ഇടമലയാര്‍ കനാലില്‍ വീണ് മുങ്ങി മരിച്ച വിദ്യാര്‍ഥികള്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി; മരണത്തിന്റെ ഞെട്ടലില്‍ അയ്യമ്പുഴ ഗ്രാമം

deathകാലടി: അയ്യംമ്പുഴയില്‍ ഇടമലയാര്‍ ജലസേചന കനാലില്‍ വീണ് മുങ്ങി മരിച്ച വിദ്യാര്‍ഥികള്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി. ഇന്നലെ ഉച്ചയ്ക്ക് 1.30 നാണ് അയ്യംമ്പുഴ ചാത്തക്കുളത്തിനു സമീപം ഇടമലയാര്‍ കനാലില്‍ വീണ് അങ്കമാലി നിര്‍മ്മല്‍ ജ്യോതി കോളജിലെ പ്ലസ്ടു വിദ്യാര്‍ഥികളായ അയ്യംമ്പുഴ പാണ്ടുപാറ കാച്ചപ്പിളളി വര്‍ഗീസ് മകന്‍ ഡോണ്‍ (17), മൂക്കന്നൂര്‍ ആഴകം കൊല്ലാട്ട് സജീവ് മകന്‍ ജിഷ്ണു(17) എന്നിവര്‍ മുങ്ങി മരിച്ചത്.

സുഹൃത്തുക്കളും പ്ലസ്ടു വിദ്യാര്‍ഥികളുമായ എട്ടു പേരാണ് കുളിക്കാനായി ഇടമലയാര്‍ കനാല്‍ കടന്നു പോകുന്ന ചാത്തക്കുളം അക്വഡേറ്റിനു സമീപം ഇന്നലെ ഉച്ചയോടെ എത്തിയത്. ജിഷ്ണു കുളിക്കാനായി കനാലിലേക്കു ഇറങ്ങിയപ്പോള്‍ കാല്‍ വഴുതി വെളളത്തിലേക്കു മറിഞ്ഞു വീഴുകയായിരുന്നു. കനാലില്‍ ശക്തമായ അടിയൊഴുക്ക് ഉണ്ടായതിനാല്‍ മറിഞ്ഞു വീണ നിമിഷത്തില്‍ തന്നെ ഒഴുക്കില്‍പെട്ടു.

ജിഷ്ണുവിനെ രക്ഷിക്കാന്‍ സുഹൃത്തായ ഡോണ്‍ കൂടെ ചാടിയെങ്കിലും ശക്തമായ ഒഴുക്കില്‍പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ രണ്ടു പേര്‍ വെളളത്തിലേക്കിറങ്ങി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അവരും അപകടത്തില്‍പെടുമെന്നായപ്പോള്‍ മറ്റുളളവര്‍ മുണ്ട് എറിഞ്ഞു നല്‍കി രക്ഷിക്കുകയായിരുന്നു. സമീപവാസികളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസിലും ഫയര്‍ഫോഴ്‌സും നാട്ടുകാരുടെ സഹായത്തോടെ രണ്ടു മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവില്‍ കുളിക്കാനിറങ്ങിയ ചാത്തക്കുളത്തു നിന്നും ഒരു കിലോമീറ്ററോളം അകലെ കടുകുളങ്ങര അക്വഡേറ്റിനു സമീപം രണ്ടു പേരുടെയും മൃതശരീരം കണ്ടെത്തുകയായിരുന്നു.

ഇറിഗേഷന്‍ അധികൃതര്‍ മലയാറ്റൂര്‍ മണപ്പാട്ടു ചിറയിലേക്കും കടുകുളങ്ങരയിലെ അക്വഡേറ്റ് വഴി ചെറിയ കനാലിലേക്കും വെളളം തിരിച്ചു വിട്ട് ഇടമലയാര്‍ കനാലിലേക്കുളള വെളളത്തിന്റെ അളവ് കുറച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മരിച്ചവരുടെ സംസ്ക്കാര ചടങ്ങുകള്‍ ഇന്ന് നടക്കും.

പാണ്ടുപാറ സ്വദേശിയായ ഡോണിന്റെ സംസ്ക്കാരം 2.30 ന് പാണ്ടുപാറ സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ നടക്കും. ഭവനത്തില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്കു മഞ്ഞപ്ര മാര്‍സ്ലീവാ ഫൊറോന പളളി വികാരി ഫാ. ജോബ് കൂട്ടുങ്കല്‍ കാര്‍മ്മികനാകും. തുടര്‍ന്ന് ദേവാലയത്തില്‍ നടക്കുന്ന സംസ്ക്കാര ശുശ്രൂഷകള്‍ക്കു ബിഷപ്പ് മാര്‍ തോമസ് ചക്യേത്ത് മുഖ്യകാര്‍മ്മികത്വം വഹിക്കും. ആഴകം സ്വദേശിയായ ജിഷ്ണുവിന്റെ സംസ്ക്കാരചടങ്ങുകള്‍ ഉച്ചയ്ക്ക് ഒന്നിന് സ്വവസന്തിയില്‍ നടക്കും.

