ഇങ്ങനെ പോയാല്‍ കണ്ണൂര്‍ കത്തും! 9 മാസത്തിനിടെ കണ്ടെത്തിയത് 100 ബോംബുകള്‍; കണ്ണൂരില്‍ നിര്‍മിക്കുന്നത് ആറുതരം പ്രഹരശേഷിയുള്ള ബോംബുകള്‍

bOMBസജീവന്‍ പൊയ്ത്തുംകടവ്

കണ്ണൂര്‍: കണ്ണൂരില്‍ രാഷ്്ട്രീയക്രിമിനലുകള്‍ നിര്‍മിക്കുന്നത് കൂടുതല്‍ പ്രഹരശേഷിയുള്ള ആറുതരം ബോംബുകളെന്ന് രഹസ്യാന്വേഷണ വിഭാഗവും ബോംബ് സ്ക്വാഡും. മുന്‍കാലങ്ങളില്‍ വെടിമരുന്നുകളാണ് ബോംബുകളില്‍ ഉപയോഗിച്ചിരുന്നുവെങ്കില്‍ ഉഗ്രസ്‌ഫോടനശേഷിയുള്ള മാരകമായ ആര്‍സനിക് സള്‍ഫൈഡ് ആണ് ഇപ്പോള്‍ ബോംബുകളില്‍ ഉപയോഗിക്കുന്നത്. സ്റ്റീല്‍ ബോംബ്, നാടന്‍ ബോംബ്, ഐസ്ക്രീം ബോംബ്, ബോട്ടില്‍ ബോംബ്, സോഡാകുപ്പി ബോംബ്, പൈപ്പ് ബോംബ് എന്നിങ്ങനെ ആറുതരം ബോംബുകളാണ് ജില്ലയിലെ രാഷ്്ട്രീയശക്തി കേന്ദ്രങ്ങളില്‍ നിര്‍മിക്കുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരിക്കുന്നത്.

പ്രതിയോഗികളെ എവിടെവച്ചും എറിഞ്ഞു പരിക്കേല്‍പ്പിക്കാനും കൊലപ്പെടുത്താനും സാധിക്കുംവിധം ഉഗ്രശേഷിയുള്ള ബോംബുകള്‍ നിര്‍മിക്കുന്നതായി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. പ്രഹരശേഷി കൂടിയ ബോംബുകളായതിനാല്‍ നിര്‍വീര്യമാക്കുന്ന പ്രവൃത്തി സാഹസികമാണെന്ന് ബോംബ് സ്ക്വാഡ് പറയുന്നു. ശ്രദ്ധയൊന്നു മാറിയാല്‍ കൈയില്‍നിന്നു തന്നെ സ്‌ഫോടനം ഉണ്ടാകാന്‍ സാധ്യതയുള്ള രീതിയിലാണ് ബോംബുകളുടെ നിര്‍മാണം. കഴിഞ്ഞ ഒന്‍പതു മാസത്തിനിടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കണ്ടെത്തിയത് നൂറിലധികം മാരക പ്രഹരശേഷിയുള്ള ബോംബുകളാണ്.

ബോംബ് നിര്‍മാണവും പ്രയോഗവും തകൃതിയായി നടക്കുന്നതിനിടെയാണ് 2008 ല്‍ ഡിജിപിയുടെ പ്രത്യേക ഉത്തരവിലൂടെ ജില്ലയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും ബോംബ് സ്ക്വാഡ് ആദ്യമായി പരിശോധന നടത്തിയത്. 2008 നവംബര്‍ 13ന് ഒറ്റ ദിവസം കൊണ്ട് 125 നാടന്‍ ബോംബുകള്‍ കണ്ടെത്തുകയുണ്ടായി. കൊളവല്ലൂര്‍ സ്‌റ്റേഷന്‍ പരിധിയില്‍പ്പെടുന്ന കുന്നിന്‍മലയിലാണ് ഇത്രയും ബോംബ് ശേഖരം കണ്ടെത്തിയത്. 2015ല്‍ 80 ലധികം വ്യത്യസ്ത സ്വഭാവവും ഘടനയുമുള്ള ബോംബുകള്‍ കണ്ടെത്തുകയുണ്ടായി. എന്നാല്‍ 2016 ല്‍ ഒന്‍പത് മാസം പിന്നിടുമ്പോഴേക്കും നൂറോളം ബോംബുകള്‍ കണ്ടെത്തിയിട്ടുണ്ട്.

