ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പില്‍നിന്ന് ലഹരി പല്‍പൊടിയും പുകയില ഉല്‍പന്നങ്ങളും പിടിച്ചെടുത്തു

KLM-PANMASALAചാത്തന്നൂര്‍: ചാത്തന്നൂരിലും പരിസര പ്രദേശങ്ങളിലും വിദേശമദ്യവും ലഹരിപല്‍ പൊടിയും കഞ്ചാവും  മറ്റ്‌നിരോധിത പുകയില ഉല്‍പ്പന്നങ്ങളും സുലഭം. ഇതര സംസ്ഥാന തൊഴിലാളികളും വില്‍പ്പനയ്ക്കായ് രംഗത്തുണ്ട്. ബംഗാള്‍ അടക്കമുള്ള  സംസ്ഥാനങ്ങളില്‍ നിന്നാണ് ട്രെയിന്‍ മാര്‍ഗം ലഹരി പല്‍പൊടികള്‍  വ്യാപകമായി എത്തിക്കുന്നത്. സ്വന്തം ആവശ്യമാണ് ലക്ഷ്യമെങ്കിലും  ഇവര്‍ വില്‍പ്പന നടത്തുന്നുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ മൂന്നുമുതല്‍ അഞ്ചുരൂപവരെവിലയ്ക്കു ലഭിക്കുന്ന ഒരു പായ്ക്കറ്റ് പുകയില ഉല്‍പ്പന്നത്തിന് ഇവിടെ നാല്‍പ്പത് രൂപയിലധികം വിലവരും.

ചെറിയ പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ പല്‍പ്പൊടി ബാഗുകളിലും പ്ലാസ്റ്റിക് ചാക്കുകളിലും മറ്റും രഹസ്യമായാണ് സൂക്ഷിക്കുന്നത്.ഇത് ഉപയോഗിച്ച് പല്ലു തേയ്ച്ചാല്‍ ഏറെ നേരം ലഹരി ലഭിക്കുമെന്ന് തൊഴിലാളികള്‍ പറയുന്നു. സ്കൂള്‍ പരിസരങ്ങളില്‍ ലഹരി വസ്തുക്കളും സിഗററ്റുമെല്ലാം സുലഭം. കാരംകോട് കേന്ദ്രീകരിച്ച് വന്‍ കഞ്ചാവ് സംഘം പ്രവര്‍ത്തിക്കുന്നുണ്ട്.ചാത്തന്നൂര്‍ പരിസരപ്രദേശങ്ങളിലെ പല ഭാഗങ്ങളിലും കഞ്ചാവ് എത്തിക്കുന്നത് ഈ സംഘംമാണെന്ന് നാട്ടുകാര്‍ പറയുന്നു. ചില പെട്ടികടകള്‍ കേന്ദ്രികരിച്ചും കഞ്ചാവും നിരോധിത പുകയില ഉത്പന്നങ്ങളും സുലഭം.

വഞ്ചി ക്ലേമൈന്‍സ്,മിനി സിവില്‍ സ്‌റ്റേഷന് സമീപം, മാടന്‍കാവിന്റെ പരിസരപ്രദേശം, എസ്എന്‍ഡിപി യൂണിയന്‍ ഓഫീസിന് സമീപം പെട്ടികടകളിലും ലഹരി പദാര്‍ഥങ്ങള്‍ സുലഭം.മീനാട്, കളിയാകുളം, കോയിപ്പാട്,ഇടനാട്,വയലികട,വരിഞ്ഞം മീനാട് കിഴക്കുംകര, ശീമാട്ടി, കുമ്മല്ലൂര്‍ എന്നിവിടങ്ങളില്‍ വിദേശമദ്യ കച്ചവടം കൊഴുക്കുന്നു.ചാത്തന്നൂരിലെ ബിവറേജസ് വില്‍പ്പനകേന്ദ്രം പൂട്ടിയതോടെയാണ്  വ്യാജനിര്‍മിത വിദേശ മദ്യ വില്‍പ്പന പൊടിപൊടിക്കുന്നത്.

പാരിപ്പള്ളിയിലെ മുക്കട,പാമ്പുറം,മടത്തറ റോഡ്,തെറ്റിക്കുഴി എന്നീ പ്രദേശങ്ങളിലെ പെട്ടികടകള്‍ കേന്ദ്രീകരിച്ചും കൊട്ടിയം,ഉമയനല്ലൂര്‍, പരക്കുളം,ഇഎസ്‌ഐ ജംഗ്ഷന്‍,പേരയം, വായനമുക്ക് എന്നീ പ്രദേശങ്ങളിലും കഞ്ചാവും നിരോധിത ഉത്പന്നങ്ങളും വില്‍പ്പന നടത്തുന്നു.  കഴിഞ്ഞ ദിവസം കൊട്ടിയം പ്രദേശങ്ങളിലെ  ഇതര സംസ്ഥാന തൊഴിലാളികളുടെ എട്ടു ക്യാമ്പുകളില്‍ ചാത്തന്നൂര്‍ എക്‌സൈസും, കൊല്ലം എക്‌സൈസ് ഇന്‍റലിജന്‍സ് ബ്യൂറോയും ചേര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഒരു ലക്ഷത്തിലധികം രൂപയുടെ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു.

6500പായ്ക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുംഅഞ്ഞൂറോളം  പായ്ക്കറ്റ് ലഹരി പല്‍പ്പൊടിയും മിന്നല്‍ പരിശോധനയില്‍ കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളികളായ ഇരുപത് പേര്‍ക്കെതിരെ കേസെടുത്തു.ചാത്തന്നൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ടോണി ജോസിന്റെ നേത്യത്വത്തിലായിരുന്നു റെയ്ഡ്.

Related posts