മരണത്തിന്റെ ഞെട്ടലില്‍ അയ്യമ്പുഴ ഗ്രാമം

കാലടി: പ്ലസ്ടു വിദ്യാര്‍ഥികളുടെ മരണത്തിന്റെ ഞെട്ടലില്‍ അയ്യംമ്പുഴ ഗ്രാമം. ഇടമലയാര്‍ കനാലിലെ വെളളത്തിന്റെ ശക്തിയായ അടിയൊഴുക്കില്‍ മരിച്ച അയ്യംമ്പുഴ പാണ്ടുപാറ സ്വദേശിയായ കാച്ചപ്പിളളി വര്‍ഗീസ് മകന്‍ ഡോണും മൂക്കന്നൂര്‍ ആഴകം കൊല്ലാട്ട് സജീവ് മകന്‍ ജിഷ്ണുവും ഒരേ കോളേജിലെ പ്ലസ്ടു വിദ്യാര്‍ഥികളാണ്.

പ്ലസ്ടു പരീക്ഷാ കഴിഞ്ഞ് ഫലം കാത്തിരുന്നപ്പോഴാണ് സുഹൃത്തുക്കള്‍  ഒത്തുചേര്‍ന്ന് കുളിക്കാന്‍ വന്നത്. ആദ്യം ജിഷ്ണുവാണ് കുളിക്കാനായി ഇറങ്ങിയത്. ജിഷ്ണു കാല്‍ വഴുതി വീണതറിഞ്ഞ് ഡോണും വെളളത്തിലേക്കു ചാടി. രണ്ടു പേരും ഒഴുക്കില്‍പെട്ടതോടെ ചുളളി സ്വദേശിയായ എഡ്വവിനും മഞ്ഞപ്ര സ്വദേശിയായ ജോസഫും കനാലിലേക്കു ചാടി രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്കില്‍പെട്ടു. രണ്ടു പേര്‍ അക്വഡേറ്റില്‍ അകത്ത് പെട്ടപ്പോള്‍ എഡ്വവിനും ജോസഫും അക്വഡേറ്റ് കടന്ന് രക്ഷപ്പെട്ട് ഒഴുകി പോകുന്നതു കണ്ട് കരയ്ക്കുണ്ടായിരുന്നവര്‍ ഉടത്തിരുന്ന മുണ്ടു നല്‍കി ഒഴുകിയവരെ രക്ഷപ്പെടുത്തുകയായിരുന്നു. വെളളത്തില്‍ വീണവരെ രക്ഷപ്പെടുത്താന്‍ നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും എത്തിയെങ്കിലും നാട്ടുകാരുടെ ശക്തമായ ഇടപെടലാണ് രക്ഷാപ്രവര്‍ത്തനത്തിനു ആക്കം കൂട്ടിയത്.

യുഡിഎഫ് സ്ഥാനാര്‍ഥി റോജി എം ജോണും  രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കാന്‍ എത്തിയിരുന്നു. നാട്ടുകാരാണ് ഇറിഗേഷന്‍ വകുപ്പിനെ വിവരമറിയിച്ച് വെളളം അളവ് കുറച്ച് കനാലിലേയ്ക്കു ഇറങ്ങിയതും രണ്ടു പേരുടെയും ശരീരം കണ്ടെത്തി കരയ്ക്കു കയറ്റിയതും. ഇടമലയാര്‍ കനാലില്‍ ഇറങ്ങുന്നതിനു കല്‍പടവുകളോ മറ്റു സംവിധാനങ്ങളോ ഇല്ലാത്തതാണ് അപകടം ഉണ്ടായാലും രക്ഷപ്പെടുത്തുന്നതിനു സാധിക്കാതെ വരുന്നത്.

മ്ലാവ്, കാട്ടുപോത്ത് ഉള്‍പ്പെടെയുളള വന്യ മൃഗങ്ങള്‍ ഇടമലയാര്‍ കനാലില്‍ വീണ് ചാവുന്നത് സ്ഥിരമാണ്. കിലോമീറ്ററോളം ദൂരത്തിലാണ് ചെറിയ കല്‍പടവുകള്‍ നിര്‍മ്മിച്ചിട്ടുളളത്. കൂടാതെ ആവശ്യ ഘട്ടങ്ങളില്‍ വെളളം തുറന്ന് വെളളത്തിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന സ്ലൂയീസ് ഷട്ടറുകളുടെ താക്കോലും സമീപത്തുളളവരുടെ കൈവശമല്ല നല്‍കിയിരിക്കുന്നത്. അതിനാല്‍ തന്നെ ഷട്ടര്‍ തുറക്കാന്‍ വളരെയേറെ സമയം വേണ്ടിവരുമെന്ന് രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയ കടുകുളങ്ങര സ്വദേശികളായ സനിലും സോജനും പറയുന്നു. ഇടമലയാര്‍ കനാലില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയില്ലെങ്കില്‍ ഇനിയും അപകടങ്ങള്‍ തുടര്‍കഥയാവും.

Related posts