പാനൂര്‍, കതിരൂര്‍, മുഴക്കുന്ന്, ഇരിട്ടി, തില്ലങ്കേരി, പയ്യന്നൂര്‍, ന്യൂമാഹി, തലശേരി, ധര്‍മടം, വളപട്ടണം, പള്ളിക്കുന്ന്, കൊളവല്ലൂര്‍ തുടങ്ങി ജില്ലയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ നിന്നും ബോംബ് നിര്‍മാണവും പരീക്ഷണവും വലിയതോതില്‍ നടക്കുന്നുണ്ടെന്നാണ് പോലീസ് രഹസ്യാന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ലഭിച്ച വിവരങ്ങള്‍ അടിവരയിടുന്ന രീതിയില്‍ തന്നെയാണ് ഈ കേന്ദ്രങ്ങളില്‍ നിന്നു ലഭിച്ച നിരവധി ബോംബുകള്‍.

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജില്ലയില്‍ ബോംബ് നിര്‍മാണം വീണ്ടും വ്യാപകമായിരിക്കുന്നത്. നാടന്‍ ബോംബുകളായിരുന്നു ആദ്യം നിര്‍മിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ കൂടുതല്‍ പ്രഹരശേഷിയുള്ള ബോംബുകളാണ് നിര്‍മിക്കുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരിക്കുന്നത്.

കൂടുതല്‍ സാങ്കേതികവിദ്യ വികസിപ്പിച്ച് ആറോളം തരം ബോംബുകള്‍ വിവിധ ആകൃതിയിലും പ്രഹരശേഷിയിലുള്ളവയാണ് നിര്‍മിക്കപ്പെടുന്നത്. ഒഴിഞ്ഞപറമ്പുകള്‍, ആള്‍ത്താമസമില്ലാത്ത വീടുകള്‍, വിജനമായ റോഡരികുകള്‍, മലമുകളുകള്‍, പാര്‍ട്ടി ഗ്രാമങ്ങളിലെ പ്രത്യേകം കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് നിര്‍മിച്ച ബോംബുകള്‍ സൂക്ഷിക്കുന്നതും പരീക്ഷിക്കുന്നതും. ജില്ലയില്‍ രണ്ടുമാസത്തിനിടെ ഏറ്റവും കൂടുതല്‍ ബോംബുകള്‍ കണ്ടെത്തിയത് മുഴക്കുന്ന് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ്. 26 ബോംബുകളാണ് ബോംബ് സ്ക്വാഡ് കണ്ടെത്തി ഇവിടെ നിര്‍വീര്യമാക്കിയത്. രണ്ടുമാസത്തിനിടെ ജില്ലയില്‍ 53 വിവിധതരം ബോംബുകളാണ് കണ്ടെത്തിയത്.
ബോംബുകള്‍ കണ്ടെത്താന്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ബോംബ് സ്ക്വാഡ് പരിശോധന കര്‍ശനമായിരിക്കുകയാണ്.

പന്ത്രണ്ടംഗസംഘമാണ് ബോംബ് സ്ക്വാഡിലുള്ളത്. ആധുനിക രീതിയിലുള്ള മുന്നൊരുക്കത്തോടെയാണ് ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നത്. ഒന്നില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ ബോംബുകള്‍ കണ്ടെത്തിയാല്‍ ആറുവീതം സംഘങ്ങളായി തിരിഞ്ഞാണ് സ്ക്വാഡ് പരിശോധന നടത്തുക. നാലു സ്്‌നിഫര്‍ ഡോഗും സംഘത്തില്‍ ഉണ്ടാകും. സ്‌നിഫര്‍ ഡോഗുകള്‍ക്ക് പ്രത്യേകം വിദഗ്ധ പരിശീലനം ലഭിച്ചിട്ടുണ്ട്. കോഴിക്കോട് നിന്നു പരിശീലനം ലഭിച്ച ബോംബ് സ്ക്വാഡിനെയും ജില്ലയില്‍ വിന്യസിച്ചിട്ടുണ്ട്.

ബോംബുകള്‍ കണ്ടെത്താനും നീര്‍വീര്യമാക്കാനും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും തൊഴിലാളികള്‍ക്കും ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കും പ്രത്യേക പരിശീലനം നല്‍കുമെന്ന് ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളില്‍ പ്രാരംഭ പരിശീലനങ്ങള്‍ നല്‍കിയിട്ടുണ്ട്. ബോംബുകള്‍ കണ്ടെത്തിയാല്‍ എന്തുചെയ്യണമെന്നതിനെക്കുറിച്ചാണ്  പ്രധാനമായും പരിശീലനം നല്‍കുന്നത്.

Related posts