ഇരുട്ടില്‍ നിന്നും മോചനമില്ലാതെ നഗരറോഡുകളും ബസ്‌സ്റ്റാന്‍ഡുകളും; കണ്ണടച്ച് ഭരണകൂടവും

PKD-ERTTUപാലക്കാട്:  ഇന്നല്ലെങ്കില്‍ നാളെ എല്ലാം ശരിയാകുമെന്നു വിചാരിച്ച യാത്രക്കാര്‍ക്ക് തെറ്റുപറ്റി. തിരക്കേറിയ ബക്രീദും ഓണവും കഴിഞ്ഞിട്ടും നഗര റോഡുകളും ബസ് സ്റ്റാന്‍ഡുകളും ഇപ്പോഴും ഇരുട്ടിലാണ്. വിളക്കുകള്‍ സ്ഥാപിക്കാനോ, അറ്റകുറ്റപ്പണിനടത്താനോ അധികൃതര്‍ ഇതുവരേയും മിനക്കെട്ടില്ല. ചുരുക്കത്തില്‍ ഇപ്പോഴും യാത്രക്കാര്‍ ഇരുട്ടില്‍തന്നെ ബസ് കയറുകയും ഇറങ്ങുകയും വേണം.നഗരസഭയില്‍ പുതിയ ഭരണസമിതി അധികാരമേറ്റ് മാസങ്ങള്‍ പിന്നിട്ടിട്ടും നഗരറോഡുകളിലെയും ബസ്‌സ്റ്റാന്‍ഡുകളിലെയും തെരുവുവിളക്കുകള്‍ കണ്ണടച്ചുകിടക്കുകയാണ്.  ഇപ്പോള്‍ ശരിയാക്കി തരാം എന്ന പതിവ് പല്ലവിയാണ് ഇപ്പോള്‍ ഓണവും കഴിഞ്ഞു മുന്നേറുന്നത്.

ഇക്കാര്യത്തില്‍ പ്രതിഷേധവും ശക്തമാണ്. തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്ന കരാറുകാരനുമായുണ്ടായ പ്രശ്‌നം ഇതുവരേയും പരിഹരിച്ചില്ലെന്നാണ് അറിയുന്നത്.ഒരു വര്‍ഷംമുമ്പ് നഗരസഭയിലെ തെരുവുവിളക്കുകള്‍ നന്നാക്കുന്നതിനായി അരക്കോടിയിലേറെ രൂപ ബജറ്റില്‍ വകയിരുത്തിയിരുന്നെങ്കിലും നിലവിലെ സ്ഥിതി അതൊന്നും പ്രായോഗികമായിട്ടില്ലെന്നതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. നഗരത്തിന്റെ ഹൃദയഭാഗമായ സുല്‍ത്താന്‍പേട്ടയില്‍ പോലും തെരുവുവിളക്കുപ്രകാശിപ്പിക്കുന്നതിന് നഗരസഭക്ക് കഴിയാത്തതിലാണ് ഏറെ പ്രതിഷേധം. രാത്രി എട്ടിന്് ട്രാഫിക് പോലീസ് സുല്‍ത്താന്‍പേട്ടയില്‍ നിന്നും മടങ്ങി ഏതാനും നിമിഷങ്ങള്‍ക്കകം സമീപത്തെ കടകളും അടയ്ക്കുക സാധാരണം.

കടകള്‍ പൂട്ടിയാല്‍ പിന്നെ നഗരത്തിന്റെ ഹൃദയഭാഗം ഇരുട്ടിലാകും. വഴിയാത്രക്കാരും കടകളില്‍ നിന്നും മടങ്ങുന്ന വനിതകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ഇരുട്ടിലൂടെ വേണം നഗരഹൃദയം മുറിച്ചു കടക്കാന്‍. കഴിഞ്ഞ നഗരസഭാ യോഗത്തില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉറപ്പു നല്‍കിയതാണ്. രണ്ട് മാസം മുന്‍പ് ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ മെഴുകുതിരികത്തിച്ച് നഗരസഭാ യോഗത്തില്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. എന്നിട്ടും നടപടിയുണ്ടായില്ല. സുല്‍ത്താന്‍പേട്ട മാത്രമല്ല, മോയന്‍സ് സ്കൂള്‍ പരിസരം, സ്്‌റ്റേഡിയം സ്്റ്റാന്‍ഡ്, മുനിസിപ്പല്‍ സ്്റ്റാന്‍ഡ്, റോബിന്‍സണ്‍ റോഡ് എന്നിവയെല്ലാം സൂര്യനസ്തമിച്ചാല്‍ ഇരുട്ടിലാകും.

കടകളില്‍ നിന്നും വന്‍തോതില്‍ നികുതി പിരിക്കുന്ന നഗരസഭ സാധാരണക്കാരോട് ചെയ്യുന്ന ഈ ക്രൂരതക്കെതിരെ നടപടിയുണ്ടാകണമെന്നത് വ്യാപാരികളും ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും ബിജെപിയും ഇടതുപക്ഷ കൗണ്‍സിലര്‍മാരുമെല്ലാം ഇക്കാര്യത്തില്‍ ഒരേ നയമാണെന്നും നഗര—വികസനത്തിന് യാതൊന്നും ചെയ്യുന്നില്ലെന്നും വ്യാപാരികളും പരാതിപ്പെടുന്നു. നഗരത്തിലെ 52 വാര്‍ഡുകളിലായി 5200 എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കുമെന്ന നഗരസഭയുടെ പദ്ധതി കടലാസിലൊതുങ്ങിയിരിക്കുകയാണ്. ഇതിന്റെ പേരില്‍ ചിലയിടങ്ങളില്‍ മാത്രം എല്‍ഇഡി ബള്‍ബുകള്‍ സ്ഥാപിച്ചിട്ടുമുണ്ട്.പക്ഷേ ,നഗരത്തിലെ മിക്ക റോഡുകളിലെയും കോളനികളും ബസ്‌സ്റ്റാന്റുകളും അന്ധകാരത്തില്‍ തന്നെയാണ് ഇപ്പോഴുമുള്ളത്. ഇരുട്ടിന്റെ മറപറ്റി സാമൂഹ്യവിരുദ്ധശല്യവും ഏറിയിട്ടുണ്ട്.

Related posts