ഇരിട്ടി കൂട്ടുപുഴയില്‍ വാഹനപരിശോധനയ്ക്കിടെ 25 ലക്ഷത്തിന്റെ കുഴല്‍പണം പിടികൂടി

knr-kuzhalpanamഇരിട്ടി: കര്‍ണാടകത്തില്‍ നിന്നു കേരളത്തിലേക്കു കടത്തുകയായിരുന്ന 25 ലക്ഷം രൂപയുടെ കുഴല്‍പണം വാഹനപരിശോധനയ്ക്കിടെ ഇരിട്ടി ഡിവൈഎസ്പി കെ.സുദര്‍ശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. ഇന്നു പുലര്‍ച്ചെ അഞ്ചോടെയാണ് ഇരിട്ടി കൂട്ടുപുഴയില്‍ വച്ചാണ് കുഴല്‍പണം പിടികൂടിയത്. കുഴല്‍പണം കടത്തുമായി ബന്ധപ്പെട്ട് കര്‍ണാടക ബംഗളൂരു സ്വദേശികളായ യാസര്‍ അറഫാത്ത് (24), സെയ്തു ഖൈസറുള്ള (25), മുജാഹിദ് എന്നിവരെ പോലീസ് അറസ്റ്റ്‌ചെയ്തു. കണ്ണൂര്‍ സിറ്റിയിലേക്ക് പണം എത്തിയ്ക്കുന്നതിനാണ് തങ്ങള്‍ കര്‍ണാടകത്തില്‍നിന്നും എത്തിയതെന്നാണ് ഇവര്‍ പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

സ്‌ഫോടക വസ്തുക്കളും നികുതിവെട്ടിച്ച് ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും കര്‍ണാടകയില്‍നിന്നു കൂട്ടുപുഴ വഴി കേരളത്തിലേക്ക് വ്യാപകമായി കടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു ഇരിട്ടി ഡിവൈഎസ്പി കെ. സുദര്‍ശന്റെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തിയത്. ഇതിനിടയിലാണ് കര്‍ണാടക രജിസ്‌ട്രേഷനിലുള്ള കെഎ 41 എന്‍ 5596 നമ്പര്‍ ഇന്നോവ കാറില്‍ പോലീസ് നടത്തിയ പരിശോധനയില്‍ കുഴല്‍പണം കിട്ടിയത്. ആയിരത്തിന്റെയും അഞ്ഞൂറുകളുടെയും നോട്ടുകളുടെ കെട്ടുകള്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു സൂക്ഷിച്ച നിലയിലായിരുന്നു. ഡിവൈഎസ്പി സുദര്‍ശനുപുറമെ ഇരിട്ടി എസ്‌ഐമാരായ കെ. സുധീര്‍, പ്രദീപ്കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.

Related posts