ഇരിക്കൂറില്‍ കെ.ടി. ജോസ് സിപിഐ സ്ഥാനാര്‍ഥി

KNR-KTJOSEകണ്ണൂര്‍: ഇരിക്കൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഇടതുസ്ഥാനാര്‍ഥിയായി സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.—ടി. ജോസ് (50) മത്സരിക്കും. ജില്ലയില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ആദ്യ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണു കെ.—ടി. ജോസ്. ജില്ലാ പഞ്ചായത്ത് മെംബറായിരുന്ന ഇദ്ദേഹം ആറളം പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.    എഐടിയുസി സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റിയംഗം, എഐടിയുസി ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗവും എന്‍എഫ്‌ഐഡബ്ല്യു ദേശീയ സെക്രട്ടറിയുമായ ആനി രാജ സഹോദരിയാണ്.

ഇരിട്ടി കീഴ്പള്ളിയിലെ ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ പരേതനായ തോമസ്-മറിയാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ആംഗന്‍വാടി അധ്യാപിക ബ്രജീത്താമ്മ. മക്കള്‍: ആല്‍ബിന്‍ (പ്രോജക്ട് അസിസ്റ്റന്റ്, സമുദ്രപഠന ഗവേഷണവകുപ്പ്, എറണാകുളം), ആല്‍ഫിയ (ഡല്‍ഹി യൂണിവേഴ്‌സിറ്റി സോഷ്യോളജി ബിരുദ വിദ്യാര്‍ഥിനി). മറ്റു സഹോദരങ്ങള്‍: ഫ്രാന്‍സിസ്, പരേതനായ വര്‍ഗീസ്. ജില്ലയില്‍ സിപിഐ മത്സരിക്കുന്ന ഏകമണ്ഡലമാണ് ഇരിക്കൂര്‍. കഴിഞ്ഞതവണ പി. സന്തോഷ്കുമാറായിരുന്നു ഇരിക്കൂറില്‍ സിപിഐ സ്ഥാനാര്‍ഥി. ഇത്തവണ ഇരിക്കൂറിനു പകരം കണ്ണൂരോ പേരാവൂരോ നല്‍കണമെന്നു സിപിഐ ആവശ്യപ്പെട്ടിരുന്നെങ്കിലും അനുവദിച്ചുകിട്ടിയില്ല.

കിട്ടിയിരുന്നെങ്കില്‍ പന്ന്യന്‍ രവീന്ദ്രനോ സി.—എന്‍. ചന്ദ്രനോ സ്ഥാനാര്‍ഥിയാകുമായിരുന്നു. കോണ്‍ഗ്രസിലെ കെ.—സി. ജോസഫ് തുടര്‍ച്ചയായി ഏഴുതവണ വിജയിച്ച മണ്ഡലമാണ് ഇരിക്കൂര്‍.  കഴിഞ്ഞതവണ 11,757 വോട്ടിനായിരുന്നു കെ.—സിയുടെ വിജയം. അദ്ദേഹം ഗ്രാമവികസന മന്ത്രിയാവുകയും ചെയ്തു. എട്ടാംതവണയും മത്സരിക്കാന്‍ കെ.—സി. ജോസഫ് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. കെ.—സി. ജോസഫ് ഇല്ലെങ്കില്‍ കെപിസിസി ജനറല്‍ സെക്രട്ടറി സതീശന്‍ പാച്ചേനിക്കാണു പ്രഥമ പരിഗണന ലഭിക്കുകയെന്ന് അറിയുന്നു.

Related posts