ആല്‍സ് ഹൈമേഴ്‌സ് മാസാചരണവുമായി സെപ്റ്റംബര്‍; കേരളത്തില്‍ രണ്ടുലക്ഷം മറവിരോഗികള്‍; ഇന്ത്യയില്‍ 41 ലക്ഷം പേര്‍

tcr-maraviസ്വന്തം ലേഖകന്‍
തൃശൂര്‍: കേരളത്തില്‍ രണ്ടുലക്ഷത്തോളം ആളുകള്‍ ഓര്‍മകളെ കാര്‍ന്നെടുക്കുന്ന മറവിരോഗാവസ്ഥ (ഡിമെന്‍ഷ്യ) ബാധിച്ചവരെന്നു കണക്കുകള്‍. നാലുലക്ഷത്തോളം വരുന്ന വയോജനങ്ങളില്‍ 1.9 ലക്ഷം പേര്‍ ഡിമെന്‍ഷ്യ അഥവാ മേധാക്ഷയം ബാധിച്ചവരാണ്. ഇവരില്‍ വെറും പത്തുശതമാനം മാത്രമേ ഈ രോഗാവസ്ഥ സ്ഥിരീകരിക്കുകയും ഫലപ്രദമായ പരിചരണത്തിനും വൈദ്യശുശ്രൂഷയ്ക്കും വിധേയരാകുകയും ചെയ്യുന്നുള്ളൂ എന്നാണ് പഠനങ്ങള്‍. ഇതുതന്നെയാണ് വരുംകാലത്തെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രധാന വെല്ലുവിളിയും.

മറവിരോഗം(ആല്‍സ് ഹൈമേഴ്‌സ്) തിരിച്ചറിയാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും വൈകുന്നതുമൂലം 60 ശതമാനം പേര്‍ക്കും ഡിമെന്‍ഷ്യ ബാധിക്കുന്നതായാണ് ആല്‍സ് ഹൈമേഴ്‌സ് ആന്‍ഡ് റിലേറ്റഡ് ഡിസോര്‍ഡേഴ്‌സ് സൊസൈറ്റി ഓഫ് ഇന്ത്യ(എആര്‍ഡിഎസ്‌ഐ)യുടെ കണക്കുകള്‍. ആയുര്‍ദൈര്‍ഘ്യത്തിലുണ്ടായ വര്‍ധനവും ജീവിതശൈലീമാറ്റങ്ങളുമാണ് പ്രധാനമായും മറവിരോഗത്തിനു കാരണമാകുന്നത്. സ്ത്രീക്ക് 74ഉം, പുരുഷന് 72 വയസുമാണ് കേരളത്തിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം. വയസാകുന്നവരുടെയും ഒറ്റപ്പെടുന്നവരുടെയും എണ്ണം കൂടുന്നതും, പരിചരിക്കാന്‍ ആളില്ലാതെ വരുന്നതും രോഗാവസ്ഥയിലേക്കു നയിക്കുകയാണ്.

കൂട്ടുകുടുംബ സമ്പ്രദായം അണുകുടുംബ വ്യവസ്ഥയിലേക്കു കൂടുമാറിയതോടെ വയോജനങ്ങള്‍ തീര്‍ത്തും ഒറ്റപ്പെട്ടു. ദൈനംദിന പ്രവര്‍ത്തനങ്ങളിലും മസ്തിഷ്കത്തിന്റെ കഴിവുകള്‍ ഉപയോഗപ്പെടുത്തുന്നതിലും വരുന്ന മാറ്റവും കുറവും സ്മൃതിനാശത്തിന് ആക്കം കൂട്ടുമെന്നാണ് പഠനങ്ങള്‍. ഇന്ത്യയിലെ കണക്കനുസരിച്ച് 41 ലക്ഷം ആളുകള്‍ ഡിമെന്‍ഷ്യ ബാധിതരാണ്. ഡിമെന്‍ഷ്യ ബാധിതരുടെ എണ്ണത്തില്‍ ചൈനയും അമേരിക്കയും കഴിഞ്ഞാല്‍ ഇന്ത്യയാണ് മൂന്നാംസ്ഥാനത്ത്. ലോകത്തിലെ ഡിമെന്‍ഷ്യ ബാധിതരില്‍ 60 ശതമാനത്തോളം വികസ്വര രാജ്യങ്ങളിലാണുള്ളത്.

ലോക ജനസംഖ്യയില്‍ ഡിമെന്‍ഷ്യ ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക ആല്‍സ് ഹൈമേഴ്‌സ് റിപ്പോര്‍ട്ട് പ്രകാരം ലോകത്തില്‍ 47 ദശലക്ഷത്തോളം ആളുകള്‍ ഡിമെന്‍ഷ്യ രോഗബാധിതരാണ്. സെപ്റ്റംബര്‍ മാസം മുഴുവനും ലോക ആല്‍സ് ഹൈമേഴ്‌സ് മാസമായി ആചരിക്കാന്‍ തുടക്കമിട്ടത് 2012 മുതലാണ്. ഒരുമാസം നീളുന്ന ബോധവത്കരണ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ അഞ്ചാംവാര്‍ഷികമായ 2016ല്‍ “എന്നെ ഓര്‍മിക്കുക’ എന്നതാണ് ലോക ആല്‍സ് ഹൈമേഴ്‌സ് സന്ദേശം. ഡിമെന്‍ഷ്യ ബാധിതരും അവരുടെ കുടുംബവും പരിചരിക്കുന്നവരും അവരുടെ നീണ്ടയാത്രയില്‍ തനിച്ചല്ലെന്ന് ഓര്‍മിപ്പിക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം.

Related posts