പനാജി: ഗോവയിലെ പ്രശസ്ത സുഗന്ധദ്രവ്യ വ്യാപാരി മോണിക്ക ഗുര്‍ദെയുടെ കൊലപാതകത്തിനു പിന്നില്‍ രണ്ടു പേരാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. പുര്‍വോറിമിലെ ഒരു എടിഎമ്മിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. മോണിക്കയുടെ എടിഎം ഉപയോഗിച്ച പണം പിന്‍വലിക്കുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. ഇവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. കൊലപാതകം നടന്ന സ്ഥലത്തുനിന്നു മൂന്നു കിലോമീറ്റര്‍ അകലെയാണ് ഈ എടിഎം. ഇതേ എടിഎം കാര്‍ഡ് ഉപയോഗിച്ച് ബംഗളുരുവില്‍നിന്നു പണം പിന്‍വലിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് അന്വേഷണം കര്‍ണാടകയിലേക്കു കൂടി വ്യാപിപ്പിച്ചു.
കഴിഞ്ഞദിവസമാണ് സുഗന്ധദ്രവ്യ ഗവേഷകയും ഫാഷന്‍ ഡിസൈനറുമായ മോണിക്ക ഗുര്‍ദെയെ സാന്‍ഗോള്‍ഡയിലെ അപ്പാര്‍ട്ട്‌മെന്റില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. പൂര്‍ണ നഗ്‌നയായി കട്ടിലിനോട് ചേര്‍ത്ത് കൈയും കാലും കെട്ടിയ നിലയിലായിരുന്നു മൃതദേഹം. വ്യാഴാഴ്ച രാത്രിയിലാണ് കൊലപാതക വിവരം അറിഞ്ഞത്. മോണിക്കയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയതാകാമെന്ന് പോലീസ് പറഞ്ഞു. കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച പാടുകളും മൃതദേഹത്തിലുണ്ട്. എന്നാല്‍ മൂന്നുമുറികളുള്ള അപ്പാര്‍ട്ട്‌മെന്റില്‍നിന്നു വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടമായിട്ടുണ്ടോ എന്നതിനെ കുറിച്ച് സൂചന ലഭിച്ചിട്ടില്ല. അതേസമയം, വീടിനുള്ളിലേക്ക് ആരും പ്രവേശിക്കുന്നതു കണ്ടില്ലെന്ന് കാവല്‍ക്കാരന്‍ പോലീസിനു മൊഴി നല്‍കി.
മഹാരാഷ്ട്രയിലെ നാഗ്പുര്‍ സ്വദേശിയായ മോണിക്ക ജൂലൈയിലാണ് സാന്‍ഗോള്‍ഡയില്‍ താമസം തുടങ്ങിയത്. പെര്‍ഫ്യൂം ഗവേഷണവും വില്‍പനയും ആരംഭിക്കുന്നതിന് മുമ്പ് ഫോട്ടോഗ്രാഫറായാണ് മോണിക്ക ജോലി ചെയ്തിരുന്നത്.