ആളും ആരവങ്ങളുമായി, ഘടകക്ഷേത്രങ്ങളും തട്ടകങ്ങളും ഒരുങ്ങി, മഹാപൂരം ഞായറാഴ്ച; ഒരാഴ്ച നീണ്ട ആശങ്കകള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കും വിരാമമിട്ട് തൃശൂര്‍ പൂരലഹരിയിലേക്ക്

pooramസ്വന്തം ലേഖകന്‍

തൃശൂര്‍: ആളും ആരവങ്ങളുമായി. ഘടകക്ഷേത്രങ്ങളും തട്ടകങ്ങളും ഒരുങ്ങി. നെയ്തലക്കാവിലമ്മ തെക്കേഗോപുരം തുറന്ന് വിസ്മയകാഴ്ചകളുടെ ലോകജാലകം തുറന്നു. സുരക്ഷയും നിയന്ത്രണങ്ങളും സജ്ജം. തൃശൂര്‍ പൂരത്തിടമ്പേറ്റി എഴുന്നള്ളിനില്ക്കുകയാണ്. നാളെ തൃശൂര്‍പൂരത്തിന് തലയുയര്‍ത്താന്‍. ഒരുവര്‍ഷത്തെ കാത്തിരിപ്പിന്റെ അറുതിയും ഇനിയൊരു വര്‍ഷത്തെ കാത്തിരിപ്പിന്റെ വറുതിയും പഞ്ചേന്ദ്രിയങ്ങളില്‍ നിറയ്ക്കാന്‍ മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പ്.

ഒരാഴ്ച നീണ്ട ആശങ്കകള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കും വിരാമമിട്ട് തൃശൂര്‍ പൂരലഹരിയിലേക്ക് ലയിച്ചു. ഇന്നലത്തെ സാംപിള്‍ വെടിക്കെട്ട് മാത്രം മതി പൂരലഹരിയുടെ സാംപിളായി. ഇന്നു രാവിലെ മുതല്‍ തൃശൂരിലേക്ക് പൂരപ്രേമികള്‍ എത്തിത്തുടങ്ങി. പലവഴികളില്‍ നിന്നായി ആനകളും മേളക്കാരും എല്ലാമെത്തുന്നു. നഗരം കച്ചവടക്കാരെക്കൊണ്ട് നിറയുകയാണ്. തിളയ്ക്കുന്ന വെയിലിനെ വകവെക്കാതെ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ പൂരപ്പറമ്പിലുണ്ട്.
ഇന്ന് ചമയം കണ്ട്, രാത്രി വിളക്കുകളാല്‍ പ്രകാശിതമായ പന്തലുകള്‍ കണ്ട്, തേക്കിന്‍കാട്ടില്‍ നിറയുന്ന ചമയത്തിന്റെ കെട്ടുകാഴ്ചകളില്ലാത്ത ശരിക്കുള്ള ആനച്ചന്തംകണ്ട് പൂരം ഈവ് കൊണ്ടാടാനുള്ള ഒരുക്കത്തിലാണ് പൂരപ്രേമികള്‍.

നാളെ രാവിലെ കണിമംഗലം ശാസ്താവ് വെയിലും മഴയും കൊള്ളാതെ വെയില്‍മൂക്കും മുമ്പേ വടക്കുന്നാഥനിലെത്തി മടങ്ങും. അപ്പോഴേക്കും തട്ടകങ്ങളില്‍ നിന്ന് ചെറുപൂരങ്ങള്‍ വടക്കുന്നാഥന്റെ ക്ഷേത്രാങ്കണത്തിലേക്ക് വന്നുതുടങ്ങിയിരിക്കും. തിരുവമ്പാടിയില്‍ നിന്നും മഠത്തിലേക്കുള്ള വരവ് രാവിലെ എട്ടിന് ആരംഭിക്കും.

പാറമേക്കാവ് പുറപ്പാട് പന്ത്രണ്ടിനും പന്ത്രണ്ടരയക്കുമിടയിലാണ്. അന്നമനട പരമേശ്വരമാരാര്‍ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഠത്തില്‍ വരവിന്റെ പഞ്ചവാദ്യപ്രാമാണ്യം തിരിച്ചേറ്റെടുത്തതിന്റെ ആവേശത്തിലാണ് വാദ്യപ്രേമികള്‍.
കഴിഞ്ഞ തവണ രുചിക്കാന്‍ കഴിയാതെ പോയ അന്നമനടയുടെ പഞ്ചവാദ്യസദ്യ ഇത്തവണ രുചിക്കാന്‍ വന്‍തിരക്കുറപ്പാണ്.
ഇലഞ്ഞിത്തറയില്‍ മേളത്തിന്റെ പെരുമഴയും നിലാവും നിറയ്ക്കാന്‍ പെരുവനം കുട്ടന്‍മാരാരും കൂട്ടരുമുണ്ടാകും. തിരുവമ്പാടിയുടെ മേളത്തിന് കിഴക്കൂട്ട് അനിയന്‍മാരാര്‍ ഇക്കുറിയും പ്രാമാണ്യം വഹിക്കും.കുടമാറ്റത്തിനുളള തെക്കേഗോപുരനടയില്‍ ആനകള്‍ക്ക് നില്‍ക്കാനുള്ള പ്രതലമെല്ലാം ശരിയാക്കിക്കഴിഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള പ്രത്യേകസ്ഥലം, ചാനല്‍ കാമറമാന്‍മാര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കുമുള്ള ഗാലറി എന്നിവയെല്ലാം ഒരുങ്ങിക്കഴിഞ്ഞു.

വെടിക്കെട്ട് കര്‍ശന സുരക്ഷയോടെ നടത്തുന്നതിന്റെ ഭാഗമായി ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. ആനകളുടെ പരിശോധനയും മറ്റും ഇന്ന് നടക്കും. മൂവായിരത്തോളം പോലീസുകാരെയാണ് പൂരത്തിന്റെ സുരക്ഷ ക്രമീകരണങ്ങള്‍ക്കായി നഗരത്തില്‍ വിന്യസിച്ചിട്ടുള്ളത്. പുകവലി നിരോധനം കര്‍ശനമായി നടപ്പാക്കാന്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സ്ക്വാഡ് നഗരത്തിന്റെ വിവിധഭാഗങ്ങളിലുണ്ട്.

Related posts