമാനത്താവളത്തിന്റെ വിവിധ അനുമതികള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിലെ വിവിധ മന്ത്രാലയങ്ങളുടെ അനുമതികള്‍ മാറിമറി യുമ്പോള്‍ നിലപാടുകള്‍ വിശദീകരിക്കാന്‍ സംസ്ഥാന ബിജെപി നേതൃത്വം പാടുപെടുന്നു. ഏറ്റവുമൊടുവില്‍ കേന്ദ്ര പരിസ്ഥിതി വനമന്ത്രാലയം വിമാനത്താവളത്തിനു പരിസ്ഥിതി ആഘാത പഠനം നടത്താന്‍ അനുമതി നല്‍കിയത്. പരിസ്ഥിതി, വനം മന്ത്രി വിമാനത്താവളത്തെ അനുകൂലിച്ച് പ്രസ്താവന നടത്തുകയുമുണ്ടായി. ഇതേത്തുടര്‍ന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ വിഷയത്തില്‍ ഇടപെടുകയും വിവിധ മന്ത്രാലയങ്ങളെ തങ്ങളുടെ നിലപാടുകളില്‍ മാറ്റമില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്തു.

വിമാനത്താവളത്തിനു പ്രാഥമികമായി വേണ്ട പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി വിമാനത്താവളത്തിനില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനു ലഭിച്ച മറ്റൊരു കത്തില്‍ പറയുന്നു. 2010ല്‍ വിമാനത്താവളത്തിന് അനുകൂലമായി അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച അനുകൂല നിലപാടും പദ്ധതിക്കു തത്വത്തില്‍ നല്‍കിയ അനുമതിയും നിലനില്‍ക്കുകയാണ്. ഇതിന്റെ കൂടി പിന്‍ബലത്തിലാണ് വിമാനത്താവളത്തിനുവേണ്ടിയുള്ള നടപടികളുമായി കെജിഎസ് ഗ്രൂപ്പ് ഇപ്പോഴും മുന്നോട്ടു പോകുന്നത്. സംസ്ഥാന സര്‍ക്കാര്‍ 2011ല്‍ വിമാനത്താവളം പദ്ധതി പ്രദേശം വ്യവസായ മേഖലയായി പ്രഖ്യാപിച്ചതും നിലനില്‍ക്കുകയാണ്.

ഇവയെല്ലാം നിലനില്‍ക്കെ വിമാനത്താവളംകമ്പനിക്കു തങ്ങളുടെ ഭാഗം ന്യായീകരിച്ച് മുന്നോട്ടു പോകാന്‍ ആകുമെന്നു പറയുന്നു. അഥവ ഉത്തരവുകള്‍ പിന്‍വലിച്ചാലും കെജിഎസിന് നിയമനടപടികളിലേക്കു പോകാനാകും.നിരവധി നിയമക്കുരുക്കുകളിലും തടസങ്ങളിലുംപെട്ട് കിടക്കുന്ന ആറന്മുള ഭൂമിയെ സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവച്ചാണ് കെജിഎസ് ഗ്രൂപ്പ് കേന്ദ്രസര്‍ക്കാരിലേക്ക് അനുമതിക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. അടിസ്ഥാനപരമായി ആറന്മുളയെ വ്യവസായ മേഖലയില്‍ നിന്നൊഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു.

വിമാനത്താവളത്തിനെതിരെ കഴിഞ്ഞ അഞ്ചുവര്‍ഷം സമരം ചെയ്ത പാര്‍ട്ടികള്‍ കേന്ദ്രത്തിലും സംസ്ഥാനത്തിലുമായി അധികാരത്തിലുള്ളപ്പോഴും പദ്ധതിക്കുവേണ്ടി വീണ്ടും അനുമതി തേടി കെജിഎസ് നടത്തുന്ന നീക്കങ്ങളും വിവിധ മന്ത്രാലയങ്ങള്‍ സമ്മതം മൂളുന്നതും ശ്രദ്ധേയമായിട്ടുണ്ട്. ഉദ്യോഗസ്ഥതല കമ്മിറ്റികളാണ് അനുമതി അപേക്ഷകള്‍ പരിഗണിക്കുന്നതെന്നാണ് ഇതുമായി ബന്ധപ്പെട്ടു ബിജെപി നേതാക്കളുടെ വിശദീകരണം.

ഇതിനിടെ ബിജെപിയില്‍ നിന്നു മുന്‍ സംസ്ഥാന കമ്മിറ്റിയംഗവും സെക്രട്ടറിയുമായിരുന്ന എ.ജി. ഉണ്ണിക്കൃഷ്ണന്‍ പാര്‍ട്ടിയില്‍ നിന്നു രാജിവച്ചു. നേരത്തെ ബിജെപി നേതൃത്വവുമായി അകന്നുനിന്ന ഉണ്ണിക്കൃഷ്ണന്‍ ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ നിലപാടിലെ മാറ്റം ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ രംഗത്തുവന്നിട്ടുള്ളത്. ഇദ്ദേഹത്തോടൊപ്പം 500 പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുമെന്നും ഇവര്‍ സിപിഎമ്മിലേക്കാണെന്നും പറയുന്നു. എ.ജി. ഉണ്ണിക്കൃഷ്ണന്‍ ഇതിനോടകം ഡിവൈഎഫ്‌ഐ, സിപിഎം വേദികളില്‍ എത്തിക്കഴിഞ്ഞു.

Related posts