ആലപ്പുഴ ഡെന്റല്‍ കോളജിന് വീണ്ടും അംഗീകാരം നഷ്ടമായി

alp-dentalcollegealpyആലപ്പുഴ: ആലപ്പുഴ ദന്തല്‍ കോളജിന് ദന്തല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം വീണ്ടും നഷ്ടമായി. ഇതോടെ ഈ വര്‍ഷം കോളജിന് അഡ്മിഷന്‍ നടത്താനാവില്ല. പ്രിന്‍സിപ്പലടക്കം 37 തസ്തികളാണ് ഇവിടെ ഒഴിഞ്ഞു കിടക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ അധ്യയന വര്‍ഷാരംഭത്തില്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കേണെ്ടന്ന് ഡെന്റല്‍ കൗണ്‍സില്‍ നിര്‍ദേശിച്ചിരുന്നു. ഒടുവില്‍ ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് പ്രവേശനം നടത്തിയത്.

കഴിഞ്ഞതവണ അംഗീകാരം നഷ്ടപ്പെടാന്‍ ദന്തല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചൂണ്ടികാണിച്ച അധ്യാപകരുടെയും ഉപകരണങ്ങളുടെയും അഭാവം, കെട്ടിടത്തിന്റെ അപര്യാപ്തത തുടങ്ങിയ അതേ കാര്യങ്ങള്‍ തന്നെയാണ് ഇത്തവണയും പറഞ്ഞിരിക്കുന്നത്. ഇപ്പോള്‍ ഡിഎംഇയുടെ കീഴിലായ ദന്തല്‍ വിദ്യാഭ്യാസത്തിന് മുഴുവന്‍ സമയ ഡയറക്ടറെ നിയമിക്കണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവുണ്ടായിട്ടും പാലിച്ചില്ല. ഇതിനു പിന്നില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ തമ്മിലടിയാണെന്നും ആക്ഷേപമുണ്ട്. 2014 ഓഗസ്റ്റ് 16നാണ് വണ്ടാനത്ത് ആലപ്പുഴ ഗവ. ദന്തല്‍ കോളജ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തത്.

പാരാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ബഹുനില കെട്ടിടത്തിലാണ് നിലവില്‍ ദന്തല്‍ കോളജ് പ്രവര്‍ത്തിക്കുന്നത്. എസ്‌സി, എസ്ടി വിഭാഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കിയാണ് പാരാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിനായി കെട്ടിടം നിര്‍മിച്ചത്. കഴിഞ്ഞമാസം ഡല്‍ഹിയില്‍ നിന്നുള്ള രണ്ടംഗ ദന്തല്‍ കൗണ്‍സില്‍ സംഘം കോളജില്‍ അടിസ്ഥാന സൗകര്യങ്ങളുടെ പരിശോധനയ്‌ക്കെത്തിയിരുന്നു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോളജിനു അംഗീകാരം നഷ്ടമായിരിക്കുന്നത്.

Related posts