കായംകുളം: കായംകുളം ഗവണ്‍മെന്റ് ഹോമിയോ ആശുപത്രി കെട്ടിടം ചോര്‍ന്നൊലിക്കുന്നു. കായംകുളം ഐക്യജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോ ആശുപത്രിയുടെ 2009-ല്‍ നിര്‍മിച്ച ഒപി ബില്‍ഡിംഗും 2012-ല്‍ നിര്‍മിച്ച ഐപി ബില്‍ഡിംഗുമാണ് ചോര്‍ന്നൊലിക്കുന്നത്. ഒപി ബില്‍ഡിംഗിന്റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന സൂപ്രണ്ടിന്റെ മുറി, ഓഫീസ് മുറി, ചികിത്സയ്ക്കപയോഗിക്കുന്ന അത്യാധുനിക ഉപകരണങ്ങള്‍ സൂക്ഷിച്ചിട്ടുള്ള സ്റ്റോര്‍ റൂം എന്നിവ ചോര്‍ന്നൊലിച്ച് വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്. ഇതിനിടയില്‍ കഴിഞ്ഞ ദിവസം ഓഫീസ് മുറിയുടെ സീലിംഗ് തകര്‍ന്നുവീണെങ്കിലും ജീവനക്കാര്‍ പുറത്തുപോയതുകാരണം അപകടം ഒഴിവാകുകയായിരുന്നു.
2009-ല്‍ പണി പൂര്‍ത്തീകരിച്ച ഒപി ബില്‍ഡിംഗിന്റെ രണ്ടാംനിലയുടെ മേല്‍ക്കൂര നിര്‍മിച്ചിരിക്കുന്നത് ഇരുമ്പ് അലൂമിനിയം സാമഗ്രികള്‍ ഉപയോഗിച്ചാണ്. എന്നാല്‍ നിലവാരം കുറഞ്ഞ സാമഗ്രികള്‍ ഉപയോഗിച്ച് അശാസ്ത്രീയമായി മേല്‍ക്കൂര നിര്‍മിച്ചതാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്കു കാരണമായിരിക്കുന്നത്. ഒപി ബില്‍ഡിംഗിന്റെ വടക്കുവശത്തായി 2012-ല്‍ വയലാര്‍ രവി എംപിയുടെ വികസന ഫണ്ടില്‍നിന്നും 20 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച കിടത്തി ചികിത്സാ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂരയും ചോര്‍ന്നൊലിക്കുകയാണ്.
നാലുവര്‍ഷം മാത്രം പഴക്കമുള്ള ഈ കെട്ടിടത്തിന്റെ ഭിത്തിയും ടോയ്‌ലറ്റും ഈര്‍പ്പം പിടിച്ച് ദ്രവിച്ച അവസ്ഥയിലാണ്. ഇതുകാരണം ഡോക്ടര്‍മാര്‍ കിടത്തി ചികിത്സയ്ക്കു നിര്‍ദേശിക്കുന്ന രോഗികള്‍പോലും ആശുപത്രിയില്‍ കിടക്കാന്‍ തയാറാകുന്നില്ല. ആലപ്പുഴ, ചേര്‍ത്തല, കായംകുളം എന്നിവിടങ്ങളിലായി താലൂക്ക് തലത്തിലുള്ള മൂന്ന് ഗവണ്‍മെന്റ് ഹോമിയോ ആശുപത്രികളാണ് ജില്ലയിലുള്ളത്. ഇതില്‍ രണ്ടാം സ്ഥാനത്ത് നിലകൊള്ളുന്ന കായംകുളം ഹോമിയോ ആശുപത്രിയില്‍ ദിവസേന 200ഓളം രോഗികളാണ് ഒപി വിഭാഗത്തില്‍ ചികിത്സയ്ക്കായി എത്തുന്നത്.
മികച്ച ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുന്ന ആശുപത്രിയില്‍ രോഗികളെ പരിശോധിക്കുന്നതിനുള്ള അത്യാധുനിക സംവിധാനങ്ങള്‍ ഉണ്ടെങ്കിലും അത് പ്രവര്‍ത്തിപ്പിക്കാനുള്ള സൗകര്യങ്ങള്‍ കുറവാണ്. ആശുപത്രിയുടെ ശോചനീയാവസ്ഥയെക്കുറിച്ച് ആശുപത്രി ജീവനക്കാര്‍ ആശുപത്രിയുടെ ചുമതലയുള്ള നഗരസഭയെ അറിയിച്ചെങ്കിലും ഇതുവരെ കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനത്തിലെ അനാസ്ഥയെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് നാട്ടുകാര്‍ പറയുന്നു.